ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം സെപ്റ്റംബർ ഒന്നു മുതൽ ടെക്സസിൽ നടപ്പാക്കും

ഓസ്റ്റിൻ ∙ ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം സെപ്റ്റംബർ ഒന്നു മുതൽ ടെക്സസിൽ നടപ്പാക്കും. ജൂൺ 6 ന് നിയമം നിലവിൽ വന്നുവെങ്കിലും സെപ്റ്റംബർ ഒന്നു മുതലാണ് കർശനമായി നടപ്പാക്കുക എന്ന് അധികൃതർ അറിയിച്ചു. ഈ നിയമം പൂർണ്ണമായി നടപ്പാക്കുന്ന 47–ാം സംസ്ഥാനമാണ് ടെക്സസ്. വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്കു ഒരു പ്രധാന കാരണം ടെക്സ്റ്റിംങ് മൂലം ഡ്രൈവറന്മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നു എന്നതാണെന്ന് മോട്ടോർ വെഹിക്കിൾസ് അധികൃതർ പറയുന്നു.
ആദ്യമായി പിടിക്കപ്പെടുന്നവരിൽ നിന്നും 25 ഡോളർ മുതൽ 99 വരെ ഡോളർ പിഴയായി ഈടാക്കും. തുടർന്ന് ഈ കുറ്റത്തിന് പിടിക്കപ്പെട്ടാൽ തുക 200 വരെ അടയ്ക്കേണ്ടി വരും.
അശ്രദ്ധമായി ടെക്സ്റ്റിംഗ് നടത്തി വാഹനം ഓടിച്ചു അപകടമുണ്ടാക്കിയവരിൽ നിന്നും 4000 ഡോളർ വരെ പിഴ ഈടാക്കുന്നതിനും, ഒരു വർഷം ജയിൽ ശിക്ഷ നൽകുന്നതിനുള്ള വകുപ്പുകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല ടെക്സസ് സിറ്റികളിലും നിയമം നേരത്തെ തന്നെ നിലവിൽ ഉണ്ടെങ്കിലും സംസ്ഥാന വ്യാപകമായി നടപ്പിൽ വരുന്നത് സെപ്റ്റംബർ 1 മുതലാണ്.
https://www.facebook.com/Malayalivartha