കേരള കര പോലെ പൊന്നോണത്തിനായി ഒരുങ്ങി പ്രവാസികളും ; ഒരു പക്ഷെ കേരളത്തെക്കാൾ
മരുഭൂമിയെ മലയാളക്കരയാക്കി ഐശ്വര്യ സമൃദ്ധിയോടെ പൊന്നോണമെത്തി. ഉത്രാടരാത്രി പൊടിപൂരമാക്കി പുലർച്ചെ മാവേലിയെ വരവേറ്റ് മലയാളികൾ ഓണാഘോഷത്തിനു തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുന്നു. കേരള കര പോലെ തന്നെ വിദേശങ്ങൾ മുഴുവനും പൊന്നോണത്തിനായി ഒരുങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. മലയാളികൾ പിന്നെ ചെന്നെത്താത്ത സ്ഥലം ലോകത്ത് കാണില്ലല്ലോ? മലയാളികളായിട്ടുള്ളവർ ബർദുബായ് ക്ഷേത്രത്തിൽ ദർശനം നടത്തി ആഘോഷത്തിേലക്കു കടക്കുന്നതാണ് പതിവ്. ഓണം പ്രമാണിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകൽ ഉണ്ടായിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ എത്തിയതോടെ വൻ തിരക്കായിരുന്നു ഉണ്ടായിരുന്നത്.
തിരുവോണ ദിവസം പൂക്കളമൊരുക്കാത്തവരായി ആരും തന്നെയില്ല. പുലർച്ചെ വിളക്കു കൊളുത്തി മാവേലിയെ വരവേൽക്കുന്ന ശീലം ചിലരെങ്കിലും ഇപ്പോഴും തുടരുന്നു. റോഡുകളിലും സൂപ്പർമാർക്കറ്റുകളിലും ഇന്നലെ ഉത്സവ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബർദുബായിലെയും കരാമയിലെയും പാർക്കുകളിലും വഴിയോരങ്ങളിലും സെറ്റും സാരി ധരിച്ച മലയാളി മങ്കമാരും പട്ടുപാവാടയിട്ട പെൺകുട്ടികളും ധാരാളം കാണാൻ സാധിക്കും. നിറയെ സാധനങ്ങളുമായാണ് എല്ലാവരും വീടുകളിലേക്കു മടങ്ങുക. ഗൾഫിലെ ഓണം സാധാരണ ക്രിസ്മസ് വരെ നീളുന്നതാണ്. മാവേലിയും ക്രിസ്മസ് അപ്പൂപ്പനും കൈകൊടുത്തു പിരിയുന്ന കാഴ്ചകളും മലയാളി സംഘടനകളുടെ ആഘോഷങ്ങളിലെ അപൂർവ കാഴ്ച്ചയാണ്.
ഉത്രാടത്തിനും ഓണത്തിനും ഓഫിസുകളിലാകട്ടെ വൈകി വന്നാലും നേരത്തെ പോയാലും 'അർബാബുമാർ' മുഖം വീർപ്പിക്കാറ് പോലുമില്ല. ഗൾഫിൽ മറുനാട്ടുകാരുടെയും ഉത്സവമായിക്കഴിഞ്ഞിരിക്കുകയാണ് പൊന്നോണം. മുണ്ടുടുത്തും സാരിയുടുത്തും വരാൻ അനുവദിക്കുന്ന ഓഫിസുകളും അവിടെ കാണാൻ സാധിക്കും. പ്രവൃത്തി ദിവസം ആയതുകൊണ്ട് ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയരുതെന്നു നിർബന്ധമുള്ളവരാണു മലയാളികൾ. സദ്യയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയയുമുണ്ടാകില്ല. ഉത്രാടരാത്രി പൂർണമായും പാചകത്തിനായി മാറ്റി വയ്ക്കാറുണ്ട്. സദ്യയുണ്ടാക്കാൻ കൈപ്പുണ്യമുള്ള സുഹൃത്തുക്കളെ സമീപ എമിറേറ്റുകളിൽ നിന്നു വരുത്തുന്നവർ പോലുമുണ്ട്. വടക്കൻ എമിറേറ്റുകളിൽ സുലഭമായ മുരിങ്ങക്കായയുടെ കെട്ടുമായാണ് ഇവർ വരാറുള്ളത്. ഉത്രാടരാത്രിയിലും തിരുവോണ ദിവസവും വീട്ടിലേക്കുള്ള ഫോൺ വിളി എല്ലാവർക്കും നിർബന്ധമാണ്. വീട്ടിലെ മാത്രമല്ല, അയലത്തെയും വിശേഷങ്ങൾ അവർ അറിയാൻ ശ്രമിക്കും. വിഡിയോ ചാറ്റിങ് ഉള്ളതിനാൽ എല്ലാവരും അരികിലുണ്ടെന്ന തോന്നൽ ഉണ്ടാകും.ഇങ്ങനെ ഗൾഫുകാരുടെ ഓണാഘോഷം തത്സമയും കണ്ട് ഇത്ര യും ആഘോഷം നാട്ടിലില്ലെന്നു പരിഭവിക്കുന്നു കേരളക്കര.
https://www.facebook.com/Malayalivartha