ലോകം മുഴുവൻ കണ്ണുവച്ച അംഗരക്ഷകൻ ; സൽമാൻ രാജാവിന്റെ സുരക്ഷാസൈനികൻ കൊല്ലപ്പെട്ടു

ലോകം മുഴുവൻ കണ്ണുവച്ച അംഗ രക്ഷകൻ, സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹാം വെടിയേറ്റ് മരിച്ചു. സുഹൃത്തുമായുള്ള സ്വകാര്യ സാമ്പത്തികവിഷയങ്ങളിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടിൽ സ്വകാര്യ തർക്കത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ ഔദ്യോഗിക വാർത്താചാനലിലൂടെ അറിയിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ഏറ്റവും മികച്ച പ്രൈവറ്റ് ബോഡിഗാർഡിന്റെ മരണത്തിലേക്ക് നയിച്ച സംഭവം ഉണ്ടായത്. സബ്ത്തിയുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെ ഇരുവരുടെയും പൊതുസുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ അൽ ആൽ അലി അവിടേക്ക് എത്തുകയും തർക്കംമൂത്ത് വെടിയുതിർക്കുകയുമായിരുന്നു എന്നാണ് വിവരം.
വീട്ടുജോലിക്കാരനായ ഫിലിപ്പീൻ സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതി കീഴടങ്ങാൻ തയ്യാറായില്ല. തുടർന്നുണ്ടായ വെടിവെപ്പിൽ മൻദൂബ് ആലി കൊല്ലപ്പെടുകയും ചെയ്തു. അബ്ദുൽ അസീസ് ഫഗ്ഹമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് സുരക്ഷാസൈനികർക്കും പരിക്കുണ്ട്. ഇവർ ആശുപത്രിയിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പോലീസ് വക്താവ് അറിയിച്ചു.
അബ്ദുല്ല രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ അസീസ് ഫഗ്ഹം പിന്നീട് സൽമാൻ രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി ചുമതലയേൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡായാണ് അബ്ദുൽ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേൾഡ് അക്കാദമി ഫോർ ട്രെയ്‌നിങ് ആൻഡ് ഡെവലപ്‌മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡിഗാർഡായി തിരഞ്ഞെടുത്തത്. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം ഫഗ്ഹം കൂടെയുണ്ടാകുമായിരുന്നു. സല്‍മാന്‍ രാജാവിന്റെ വിദേശയാത്രകളിലും അദ്ദേഹം നിഴല്‍പോലെ കൂടെയുണ്ടാകുമായിരുന്നു. ഇദ്ദേഹത്തോളം മികച്ച മറ്റൊരു പ്രൈവറ്റ് ഗാർഡില്ല എന്നായിരുന്നു ലോകത്ത് തന്നെ അറിയപ്പെട്ടിരുന്നത്.
കിംഗ് ഖാലിദ് സൈനിക കോളേജിൽനിന്ന് സൈനിക പരിശീലനം പൂർത്തിയാക്കിയ ഫഗമിനെ പ്രവർത്തന മികവ് കാരണം റോയൽ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഫഗമിന്റെ മരണവാർത്തയറിഞ്ഞ സ്വദേശികൾ സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും അനുശോചന സന്ദേശമറിച്ചു കൊണ്ടിരിക്കുകയാണ്. അബ്ദുല്ല രാജാവിനും സൽമാൻ രാജാവിനും അദ്ദേഹം ചെയ്ത സുരക്ഷാ ക്രമീകരണങ്ങൾ വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അൽഫഗമിന്റെ വിയോഗത്തിൽ ആരോഗ്യമന്ത്രി തൗഫീഖ് അൽറബീഅ, പാർപ്പിട മന്ത്രി മാജിദ് അൽഹുഖൈൽ, വാണിജ്യമന്ത്രി മാജിദ് അൽഖസബി തുടങ്ങിയവർ രാജാവിനും കിരീടാവകാശിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനമറിയിച്ചു.
മുപ്പത് വർഷത്തോളം അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന അബ്ദുൽ അസീസ് അൽ ഫഗത്തിന്റെ പിതാവ് ബദാഹ് ബിൻ അബ്ദുല്ല അൽഫഗം. പിതാവ് സർവീസിൽനിന്ന് വിരമിച്ചതിന് ശേഷമായിരുന്നു അൽഫഗം അബ്ദുല്ല രാജാവിന്റെ സുരക്ഷാ ചുമതലയേറ്റെടുത്തത്. അബ്ദുല്ല രാജാവ് മരിക്കുന്നത് വരെ ഏകദേശം പത്ത് വർഷം നിഴലായി നടക്കാൻ അൽഫഗമിന് കഴിഞ്ഞു. തുടർന്നാണ് സൽമാൻ രാജാവിന്റെ അംഗരക്ഷകനായി ചുമതലയേറ്റത്. ഇശാ നമസ്‌കാരത്തിൽ മരണത്തെ പറ്റിയുള്ള ഖുർആൻ സൂക്തമായിരുന്നു ഹറം ഇമാം സുദൈസ് പാരായണം ചെയ്തിരുന്നത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗത്തിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മറവുചെയ്തത്.
ഹറമിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അൽശറായിഅ് ഖബർസ്ഥാനിലാണ് ഞായാറാഴ്ച ഖബറടക്കിയത്.
https://www.facebook.com/Malayalivartha
























