കുവൈത്തില്‍ വന്‍ പ്രതിസന്ധി. 4000ത്തോളം കമ്പനികള്‍ പൂട്ടും. രണ്ടുലക്ഷം പ്രവാസികള്‍ക്ക് ജോലി പോവും. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

മൂന്നു തലമുറയ്ക്ക് തൊഴില്‍ നല്‍കിയ, സമൃദ്ധിയുടെ വിരുന്നൊരുക്കിയതുവഴി ഇന്ത്യയുടേയും പ്രത്യേകിച്ച് വളര്‍ച്ചയ്ക്കും നിര്‍ണ്ണായകമായ സ്ഥാനം വഹിച്ച സ്വപ്നഭൂമിയാണ് ഗള്‍ഫ്. എന്നാല്‍, സമൃദ്ധിയുടേയും വ്യാപാരത്തിളക്കത്തിന്റെയും ആ നല്ലനാളുകള്‍ പതിയെ വിസ്മൃതിയിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകളും വര്‍ത്തമാനങ്ങളുമാണ് പ്രവാസ ലോകത്തു നിന്നും കഴിഞ്ഞ കുറച്ചുനാളുകളായി വന്നുകൊണ്ടിരിക്കുന്നത്. കുവൈറ്റ് യുദ്ധം കുറച്ച് കാലത്തേക്ക് തൊഴില്‍-ബിസിനസ്സ് രംഗത്ത് പ്രതിസന്ധിയുണ്ടാക്കിയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കയറിയിരുന്നു. പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍, മുതലിറക്കി ബുദ്ധിയും അധ്വാനവും സംയോജിപ്പിച്ചു മുന്നോട്ട് വരുവാന്‍ തയ്യാറാകുന്നവര്‍ക്ക് ബിസിനസ്സ്, എങ്ങിനെ പ്രവാസലോകം ഒരുപാട് ജീവിതങ്ങളുടെ പ്രതീക്ഷയുടെ മുനമ്പ് കൂടിയായിരുനു. പതിറ്റാണ്ടുകളായി നിലനിന്ന ആ പ്രതീക്ഷകള്‍ക്ക് കാര്യമായി മങ്ങലേല്‍ക്കാന്‍ തുടങ്ങിയത് 2008ലെ സാമ്പത്തിക പ്രതിസന്ധിയോടെയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ എണ്ണയുടെ വിലയില്‍ ഉണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.
ഇതിനെ തുടര്‍ന്ന് പതിറ്റാണ്ടുകളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുന്ന ബിസിനസ്സ് സ്ഥാപനങ്ങളില്‍ പലതും അടച്ചുപൂട്ടി. ചിലതെല്ലാം എപ്പോള്‍ വേണമെങ്കിലും അടക്കാവുന്ന അവസ്ഥയില്‍. ശമ്പളം ലഭിക്കുന്നില്ല എന്ന അവസ്ഥ വരുന്നതോടെ പലരും സ്വയം ഒഴിഞ്ഞു പോകുന്നു. നാട്ടില്‍ പോയാല്‍ എന്തു ജോലി ചെയ്യും എന്ന ആശങ്കയോടെ കുറഞ്ഞ ശമ്പളത്തില്‍ പിടിച്ചു നില്‍ക്കുന്നവരും ഉണ്ട്. ഇതിനിടെയിലാണ് തികച്ചും അപ്രതീക്ഷിതമായി കടന്നുവന്ന് ലോകത്തെയാകെ പിടിച്ചുലയ്ക്കുന്ന കൊവിഡ് രോഗവ്യാപനം പ്രവാസികള്‍ക്കും ഇരുട്ടടിയാവുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് നാടുകളെങ്ങും നേരിടാന്‍ പോവുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ കുവൈറ്റില്‍ മാത്രം 2 ലക്ഷം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. കുവത്തിലെ 40,00ത്തോളം കമ്പനികള്‍ കൊവിഡ് മൂലം ദുരിതത്തിലാണ്. കുവൈറ്റില്‍ നിരവധി കമ്പനികളില്‍ നിന്നും പ്രവാസി തൊഴിലാളികളെയും ബിദുനികളെയും പിരിച്ചു വിട്ടിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫണ്ടമെന്റല്‍ അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളമില്ലാതെ തൊഴിലാളികളെക്കൊണ്ട് നിര്‍ബന്ധിച്ച് അവധിയെടുപ്പിക്കുകയും ചില തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും കടുത്ത സാമൂഹിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അതിന്റെ തീവ്രത വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിടാന്‍ പോവുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വലിയ തൊഴില്‍ നഷ്ടത്തിലേക്കായിരിക്കും ഈ പ്രതിസന്ധി കൊണ്ടുചെന്നെത്തിക്കുക.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ ശമ്പളക്കാരല്ലാത്ത ലക്ഷക്കണക്കിന് മലയാളികളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കാണുന്നത്. തങ്ങളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെയും അതുപോലെ വായ്പാ തിരിച്ചടവുകളുമെല്ലാം വന്‍ പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലിമോസിന്‍ ഡ്രൈവര്‍മാര്‍, ചെയ്യുന്ന ജോലിക്ക് മാത്രം വരുമാനം ലഭിക്കുന്ന മറ്റു തൊഴിലാളികള്‍, സ്വന്തം നിലയില്‍ ചെറിയ രീതിയില്‍ ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നവര്‍ എന്നിവരെയെല്ലാം നിലവിലെ സാഹചര്യം വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് നാട്ടില്‍ വീട് നിര്‍മാണം മുതല്‍ പല കാര്യങ്ങളും പൂര്‍ത്തിയാക്കിയത്. പുതിയ സാഹചര്യത്തില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പലിശയും അധിക പലിശയുമൊക്കെയായി വന്‍ തുക നല്‍കേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക. ഗള്‍ഫിലും നാട്ടിലും കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ നാട്ടിലെത്താനാവാത്തതിനു പുറമെയാണ്, വരുംനാളുകളിലെ കടബാധ്യതകള്‍ പലരെയും മാനസിക സംഘര്‍ഷത്തിലേക്കെത്തിക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മണി എക്സ്ചേഞ്ചുകള്‍ക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയത്, ഓണ്‍ലൈന്‍ പണമിടപാടുകള്‍ പരിചയമില്ലാത്ത മാസ വേതനക്കാരായ സാധാരണ തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാല്‍തന്നെ, പ്രവാസി മലയാളികളുടെ നാട്ടിലെ ബാങ്ക് വായ്പാ തിരിച്ചടവുകളും കുടിശ്ശികയും അടച്ചു തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ തീരുമാനമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. ദുബായിലെ കമ്പനികള്‍ക്ക് ആറുമാസത്തെ വാടക ഇളവ് ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും കമ്പനികളുടെ വരുമാനത്തില്‍ വലിയ നഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പ്രതിസന്ധികളുടേയെല്ലാം അവസാന ഫലം വലിയ തൊഴില്‍ നഷ്ടം ആയിരിക്കുമെന്നത് ഉറപ്പാണ്. സ്വദേശികള്‍ക്കായി എല്ലാ രാജ്യങ്ങളിലും തൊഴില്‍സുരക്ഷ ഉള്‍പ്പെടെയുള്ള ആശ്വാസനടപടികളുണ്ട്. നഷ്ടം കൂടുതലും പ്രവാസി തൊഴിലാളികള്‍ക്കായിരിക്കും. എങ്കിലും വരാനിരിക്കുന്ന മാസങ്ങളില്‍ പ്രതിസന്ധി നേരിടേണ്ടി വന്നാലും പതിയെ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ പിടിച്ചു നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha

























