സൗദിയില്‍ കൊവിഡ് ബാധിതരില്‍ ഇരുന്നൂറോളം ഇന്ത്യാക്കാര്‍, മരിച്ച രണ്ട് ഇന്ത്യക്കാരും മലയാളികള്‍, പ്രവാസികളെ ഇപ്പോള്‍ നാട്ടിലേക്ക് അയയ്ക്കില്ലെന്നും തീരുമാനം.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17000 കടന്നു. മരിച്ചവരുടെ എണ്ണം 123 ആയി ഉയര്‍ന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത്. 5369 പേര്‍. ഇതില്‍ 186 പേര്‍ ഇന്ത്യക്കാരാണെന്ന് അംബാസിഡര്‍ ഔസാഫ് സയിദ് ഓണ്‍ലൈന്‍ വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച 73 പേരില്‍ രണ്ടു പേര്‍ ഇന്ത്യാക്കാരാണ്. രണ്ടു പേരും മലയാളികളുമാണ്. റിയാദ്, മദീന എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി സഫ്‌വാന്‍ ആണ് റിയാദില്‍ മരിച്ചത്. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷെബ്്‌നാസ് മദീനയിലും മരിച്ചു.
അതേസമയം, ഇന്ത്യക്കാരെ സഹായിക്കാന്‍ സേവനം വിപുലപ്പെടുത്തിയതായി അംബാസിഡര്‍ വ്യക്തമാക്കി. നിലവില്‍ ആളുകളെ സൗദിയില്‍ നിന്നും നാട്ടിലേക്കയ്ക്കാന്‍ പദ്ധതിയായിട്ടില്ലെന്നും വിമാന സര്‍വീസ് തുടങ്ങുന്ന മുറയ്‌ക്കേ ഇത് സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമുള്ള മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഭക്ഷണം എത്തിച്ച് കൊടുക്കാന്‍ സൗകര്യമൊരുക്കും. അതിനായി റെസ്‌റ്റോറന്റുകളുടെയും കാറ്ററിങ് കമ്പനികളുടെയും സഹകരണം തേടും. ഈ ആവശ്യങ്ങള്‍ക്കെല്ലാമായി ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തും. ഇന്ത്യാക്കാരെ ഉടന്‍ സൗദിയില്‍നിന്ന് തിരിച്ചുകൊണ്ടുപോകാനാവില്ല. എന്നാല്‍, വിമാനങ്ങള്‍ ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ അത്യാവശ്യമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യുമെന്നും അംബാസിഡര്‍ അറിയിച്ചു.
സൗദിയിലെ ഇന്ത്യന്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എന്നാലും കനത്ത ജാഗ്രതയും കരുതലും തുടരുകയാണ്. സൗദി ആവശ്യപ്പെടാതെ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇന്ത്യയില്‍ നിന്നും അയക്കാനാകില്ലെന്നും ഔസാഫ് സയിദ് പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ സര്‍ക്കാരില്‍ നിന്ന് പാസ് ലഭിക്കില്ലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എംബസി ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി സേവനങ്ങള്‍ നല്‍കാന്‍ ഇവര്‍ക്കാകുമെന്നാണ് കരുതുന്നത്. 26 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളേയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതായും അംബാസിഡര്‍ അറിയിച്ചു.
എംബസിക്ക് കീഴില്‍ ആംബുലന്‍സ് സേവനവും എംബസി വാഹനങ്ങളും ഉപയോഗിക്കുവാനുമുള്ള നടപടിക്രമങ്ങള്‍ക്കായി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിക്ക് ശ്രമം തുടരുകയാണ്. നിലവില്‍ സൗദിയിലെ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള ആശുപത്രികളിലെ ആംബുലന്‍സുകളും ഹജ്ജിന് ഉപയോഗിക്കുന്ന ആംബലുന്‍സുകളും ഉപയോഗിക്കുവാന്‍ അനുമതി തേടിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാവാനുള്ള സൗകര്യം ഒരുക്കും. ലേബര്‍ ക്യാമ്പുകളുടെ ചുമതലയുള്ളയവരുമായി നിലവില്‍ എംബസി സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എംബസിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ഇതുവരെ ആയിരത്തോളം വിളികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ ജനതയുടെ ഇവിടെയുള്ള ബാഹുല്യം വച്ച് നോക്കുമ്പോള്‍ ഇത് കുറഞ്ഞ എണ്ണമാണ്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഇത് കാണിക്കുന്നതെന്നും അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഫീസ് കുറക്കാന്‍ ഉന്നത വിദ്യാഭ്യാസ ബോര്‍ഡില്‍ ആവശ്യപ്പെടും. അതേ സമയം എംബസി ജീവനക്കാരുടെയും സ്‌കൂള്‍ വാടകയും അടക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷമോ ഞായറാഴ്ചയോ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പാര്‍പ്പിക്കാന്‍ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കും. ഓയോ ഹോട്ടല്‍ ഗ്രൂപ്പിന്റെയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യന്‍ വ്യവസായികളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ടെന്നും അംബാസിഡര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























