മൂന്നു വർഷം നീണ്ടുനിന്ന ഖത്തർ ഉപരോധം അവസാനിപ്പിച്ചതിലൂടെ തുറക്കപ്പെടുന്നത് വമ്പൻ സാധ്യതകൾ ;ആഹ്ലാദത്തിൽ പ്രവാസികൾ
മൂന്നു വർഷം നീണ്ടുനിന്ന ഖത്തർ ഉപരോധം അവസാനിപ്പിച്ചത് ഏറെ സന്തോഷകരമായ വാർത്തയായിരുന്നു. എന്നാൽ പ്രവാസി മലയാളികൾക്ക് അതിലേറെ സന്തോഷമാണ് ഉപരോധം പിൻവലിച്ചതോടെ സംഭവിച്ചിരിക്കുന്നത്. നിരവധി സാധ്യതകൾ ആണ് ഇതിലൂടെ തുറന്നു വരുന്നത്. ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം ജില്ലയിൽ ഉള്ള പ്രവാസികൾ. സഞ്ചാരമാർഗങ്ങളുടെ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയാനും സമയലാഭത്തിനും അവസരമൊരുങ്ങുകയാണ് . വിവിധ ആവശ്യങ്ങൾക്കായി ഖത്തറിൽ നിന്ന് സമീപരാജ്യങ്ങളിലേക്കും തിരിച്ചും ഒമാൻ വഴിയും മറ്റും വളഞ്ഞു പോയിരുന്നവർക്ക് ഇനി നേരെ പോകാം എന്നതാണ് ഏറെ ആശ്വാസകരമായ ഒരു കാര്യം. ഉപരോധം പിൻവലിക്കുന്നുവെന്ന വാർത്ത വന്നതു മുതൽ കഴിഞ്ഞ ദിവസം ഖത്തർ അമീറിനെ കൂടെയിരുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കാറോടിച്ചു പോയ വാർത്ത വരെ വലിയ ആവേശത്തോടെയാണ് പ്രവാസികൾ ഏറ്റെടുത്തത്.
വ്യോമസാധ്യതകൾ ഇങ്ങനെയൊക്കെയാണ്. നിലവിൽ ഖത്തറിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനങ്ങൾ മാത്രമായിരുന്നു പ്രവാസികൾക്ക് മുന്നിലുണ്ടായിരുന്ന ഒരേ ഒരു മാർഗം. ഉപരോധത്തിനു മുൻപ് യുഎഇയിൽ നിന്നടക്കമുള്ള വിമാനങ്ങളിൽ ചില സീറ്റുകൾ ദോഹയിൽ നിന്നുള്ളവർക്ക് മാറ്റിവയ്ക്കാറുണ്ടായിരുന്നു. ഇത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിനാൽ . മലയാളികൾ കൂടുതലായി ഉപയോഗപ്പെടുത്താറുണ്ടായിരുന്നെന്ന് പ്രവാസികൾ പറയുന്നു.
പുതിയ സാഹചര്യത്തിൽ അത്തരം സർവീസുകൾ പുനഃരാരംഭിച്ചാൽ കൂടുതൽ വിമാനങ്ങളെത്തുന്നതോടെ ഖത്തറിലേക്കുള്ള തിരക്ക് കുറയും. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത് . വീസ നീട്ടിക്കിട്ടാനും മറ്റും ഖത്തറിൽ നിന്ന് യുഎഇയിലേക്കും ബഹ്റൈനിലേക്കുമാണ് പ്രവാസികൾ പ്രധാനമായും ഇടക്കാലത്തേക്ക് മാറി നിൽക്കാറുണ്ടായിരുന്നത്. വിനോദ സഞ്ചാരത്തിനുള്ള അവസരമായും ഇത് പ്രയോജനപ്പെടുത്തിയിരുന്നു. ഉപരോധം കാരണം വളഞ്ഞ വഴി പോകേണ്ട സ്ഥിതി ഇനിയുണ്ടാവില്ലെന്ന് പ്രവാസികൾ പറയുന്നു. മാത്രമല്ല മറ്റൊരു വലിയ പ്രതിസന്ധിക്കും ഇത് ഒരു പരിഹാരം ആവുകയാണ്. ഖത്തറിലുള്ള പല സ്ഥാപനങ്ങളുടെയും കേന്ദ്ര ഓഫിസ് ദുബായിലായതിനാൽ ജീവനക്കാർക്കും മാനേജ്മെന്റിനും വലിയ പ്രതിസന്ധിയുണ്ടായിരുന്നത് ഇനി മാറും. യാത്രയും ചരക്കുനീക്കവും എളുപ്പമാകും. മലയാളികൾക്കും ഇത് ആശ്വാസമാകും എന്ന ആ കാര്യത്തിൽ സംശയമില്ല.
മാത്രമല്ല തീർഥാടനം നടത്തുന്നവർക്കും ഈ വിലക്ക് വളരെയധികം തടസ്സം സൃഷ്ടിച്ചിരുന്നു.
ഖത്തറിൽ നിന്നുള്ള മലയാളികളടക്കം ഒഴിവു കാലങ്ങളിൽ ഉംറ തീർഥാടനത്തിന് സൗദിയിലേക്ക് റോഡ് മാർഗം പോയിരുന്നതിന് ഉപരോധം തടസ്സമായിരുന്നു. പലരും പതിവ് ഉപേക്ഷിക്കുകയും ചെയ്തു. അതിർത്തികൾ വീണ്ടും തുറന്നതോടെ ഉംറയ്ക്കും ഹജിനും പോകാൻ അനുകൂല സാഹചര്യമായി. ഈ ഉപരോധം ഫുട്ബോൾ പ്രേമികൾക്കും ഏറെ ആശ്വാസകരമാവുകയാണ്. അത് ഇങ്ങനെയാണ് അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾക്ക് പോകാൻ ഇനി എളുപ്പമാകും. ഈ വർഷം നടക്കുന്ന ദുബായ് എക്സ്പോയിൽ ഖത്തറിൽ നിന്നുള്ള മലയാളികൾക്കും പങ്കെടുക്കാൻ സൗകര്യമേറി. ഗൾഫിലെ മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഇനി അതിർത്തികൾ വലിയ തടസ്സമാകില്ല.
ഉപരോധ കാലത്ത് വീസ നിയന്ത്രണങ്ങളിൽ ഖത്തർ നൽകിയ ചരിത്രപരമായ ഇളവുകൾ പ്രവാസികൾക്ക്ആശ്വസമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവിടെയെത്തിയ ശേഷം വീസ എടുത്താൽ (വീസ ഓൺ അറൈവൽ) മതിയെന്നതായിരുന്നു പ്രധാന ഭേദഗതി. ചെലവില്ലാതെ ആണ് അത് നടത്തുന്നത്. പ്രായത്തിന്റെയും വരുമാന പരിധിയിലെയും നിയന്ത്രണങ്ങളിലും ഇളവുണ്ടായി.
ഇതോടെ മലപ്പുറത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലാഘവത്തോടെ കരിപ്പൂരിൽ നിന്ന് ദോഹയിലെത്തിയ ശേഷം മാത്രം വീസയെടുക്കാം എന്ന ഭാഗ്യമാണ് ലഭിച്ചത്. കുറഞ്ഞ വരുമാനത്തോടെ ഖത്തറിൽ ജോലി ചെയ്യുന്നവർക്കു പോലും കുടുംബത്തെ അവിടെയത്തിക്കാനായെന്നത് ഏറെ ആശ്വാസമായി. പുതിയ സാഹചര്യത്തിൽ കുടുംബമൊത്തുള്ള ഖത്തർ യാത്രയ്ക്ക് ചെലവും കുറയുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ നിരവധി സാധ്യതകളാണ് ഖത്തർ ഉപരോധം പിൻവലിച്ച അതിലൂടെ നേടിയെടുക്കുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha