പ്രവാസികൾക്ക് കനത്ത തിരിച്ചടി, വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ദുബായ്, നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് വരുന്ന പത്ത് ദിവസത്തേക്ക്

കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒരു പരിധിവരെ ഗൾഫ് രാഷ്ട്രങ്ങൾ നീക്കിയിരുന്നു.എന്നാലിപ്പോൾ ഒമിക്രോൺ വകഭേദ് കണക്കിലെടുത്ത് നൽകിയ ഇളവുകളെല്ലാം പതിയെ തിരിച്ചെടുക്കുകയാണ്. യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരത്തിന് മുകളിലാണ്. വ്യാഴാഴ്ച 2366 പേര്‍ക്ക് രോഗം റിപ്പോട്ട് ചെയ്തപ്പോള്‍ 840 പേര്‍ക്ക് രോഗം ഭേദമാകുകയും 2 മരണം സ്ഥിരീകരിക്കുകയും ചെയ്തു.
ഇപ്പോൾ യു.എ ഇയിൽ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമാണ് അതിനാൽ ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദുബായ്. വരുന്ന പത്ത് ദിവസത്തേയ്ക്ക് രാജ്യം വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശിക്കാൻ അനുമതി നല്‍കുകയുള്ളൂ. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിലവില്‍ വിമാനത്താവളങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 29 നും ജനുവരി 8 നും ഇടയ്ക്ക് 20 ലക്ഷം യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാലും സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് യുഎഇ അധികൃതര്‍. തല്‍ക്കാലം പൂര്‍ണമായും ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറുന്നില്ലെങ്കിലും വിദ്യാലയങ്ങളിലെ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം. അവധി കഴിഞ്ഞ് ജനുവരി മൂന്നിന് അടുത്ത സെമസ്റ്റര്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതോടെ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
ക്ലാസുകളില്‍ കുട്ടികള്‍ തമ്മില്‍ കൂടിച്ചേരാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കുട്ടികള്‍ പരമാവധി സമയം സ്വന്തം ക്ലാസ്സില്‍ തന്നെ നില്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കണം. മറ്റു ക്ലാസ്സുകളിലെ കുട്ടികളുമായി ഇടപഴകാനുള്ള സാധ്യത ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂള്‍ തുറന്ന ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച ഗ്രൂപ്പ് ക്ലാസ്സുകളും എക്‌സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഠന യാത്രകളും പാടില്ല. സാമൂഹ്യ അകലം പാലിക്കുന്നതിനായി ഒരു ക്ലാസ്സിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ക്ലാസ്സുകളുമായും അധ്യാപകരുമായും ഇടകലരാതെ ശ്രദ്ധിക്കുന്ന ബബ്ള്‍ സിസ്റ്റം പിന്തുടരാനാണ് നീക്കം.
അസംബ്ലി പോലുള്ള പരിപാടികളും മൊത്തം കുട്ടികള്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ വഴി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെര്‍മന്‍ സ്‌കാനര്‍ പരിശോധനയ്ക്കു ശേഷമേ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസേഷന്‍ സംവിധാനങ്ങള്‍, ഫ്‌ളോര്‍ മാര്‍ക്കിംഗ്, അകത്ത് കടക്കാനും പുറത്തു കടക്കാനും പ്രത്യേക വഴികള്‍ തുടങ്ങിയവയും സജ്ജമാക്കും.
അവധി കഴിഞ്ഞ തിരികെ എത്തുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പല സ്‌കൂളുകളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് നിലവില്‍ സ്‌കൂളില്‍ പ്രവേശനം അനുവദിക്കുന്നത്. ആദ്യത്തെ രണ്ട് ആഴ്ചകളില്‍ സ്‌കൂളുകളിലെ കാന്റീനുകളും കഫേകളും അടച്ചിടാനും സ്‌കൂളുകള്‍ക്ക് ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























