യുഎഇയിക്ക് പിന്നാലെ ഒമാനും...! കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയുന്നു, മാര്‍ച്ച് ഒന്നു മുതൽ ഇളവുകൾ

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാൻ. പല ഗൾഫ് രാഷ്ട്രങ്ങളും ഇതിനോടകം ഇളവുകളുടെ ഒരു ചാകര തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയാൻ യുഎഇ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഒമാനും അത്തരത്തിലൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്.
മാസ്ക്ക് ധരിക്കൽ കുറച്ചൊന്നുമല്ല ജനങ്ങളെ ശ്വാസം മുട്ടിച്ചത്. കൊവിഡ് സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിലാണ് ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണം ഒഴിവാക്കാൻ ഒമാനും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
മാര്‍ച്ച് ഒന്നു മുതലാണ് ഇളവ് അനുവദിക്കുക.തുറസ്സായ സ്ഥലങ്ങളില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റി അറിയിക്കുകയായിരുന്നു.അതേസമയം, ഇന്‍ഡോര്‍ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികള്‍ക്ക് നിര്‍ബന്ധമാണ്.
നൂറുശതമാനം ശേഷിയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങള്‍, എക്സിബിഷനുകള്‍, പൊതുപരിപാടികള്‍ എന്നിവയില്‍ മുമ്ബ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇവിടെ പരിപാടികള്‍ നടത്തേണ്ടത്. തീരുമാനങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് ആറു മുതല്‍ പൂര്‍ണ തോതില്‍ നേരിട്ട് നടത്താമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ഇവിടെ ഒരുക്കണം. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് കൂടുതല്‍ ഇളവുകള്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം,വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. പകരം അംഗീകൃത വാക്സിന്റെ കണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കിയത്. ഇരട്ട ഡോസ് വാക്സിനുകളായ ഫൈസര്‍, ആസ്ട്രാസെനക, സ്പുട്നിക്, സിനോവാക്സ്, മൊഡേണ, സിനോഫാം, കോവാക്സിന്‍, സിംഗിള്‍ ഡോസ് വാക്സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് ഒമാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും.
ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്. യുഎഇ വഴി തുടര്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ പോകുന്ന രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആര്‍ ടെസ്റ്റെടുക്കേണ്ടിയിരുന്നത്. ഇതിനിടെ പരിശോധനയില്‍ പോസിറ്റിവായാല്‍ യാത്രകള്‍ മുടങ്ങുന്ന സ്ഥിതിയുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























