ഇതിൽ തങ്ങള്‍ ഉത്തരവാദികളല്ല, പെട്രോളിയം വിതരണത്തിന്റെ സുരക്ഷക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്നതാണ് ഹൂതികളുടെ തുടര്‍ച്ചയായുള്ള ആക്രമണം, പൊട്ടിത്തെറിച്ച് സൗദി
സൗദിയെ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിടുന്ന ഹൂതികളുടെ ആക്രമണ മനോഭവത്തിൽ ഇനിയും യാതൊരുവിധ മാറ്റവും ഇനിയും വന്നിട്ടില്ല. കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തിയിരുന്നു.തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ അറബ് സഖ്യസേന നിര്‍വീര്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നത്.
ഇതിന്റെ തൊട്ടു ദിവസം മുമ്പ് സൗദി അറേബ്യയില്‍ ജിസാനില്‍ അറാംകോ എണ്ണ കമ്പനിയുടെ ശാഖയില്‍ ഉള്‍പ്പടെ നാലിടത്താണ് ആക്രമണം ഉണ്ടായത്. നാല് ഡ്രോണുകളാണ് ജിസാനിലേക്ക് വന്നത്.ജിസാനില്‍ അരാംകോ കമ്പനി, ദര്‍ഫ്രാന്‍ അല്‍ ജനൂബ് പവര്‍ സ്റ്റേഷന്‍, അല്‍ ഷഫീഖിലെ ഡീസലിനേഷന്‍ പ്ലാന്‍റ് എന്നിവിടങ്ങളിലേക്കാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
ഖാമിസ് മുഷെയ്തിലെ ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഡ്രോണ്‍ ആക്രമണത്തിന് പുറമെ ജിസാനില്‍ മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.ഹൂതി ആക്രമണത്തിന്റെ വെളിച്ചത്തില്‍ എണ്ണവിപണിയില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരിക്കുകയാണ്.
സൗദിയിലെ എണ്ണസംഭരണശാലകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന്റെ വെളിച്ചത്തില്‍ ആഗോള വിപണികളിലേക്കുള്ള എണ്ണവിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്തം സൗദി അറേബ്യ വഹിക്കില്ല.
ഭീകരരായ ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈലും സാങ്കേതികവിദ്യകളും അത്യാധുനിക ഡ്രോണ്‍ വിമാനങ്ങളും നല്‍കുന്നത് ഇറാന്‍ തുടരുന്നതിലെ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യം സൗദി വ്യക്തമാക്കി.രാജ്യത്തെ എണ്ണ, വാതക, അനുബന്ധ ഉല്‍പാദന കേന്ദ്രങ്ങളും അവയുടെ വിതരണവുമാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്. ഇത് ഉല്‍പാദനം, സംസ്കരണം, ശുദ്ധീകരണം എന്നീ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
രാജ്യത്തിന്റെ ഉല്‍പാദനശേഷിയിലും അതിന്റെ ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവിലും സ്വാധീനം ചെലുത്തുമെന്നും വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ആഗോള വിപണികളിലേക്കുള്ള ഊര്‍ജവിതരണത്തിന്റെ സുരക്ഷിതത്വത്തിനും സ്ഥിരതക്കും ഇത് ഭീഷണിയാകുമെന്നതില്‍ സംശയമില്ല.
ഊര്‍ജവിതരണം നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെയും ഹൂതികള്‍ക്കെതിരെ ഉറച്ചുനില്‍ക്കുകയും അട്ടിമറി ആക്രമണങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം വിദേശകാര്യ വൃത്തങ്ങള്‍ വിശദമാക്കി. ആഗോള വിപണിയിലെ വളരെ സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ പെട്രോളിയം വിതരണത്തിന്റെ സുരക്ഷക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്നതാണ് ഹൂതികളുടെ തുടര്‍ച്ചയായുള്ള ആക്രമണമെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha