പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നില്ല..! അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരഭിച്ചെങ്കിലും വ്യോമഗതാഗതം പൂര്‍ണതോതിലാകാൻ സമയമെടുക്കും, ആഴ്ചയിൽ ആറ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര യാത്രകള്‍ക്ക് അനുമതി, 150 രാജ്യാന്തര സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ...
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിർത്തിവെച്ചിരുന്ന വിമാനസർവീസുകൾ മാർച്ച് 27 മുതലാണ് പൂർണതോതിൽ പുനഃരാരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷത്തിന് ശേഷമാണ് രാജ്യത്തെ വിമാന സർവീസുകൾ പഴയ രീതിയിലേക്ക് എത്തിയത്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതായി വിമാനസര്‍വ്വീസുകള്‍ സാധാരണ നിലയില്‍ പുനരാരംഭിച്ചിരിക്കുകയാണ്.
പ്രവാസികൾ കാത്തിരുന്ന വാർത്തയുമായിരുന്നു ഇത്. വിമാനസര്‍വ്വീസുകള്‍ പുനരാരഭിച്ചെങ്കിലും ഏപ്രിലില്‍ മാത്രമേ വ്യോമഗതാഗതം പൂര്‍ണ തോതിലാകൂ എന്നാണ് വിലയിരുത്തല്‍. വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) സമ്മര്‍ ഷെഡ്യൂള്‍ പ്രകാരം 40 രാജ്യങ്ങളില്‍ നിന്നുള്ള 60 വിമാനക്കനമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 29 വരെയാണ് സമ്മര്‍ ഷെഡ്യൂള്‍.
ഓരോ ആഴ്ചയിലും ആറ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് 1,466 രാജ്യാന്തര യാത്രകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇവ 27 രാജ്യങ്ങളിലായി 43 വിമാനത്താവളങ്ങളിലേക്കു സര്‍വീസ് നടത്തും. നിര്‍ത്തിവച്ചിരുന്ന 150 രാജ്യാന്തര സര്‍വീസുകള്‍ ഘട്ടം ഘട്ടമായി ഏപ്രിലില്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
തായ്ലന്‍ഡിലേക്കുള്ള സര്‍വീസ് ഇന്നലെ ഇന്‍ഡിഗോ പുനരാരംഭിച്ചു. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും ഏപ്രില്‍ 1ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹി എയര്‍പോര്‍ട്ടിലെ രാജ്യാന്തര സര്‍വീസുകള്‍ 165ല്‍ നിന്ന് 300 ആകുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ ആദ്യ ആഴ്ചയോടെ രാജ്യാന്തര യാത്രകളില്‍ 66 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ വിമാന സര്‍വ്വീസിനായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നത്. കൂടാതെ ഭൂരിഭാഗം പേരും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതുമാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ വ്യോമയാന മന്ത്രാലയത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ. വേനൽക്കാല ഷെഡ്യൂളുകൾ മുതൽ സർവീസുകൾ പുനഃരാംഭിക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. സർവീസുകൾ പുനഃരാരംഭിക്കുമെങ്കിലും അന്താരാഷ്ട്ര യാത്രകൾക്കായി ആരോഗ്യ മന്ത്രാലയം നിർദേശിച്ച മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വിനോദ സഞ്ചാരികള്‍ക്കുള്ള യാത്രാനുമതിക്കും ഇനി മുതല്‍ തടസമുണ്ടാകില്ല. വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് മാസത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിമാന സര്‍വ്വീസുകള്‍ നടത്തിവന്നിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha