യു.എ.യിൽ ഇളവുകളിന്മേൽ വീണ്ടും ഇളവുകൾ..!! കൊവിഡ് രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ല, രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ ഉറപ്പായും നടത്തണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി

കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികൾ എല്ലാം ഒഴിഞ്ഞ് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. നിബന്ധനകൾ വെട്ടിക്കുറച്ച് ഇളവുകൾ നൽകുകയാണ് അധികൃതർ. പ്രത്യേകിച്ച് യുഎഇയാണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽവച്ച് തന്നെ ആദ്യം മാസ്ക്ക് മാറ്റിയ രാജ്യമാണ് യുഎഇ. ഇത്തരത്തിൽ ഇളവുകൾ മൂലം പ്രവാസികളുടെ ഒഴുക്കാണ് ഇവിടേക്ക് അനുഭവപ്പെട്ടത്. ഇപ്പോൾ ഇളവുകളിൻ മേൽ വീണ്ടും ഇളവുകളുമായി എത്തിയിരിക്കുകയാണ് യുഎഇ.
കൊവിഡ് രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ല.യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. എന്നാല്‍ ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെങ്കിലും രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്.
കൊവിഡ് രോഗികളുമായി അടുത്തിടപഴകുന്നവരില്‍ ലക്ഷണങ്ങള്‍ കണ്ടില്ലെങ്കിലും പിസി ആര്‍ ടെസ്റ്റ് നടത്തണം. കൊവിഡ് പോസിറ്റീവായ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആദ്യ ദിവസവും ഏഴാമത്തെ ദിവസവുമാണ് പരിശോധന നടത്തേണ്ടത്. മുന്‍പ് അഞ്ച് പിസിആര്‍ പരിശോധന വേണമായിരുന്നു യുഎഇയുടെ നിബന്ധന.ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ യാത്രയ്ക്കു മുമ്പായി പിസിആര്‍ പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കിയതാണ് യുഎഇ അനുവദിച്ച ഇളവുകളില്‍ പ്രധാനം. പൂര്‍ണമായും വാക്സിന്‍ എടുത്ത യാത്രക്കായിരിക്കും ഈ ഇളവ് ലഭിക്കുകയെന്ന് നാഷനല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.
യുഎഇയില്‍ തുറസായ സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കുകയും ചെയ്തു. ഇനി താത്പര്യമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. വ്യാപാര സ്ഥാപനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും ഇനിയില്ല. കൊവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ വ്യവസ്ഥയും അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ തിരക്ക് ഇരട്ടിയായി. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനവുണ്ട്. നിരവധി പേരാണ് രാജ്യത്തേയ്ക്ക് സന്ദര്‍ശ വിസയില്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നത്.
രാജ്യത്ത് യാത്രാ നിയന്ത്രണത്തെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന മലയാളികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കൊണ്ടുവരാനുള്ള പദ്ധതിയിടുന്നുണ്ട്. ഇളവ് പ്രാബല്യത്തില്‍ വന്ന ഫെബ്രുവരി 26 ന് വിസ കേന്ദ്രങ്ങളില്‍ അപേക്ഷകളില്‍ വന്‍ വര്‍ധന ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് നാട്ടില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നതോടെ യുഎഇയിലേക്കുള്ള മലയാളികളുടെ ഒഴുക്ക് കൂടുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha

























