കുവൈത്തിൽ വൻ തീപിടുത്തം, ഇരുപത് കടകൾ തീപിടുത്തത്തില്‍ കത്തി നശിച്ചു, റമസാന്‍ കച്ചവടാവശ്യാര്‍ഥം വന്‍ തോതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചതിനാൽ വൻ നാശനഷ്ടം...!
കുവൈത്തിലെ പുരാതന മാര്‍ക്കറ്റായ സൂഖ് മുബാറകിയില്‍ വൻ തീപിടുത്തം. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. ആയുധ മാര്‍ക്കറ്റിന് സമീപത്ത് നിന്നുള്ള കടയ്ക്കാണ് തീപിടിച്ചത്. തുടര്‍ന്ന് മാര്‍ക്കറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കു അതിവേഗം പടരുകയായിരുന്നു.
റമസാന്‍ കച്ചവടാവശ്യാര്‍ഥം വന്‍ തോതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് നഷ്ടം വര്‍ധിപ്പിച്ചു.അതേസമയം, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8 അഗ്നി ശമന യൂണിറ്റുകളിലെ നൂറോളം ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെര്‍ഫ്യൂം, പെയിന്റ്, തുകല്‍ തുടങ്ങി വേഗത്തില്‍ കത്തിപ്പിടിക്കുന്ന ഉത്പന്നങ്ങളുടെയും ഇലക്‌ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെയും സാന്നിധ്യം തീ പടര്‍ന്നു പിടിക്കാന്‍ കാരണമായി.
അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍ ആണ് തീപിടിത്തം ഉണ്ടായത്. ബേയ്സ്മെന്‍റില്‍ നിന്ന് കനത്ത പുകയും തീയുമാണ് ഉയർന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
ബേസ്‌മെന്റ്, ഗ്രൗണ്ട്, ഒന്നാം നില എന്നിവടങ്ങളിലാണ് തിപിടിത്തം നാശനഷ്ടങ്ങള്‍ വരുത്തിയത്. വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്നതിനാൽ ഇവിടെ പെയിന്‍റും മറ്റും തീപിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആളപായമോ പരിക്കോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിരുന്നു.
അതേസമയം, വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. ഈ വര്‍ഷം ഒടുവിലോടെ ടെര്‍മിനല്‍ 2 പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. എയർക്രാഫ്റ്റ് ഹാങ്ങേഴ്സ് നിർമാണം അറ്റകുറ്റപ്പണി, റൺവേ, പുതിയ പാസഞ്ചർ കെട്ടിടത്തിന്‍റെ സർവിസ് ബിൽഡിങ് എന്നിവയുൾക്കൊള്ളുന്നതാണ് ഈ ഘട്ടം. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും. കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാൻസിറ്റ് കേന്ദ്രമാക്കാനാണ് വ്യോമയാന വകുപ്പ് ശ്രമിക്കുന്നത്. 77 വിമാനങ്ങളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർഗോ സിറ്റിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇതോടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ട്രാൻസിറ്റ് ഹബ്ബ് ആയി കുവൈത്ത് മാറുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha