പ്രവാസികളെ വലയ്ക്കുന്ന വിമാന കമ്പനികൾ..! ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം യാത്രക്കാരെ അറിയിക്കാതെ അബൂദബിയിലേക്ക് മാറ്റി, പ്രവാസികളെ പെരുവഴിയിൽ തള്ളി ദുരിതത്തിലാക്കി ഗോ ഫസ്റ്റ്
പ്രവാസികളെ വലയ്ക്കുന്ന എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളുടെ അനാസ്ഥ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ കടുത്ത ഉത്തരവാദിത്വമില്ലായ്മയും അധികൃതരുടെ അനാസ്ഥ സംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിമാനക്കമ്പനി കൂടെ പ്രവാസികളെ വലയ്ക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ഗോ ഫസ്റ്റ് വിമാനമാണ് യാത്രക്കാരെ അറിയിക്കാതെ അബൂദബിയിലേക്ക് മാറ്റിയത്. ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് ഒരു മുന്നറിയിപ്പില്ലാതെ അബൂദബിയിലേക്ക് മാറ്റിയത് ഇതോടെ പ്രവാസികൾ ആകെ ദുരിതത്തിലായി.
മിക്കവരും ഇക്കാര്യം അറിഞ്ഞത് യാത്രയുടെ തലേദിവസം മാത്രമാണ്. മുന്‍കൂര്‍ ഇ-മെയിലോ മെസേജോ ഒന്നുതന്നെ തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.ട്രാവല്‍ ഏജന്‍സിക്കാര്‍ പറഞ്ഞപ്പോഴാണ് യാത്രക്കാരില്‍ പലരും വിവരം അറിയുന്നത്. ഇതും പോരാതെ രാവിലെ പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരമാണ് പുറപ്പെട്ടത്. അതും പ്രവാസികളെ ആകെ വലച്ചു.
പലരുടേയും കണക്കൂകൂട്ടലുകളും താളം തെറ്റി. അബൂദബിയില്‍ ഇറങ്ങിയ ശേഷം സ്വന്തം നിലയിൽ വാഹനം വിളിച്ചും ബസിലുമായാണ് യാത്രക്കാര്‍ ഷാര്‍ജയില്‍ എത്തിയത്.തലേദിവസം എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വിവരം അറിയുന്നതെന്ന് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി പറഞ്ഞു. യു.എ.ഇയില്‍നിന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഏപ്രില്‍ അഞ്ചിന് രാവിലെ 5.30നുള്ള വിമാനം വൈകീട്ട് 6.30ലേക്ക്മാറ്റിയ വിവരം വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം ലഭിച്ചത്.
അടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ടായിരുന്നു.ഷാര്‍ജയിലേക്ക് ബസ് ലഭ്യമാക്കുമെന്ന വിവരം മാത്രമാണ് അന്വേഷിച്ചപ്പോള്‍ ലഭിച്ചത്. എന്നാല്‍, അബൂദബിയില്‍ എത്തി ഒരുമണിക്കൂര്‍ കാത്തുനിന്നിട്ടും ബസ് എത്തിയില്ല. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യാനും തുടര്‍ യാത്രയൊരുക്കാനും ഗോ ഫസ്റ്റ് അധികൃതര്‍ പ്ലക്കാര്‍ഡുമായി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല.
മറ്റു വിമാനക്കമ്പനികളുടെ ബസുകള്‍ ദുബൈയിലേക്ക് ഉണ്ടായിരുന്നെങ്കിലും ഗോ ഫസ്റ്റിന്‍റെ ബസ് ലഭിച്ചില്ല. ഇതോടെ വന്‍ തുക നല്‍കി ടാക്സിയിലാണ് പലരും മറ്റ് എമിറേറ്റുകളിലെ താമസ സ്ഥലങ്ങളിലേക്ക് പോയത്. തനിക്ക് സംഭവിച്ച പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗോ ഫസ്റ്റ് വിമാനക്കമ്പനിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ പ്രവാസി.
എയര്‍ ബബ്ള്‍ കരാറുമായി ബന്ധപ്പെട്ട സാങ്കേതികത്വം പറഞ്ഞാണ് വഴിതിരിച്ചുവിട്ടതെന്നാണ് വിവരം. മാര്‍ച്ച് 27 മുതല്‍ എയര്‍ബബ്ള്‍ കരാര്‍ അവസാനിച്ചതോടെ സര്‍വിസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നതാണ് പ്രശ്നത്തിന് കാരണം. തീയതി മാറ്റുന്നതും ഡെസ്റ്റിനേഷനിൽ മാറ്റം വരുത്തതും സ്വാഭാവികമാണ്.
എന്നാൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ ഇതിൽ മാറ്റം വരുത്തുന്നത് കടുത്ത അനാസ്ഥയാണ്.ഏർപ്പെടുത്താമെന്ന് പറഞ്ഞ ബസ് സർവ്വീസ് പോലും നൽകാതെ പ്രവാസികളെ വഞ്ചിക്കുന്ന സമീപനമാണ് ഈ വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മറ്റ് ചില വിമാനങ്ങളും ഈ രീതിയില്‍ വിമാനത്താവളങ്ങള്‍ മാറ്റുന്നുണ്ട്. വിമാനക്കമ്പനികള്‍ മുന്‍കൂട്ടി വിവരം അറിയിക്കാത്തതാണ് പ്രവാസികളെ വലയ്ക്കുന്നത്.
https://www.facebook.com/Malayalivartha