പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം..! കടുത്ത ശിക്ഷാ നടപടികളിലേക്ക് കടന്ന് സൗദി അറേബ്യ, പരിശോധന കര്‍ശനമാക്കിയ ശേഷം പിടിയിലായത് 98,260 പേര്‍
സൗദി അറേബ്യയിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത ശിക്ഷാ നടപടിയാണ് സ്വീകരിച്ച് പോരുന്നത്. ഇത്തരത്തിൽ നിയമം ലംഘിച്ച് നിരവധി പ്രവാസികളാണ് സൗദിയിൽ തടവ് ശിക്ഷ അനുഭവിക്കുന്നത്. നിയമം പാലിക്കാത്തവരെ പിടികൂടാനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം തുടരുന്നു പോരുകയാണ്. ഇതുവരെ നിരവധി പ്രവാസികളും വിദേശികളുമാണ് ഇത്തരത്തിൽ പിടിക്കപ്പെട്ടിട്ടുള്ളത്.
നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയ ശേഷം ആകെ 98,260 പേര്‍ പിടിയിലായത്. ഇവരില്‍ 89,417 പുരുഷന്മാരും 8843 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 84,030 നിയമലംഘകരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫിസുകളിലേക്ക് റഫര്‍ ചെയ്തു. 13,423 പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 3060 പേരെ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്.
ശിക്ഷ കൂടാതെ കടുത്ത പിഴയും ചുമത്തുന്നുണ്ട്. അതിര്‍ത്തിസുരക്ഷ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നല്‍കിയാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഒപ്പം 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി ഇവര്‍ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍, താമസത്തിനായി ഉപയോഗിച്ച വസതികള്‍ എന്നിവ കണ്ടുകെട്ടും. മാര്‍ച്ച് 31 മുതല്‍ ഒരാഴ്ച കാലയളവില്‍ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഏകദേശം 12,920 പേരെ പിടികൂടിയത്.
8171 പേര്‍ താമസ നിയമം ലംഘിച്ചവരും 3102 പേര്‍ അതിര്‍ത്തിസുരക്ഷ ലംഘനം നടത്തിയവരുമാണ്. തൊഴില്‍നിയമ ലംഘനത്തിന് 1647 പേരും പിടിയിലായി. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 185 പേര്‍ അറസ്റ്റിലായി. ഇവരില്‍ 58 ശതമാനം യമന്‍ പൗരന്മാരും 37 ശതമാനം ഇത്യോപ്യക്കാരും അഞ്ചു ശതമാനം മറ്റു രാജ്യക്കാരുമാണ്.
അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് 106 പേര്‍ അറസ്റ്റിലായി. താമസ, ജോലി, അതിര്‍ത്തിസുരക്ഷ നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 11 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ മക്ക, റിയാദ് പ്രവിശ്യകളില്‍ നിന്നുള്ളവര്‍ 911 ലും മറ്റുള്ള പ്രവിശ്യയില്‍ നിന്നുള്ളവര്‍ 999, 996 നമ്ബറുകളിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തി സൗദി ഭരണകൂടത്തിന്റെ കണ്ണിൽപൊടിയിട്ട് അവിടെ തുടർന്നാൽ ഉറപ്പായും പിടിയിലാകും.
https://www.facebook.com/Malayalivartha