അപ്രതീക്ഷിതമായി ആ ചതി...! ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ച്ച, വിവിധ ബാങ്കുകളിൽ നിന്നായി 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച, ജയിൽ മോചിതൻ ആയിട്ടും ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നിന്ന് പുറത്തുപോകുന്നതിന് വിലക്ക്, സ്വന്തം ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം ബാക്കിയാക്കി മടക്കം
പ്രവാസികൾക്കെന്നും താങ്ങും കരുതലുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ മുഖം മലയാളികൾക്ക് ഒരുക്കലും മറക്കാൻ കഴിയില്ല. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രയ്ക്ക് പരിചിതമായിരുന്നു. അറ്റ്‌ലസ് ജ്വല്ലറിയെ ജനകീയമാക്കിയ രാമചന്ദ്രന് ജ്വല്ലറി വീണ്ടും തിരിച്ച് കൊണ്ടുവരണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.എന്നാൽ നിർഭാഗ്യവശാൽ തന്റെ ആഗ്രഹങ്ങളെല്ലാം ബാക്കിവെച്ചാണ് അദ്ദേഹത്തിന്റെ മടക്കം.
അറ്റ്‌ലസ് രാമചന്ദ്രൻറെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് ദുബായിൽ നടന്നു. വൈകിട്ട് 5.30നു (പ്രാദേശിക സമയം) ജബൽ അലി ഹിന്ദു ക്രിമീഷൻ സെന്ററിൽ (ന്യൂ സോനാപ്പൂർ) ആണു സംസ്കാര ചടങ്ങുകൾ നടന്നത്. സഹോദരൻ രാമപ്രസാദ് ആണ് അന്ത്യകർമങ്ങൾ ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. അറ്റ്‍ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദർശനം ഒഴിവാക്കിയിരുന്നു.
അറ്റ്‌ലസ് വീണ്ടും തുറന്ന് ശക്തമായി തന്നെ തിരിച്ചുവരണമെന്ന ആഗ്രഹമുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് താനെന്നും മൂത്തേടത്ത് രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞിരുന്നു. നാട്ടിൽ പോകണം എന്നതിനേക്കാൾ അറ്റ്‌ലസ് വീണ്ടും തുറക്കണം എന്നായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. ചെറിയ രീതിയിൽ അറ്റ്‌ലസ് വീണ്ടും തുടങ്ങി പഴയ രീതിയിലേക്ക് എത്തിക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇതിനായുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ജയിൽ മോചിതൻ ആയിട്ടും ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാൽ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂർത്തീകരിക്കാനായില്ല. സ്വന്തം ജീവിതം സിനിമയാക്കണം എന്നതും അറ്റല്‌സ് രാമചന്ദ്രന് ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതും അറ്റ്‌ലസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നതിന് ശേഷം മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വെറും രണ്ട് കിലോ സ്വർണത്തിൽ തുടങ്ങി, പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകളാണ്. അതിൽ 20 എണ്ണം യുഎഇയിൽ മാത്രം. ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്റലസ് രാമചന്ദ്രൻ്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയായിരുന്ന രാമചന്ദ്രൻ്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. നല്ല നിലയിൽ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയിൽ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ വലച്ചത്.
വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനെതുടർന്ന് 2015 ഓഗസ്റ്റിൽ അറസ്റ്റിലായിൃ. ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീൽ കോടതിയിലെ നടപടികൾക്ക് ശേഷം 2018ലാണ് ജയിൽ മോചിതനായത്.ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha