ഒരു എ+ കുറഞ്ഞതിന് വഴക്കുപറയുന്ന മാതാപിതാക്കള്‍ അറിയണം ഈ അച്ഛന്റെ വാക്കുകള്‍...അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്..

യാദൃശ്ചികമായി കേള്‍ക്കേണ്ടിവന്ന ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ഒരു അച്ഛന്റെ മഹത്വം മനസിലാക്കിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. യാസിര്‍ എരുമപ്പെട്ടി എന്ന യുവാവാണ് പരീക്ഷയില്‍ തോറ്റ മകനെ ആശ്വസിപ്പിക്കുന്ന ഒരു അച്ഛന്റെ മഹത്വം വ്യക്തമാക്കുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പത്താം ക്ലാസിലെ റിസല്‍ട്ട് വന്ന ദിവസമായിരുന്നല്ലോ ഇന്നലെ .റിസള്‍ട്ടിന് വേണ്ടി കാത്ത് നില്‍ക്കുന്നവരില്‍ എന്റെ അനിയനും (മേമാടെ മകന്‍ ഇര്‍ഫു) എന്റെ പെങ്ങളുട്ടിയും(മേമാടെ മകള്‍ തസ്‌നി)യും ഉണ്ടായിരുന്നു.അത്യാവിശ്യം നല്ല മാര്‍ക്കോടെ(80% ന് മുകളില്‍)അവര് പാസ്സാവുകയും ചെയ്തു.. അവര്‍ക്ക് വിളിച്ച് 'ഇഛചഏഞഅഠട' പറഞ്ഞ് ഫോണ്‍ വെച്ചു. പതിവ് ഓഫീസ് ജോലികളുടെ തിരക്കില്‍ മുഴുകി.
നാല് ഡ്രൈവര്‍മാരുടെ ഗേറ്റ് പാസ് എടുക്കാനുള്ളത് കൊണ്ട് കസ്റ്റംസിലേക്ക് നടന്നു. ഗേറ്റ് പാസും എടുത്ത് തിരികെ ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു മലയാളി ഡ്രൈവറുടെ ഫോണ്‍ സംസാരം കേള്‍ക്കാന്‍ ഇടയായത്. അയാള്‍ തന്റെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന് ആദ്യമേ മനസ്സിലായി. ഞങ്ങളുടെ ഓഫീസില്‍ രാവിലത്തെ ഷിഫ്റ്റില്‍ അറബികള്‍ മാത്രമാണ് എന്നുള്ള ധാരണയിലാകാം ആ മനുഷ്യന്‍ അത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്.
ആ മനുഷ്യന്റെ ചില വാക്കുകളാണ് എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. അയാളുടെ മകന്‍ കണക്ക് പരീക്ഷയില്‍ തോറ്റിരിക്കുകയാണ്. ബാക്കിയുള്ള വിഷയങ്ങളില്‍ തട്ടിമുട്ടി ജയിച്ചിട്ടുണ്ട്. കണക്ക് പരീക്ഷയില്‍ തോറ്റ ഒരു മകനോട് ഇപ്പോഴത്തെ പല അച്ചന്മാരും സംസാരിക്കുന്ന രീതിയായിരുന്നില്ല അയാളുടെത്. അപ്പുറത്ത് നിന്നും അയാളുടെ ഭാര്യയുടെ സങ്കടവും നാണക്കേടും കലര്‍ന്ന സംസാരം തന്നെയാവാം അയാളുടെ സംസാരത്തിന്റെ തുടക്കം.
പക്ഷെ അതിനൊക്കെ അയാള് നല്‍കിയ മറുപടിയാണ് എന്നെ വല്ലാതെ അതിശയിപ്പിച്ചത്..
'സൌമ്യേ.. അവന് പരീക്ഷയൊക്കെ ഇനിയും എഴുതാം.. അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്.. പക്ഷെ നമുക്ക് നമ്മുടെ മോനെ നഷ്ടായാല്‍ പിന്നെ കിട്ടില്ല.. നീ അവനെ കുത്തുവാക്ക് പറഞ്ഞ് വിഷമിപ്പിക്കല്ലേ. നീ നോക്കിക്കോ എന്റെ മോനും ഒരിക്കല്‍ ജയിക്കും'
അത്രയും കേട്ടപ്പോള്‍ എനിക്കെന്തോ വല്ലാത്തൊരു സങ്കടം ഉള്ളില്‍ നീറി. ഇമ്മാതിരി വെയിലത്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ട്രെയിലറും ഓടിച് ജീവിതത്തിന്റെ അറ്റം മുട്ടിക്കാന്‍ വിയര്‍പ്പ് ഒഴുക്കുന്ന ഈ മനുഷ്യന് തന്റെ മകന്‍ നിസാരമായ ഒരു പത്താംക്ലാസ് പരീക്ഷ തോറ്റുപോയി എന്ന് കേള്‍ക്കുമ്‌ബോള്‍ എങ്ങനെയാണ് ഇത്രമേല്‍ സ്‌നേഹത്തില്‍,.. പ്രതീക്ഷയില്‍ സംസാരിക്കാന്‍ കഴിയുന്നത്. എന്റെ ചോദ്യങ്ങള്‍ അയാളെയും എന്നെയും തമ്മിലുള്ള അകലം കുറച്ചു. അയാളുടെ സംസാരത്തിന് ഞാന്‍ വീണ്ടും കാതോര്‍ത്തു. ഒളിച്ചു കേള്‍ക്കാനുള്ള മനോഭാവമായിരുന്നില്ല. ഒരു അച്ഛനെ കേള്‍ക്കാനുള്ള ധൃതിയായിരുന്നു കാരണം.
'നീ സന്തോഷിന് ഫോണ്‍ കൊടുക്ക്. ഞാന്‍ അവനോട് സംസാരിക്കട്ടെ'
അയാളുടെ ശബ്ദത്തിന് സ്‌നേഹത്തിന്റെ ചൂരുള്ള പോലെ തോന്നി. അയാള്‍ തുടര്‍ന്നു..
'മോനേ,. സാരില്ലെടാ ഒരൊറ്റ വിഷയത്തിലല്ലേ തോറ്റൊള്ളൂ.. അത് പ്രശ്‌നമില്ല. ബാക്കിയൊക്കെ എന്റെ മോന്‍ പാസായല്ലോ.. നമുക്ക് ഇനിയും സമയമുണ്ടല്ലോ.. ഇന്റെ കുട്ടി വിഷമിക്കണ്ടാട്ടോ. ഇതിലും വലിയ പരീക്ഷയില്‍ എന്റെ മോന്‍ ജയിച്ചിട്ടില്ലേ.. പിന്നെന്താ.. അമ്മ നിന്നോടുള്ള സ്‌നേഹം കൊണ്ടാ അങ്ങനെയൊക്കെ പറയുന്നത്. എന്നെക്കാളും ജീവനാ അമ്മക്ക് നിന്നെ. നീ അതൊന്നും കേട്ട് സങ്കടമായി ഇരിക്കണ്ടാ ട്ടോ.. അച്ഛന്‍ ഷറഫുക്കാടെ കയ്യില്‍ നിനക്കുള്ള ബൂട്ടും കിറ്റും കൊടുത്തയച്ചിട്ടുണ്ട്.. ഇയ്യ് പറഞ്ഞ കമ്ബനിയുടെ നല്ല വില കൂടിയ ബൂട്ടാണ്.. ഓന്‍ നാളെയോ മറ്റന്നാളോ അവിടെ എത്തും. അടുത്ത മാസല്ലേ നിനക്ക് സെലക്ഷന്‍ അതിന് പ്രാക്ടീസ് മുടക്കണ്ട'
അങ്ങനെ അയാള്‍ ഒരുപാട് സംസാരിച്ചു അയാളുടെ മകനോട്.
പക്ഷെ ബാക്കിയൊന്നും ഞാന്‍ കേട്ടില്ല.
ഇയാളെന്ത് മനുഷ്യനാണ്.. വട്ടാണോ ഇയാള്‍ക്ക്. സ്വന്തം മകന്‍ പത്താം ക്ലാസിലെ പരീക്ഷ തോറ്റ് നില്‍ക്കുന്നു. ആ നേരത്ത് അവന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത് അവനെ ഫുട്‌ബോള്‍ കളിക്കാന്‍ വിടുന്നു. ഭ്രാന്ത് തന്നെ അല്ലാതെന്താ പറയാ.
അയാളോടുള്ള പുച്ഛവും അയാളെ കളിയാക്കിയുള്ള ചിരിയും എന്റെ മുഖത്ത് ഞാന്‍ അറിയാതെത്തന്നെ നിഴലിട്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ ബയാന്‍(രൗേെീാ െയശഹഹ ീള ലിേൃ്യ)കഴിഞ്ഞോ എന്ന് എന്റെ കൂടെയുള്ള അറബിയോട് ചോദിച്ചു. തട്ടിമുട്ടിയുള്ള അങ്ങേരുടെ അറബി ഭാഷക്ക്
'റൂഹ് മിന്നാക്ക്' (അവിടേക്ക് പോകൂ) എന്ന ഭാഷയില്‍ എന്റെ കൂടെയുള്ള അറബി മറുപടി കൊടുത്തു. അപ്പോഴാണ് അയാള്‍ എന്നെ ശ്രദ്ധിക്കുന്നത്.
'ആഹാ.. മലയാളി ഉണ്ടായിരുന്നോ..'
അയാളുടെ ചോദ്യം.
'ആഹ് ഉണ്ടായിരുന്നു.. ഞാന്‍ കസ്റ്റംസില്‍ പോയിരിക്ക്യാര്‍ന്നു'
എന്റെ മറുപടിയും കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു
'എത്രയായി എന്റെ പൈസ'
'നിങ്ങടെ നാനൂറ്റി മുപ്പത് ദിര്‍ഹംസ്'
കാഷ് എടുത്ത് എനിക്ക് നേരെ നീട്ടുമ്‌ബോള്‍ ഞാന്‍ അയാളോട് ചോദിച്ചു.
'കണക്കിലാണോ മോന്‍ തോറ്റത്. കണക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് എല്ലാരും പറയുന്നുണ്ട്'..
'ആഹ്. കണക്കില് തോറ്റു. അതൊന്നും അത്ര പ്രശ്‌നമില്ല.. ഭാര്യയുടെ വഴക്ക് പറച്ചിലാ എനിക്ക് പേടി. ഓരോ ന്യൂസ് കേള്‍ക്കാറില്ലേ. മാര്‍ക്ക് കുറഞ്ഞതിന് കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നും ഞരമ്പ് മുറിച്ചു എന്നൊക്കെ പറഞ്ഞ്. അതൊക്കെ ഓര്‍ക്കുമ്‌ബോള്‍ നെഞ്ചില് തീയാ. '
അയാള്‍ അത്രയും പറഞ്ഞപ്പോള്‍ എനിക്കത് വരെ തോന്നാത്ത ഒരു കൗതുകമായി അയാള്‍ പറയുന്ന കാര്യങ്ങളോട്.. ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ചെറിയ രീതിയില്‍ ഞങ്ങള്‍ കമ്ബനിയായി..
അന്നേരം അയാള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞാനറിയാതെ എന്റെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.
അങ്ങേര്‍ക്കും അങ്ങേരുടെ ഭാര്യക്കും പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണ് സന്തോഷിനെ.. അവനെ അവന്റെ അമ്മ പ്രസവിക്കുമ്‌ബോള്‍ ചെറിയ ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള ഒരു കുഞ്ഞായിരുന്നു അവന്‍. അവന്റെ കാലുകള്‍ക്ക് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു. ബുദ്ധി വികാസവും കുറവായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ അതിനൊരു ഇംഗ്ലീഷ് പേരും കൊടുത്തിരുന്നു.
സാധാരണ ജീവിതത്തിലേക്ക് അത്ര പെട്ടന്നൊന്നും മടങ്ങി വരാന്‍ സാധ്യതയില്ലാത്ത ഒരു അസുഖത്തെ അഞ്ച് വര്‍ഷം കൊണ്ടാണ് ആ കുഞ്ഞ് അതിജീവനത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി തിരിച്ചത്.
അയാള്‍ തന്റെ മകനെക്കുറിച്ച് പറഞ്ഞൊകാര്യമുണ്ട്.. വല്ലാത്ത മൂര്‍ച്ചയുള്ള വാക്കുകള്‍. സ്‌നേഹവും അഭിമാനവും ചേര്‍ത്ത് വെച്ച വാക്കുകള്‍..
'കണക്കില് മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ്.. കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ.. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ പഠിക്കേണ്ടിയിരുന്ന സ്‌കൂളില്‍ നിന്നും സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിച്ച്. കാല് കൊണ്ട് അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്നും നടന്നും.. ഓടിയും നന്നായി ഫുട്‌ബോള്‍ കളിച്ചും ഇന്നിപ്പോള്‍ പത്താംക്ലാസ് പരീക്ഷയില്‍ കണക്കിനൊഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും ജയിച്ചു എന്നുകൂടി കേട്ടപ്പോള്‍ പത്ത് എ+ കിട്ടിയ ഒരു മകന്റെ അച്ഛന് ഉണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോള്‍. അവന്‍ ഇനിയും ഉയരങ്ങളില്‍ എത്തും. എനിക്കുറപ്പാ. ഐ.എം വിജയനെപ്പോലെ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാകും എന്റെ മോന്‍.'
അത്രയും കേട്ടപ്പോള്‍ ആ മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും സ്‌നേഹവും കൂടി എന്റെ കണ്ണ് നനവറിഞ്ഞു. കണ്ണടയുടെ ഫ്രെയിമിനിടയില്‍ കയ്യിട്ട് ഞാനത് തുടച്ചു.
അതുവരെ ലഭിക്കാത്ത ഒരു പോസിറ്റീവ് വൈബ്രേഷന്‍ അയാളുടെ വാക്കുകളില്‍ നിന്നും എനിക്ക് കിട്ടി.
സ്വന്തം മകന്റെ തോല്‍വി മറ്റൊരുപാട് വിജയങ്ങളിലൂടെ ആഘോഷിക്കുന്ന ധീരമായ നിലപാടുകളുള്ള അച്ഛന്‍. ചങ്ക് പൊളിയുന്ന ശകാരങ്ങള്‍ കൊണ്ട് മകന്റെ കണ്ണ് നിറക്കുന്നതിന് പകരം,.. ഉള്ള് തൊടുന്ന വാക്കുകള്‍ കൊണ്ട് മകനെ സ്‌നേഹം കൊണ്ട് പൊതിയുന്ന അച്ഛന്‍.
സ്വന്തം കുഞ്ഞിന് ഒരു എ+ കുറഞ്ഞതിന്റെ പേരില്‍ അവനെ/അവളെ ടോര്‍ച്ചര്‍ ചെയ്ത് ഒരു മുഴം കയറിലേക്ക് അവരെ എത്തിക്കുന്ന ഒരുപാട് മാതാപിതാക്കള്‍ക്ക് ഒരു പാഠശാലയാണ് ആ മനുഷ്യന്‍..
മകന്റെ അഭിരുചി ഫുട്‌ബോള്‍ കളിയിലാണ് എന്ന് മനസ്സിലാക്കി കണക്കില്‍ തോറ്റ് നില്‍ക്കുന്നവന്റെ കാലില്‍ ബൂട്ടും പന്തും വെച്ച് കൊടുക്കുന്ന ധീരനായ അച്ഛന്‍..
എനിക്കയാളോട് തോന്നിയ ബഹുമാനമാകാം എന്റെ രണ്ടുതുള്ളി കണ്ണുനീര്‍.
തന്ന അഞ്ഞൂറ് ദിര്‍ഹംസിന് ബാക്കി എഴുപത് തിരിച്ച് കൊടുക്കുമ്‌ബോള്‍ ഞാന്‍ അയാളുടെ ആര്‍സി ബുക്കില്‍ അയാളുടെ പേര് നോക്കി.
'രാജന്‍ അബ്രഹാം'..
ആ പേരിന് 'ധീരനായ അച്ഛന്‍' എന്നുകൂടി അര്‍ത്ഥമുണ്ട് എന്ന് ഞാനറിഞ്ഞു.
ബാക്കി വാങ്ങി ഗേറ്റ്പാസ്സും ബയാനും കൊണ്ട് അയാള്‍ ഒഫീസില്‍ നിന്നും പോകുമ്‌ബോള്‍ എനിക്കയാളെ ഒന്ന് സല്യൂട്ട് ചെയ്യണമെന്ന് തോന്നി.. എന്തൊരു വലിയ പാഠമാണ് ആ മനുഷ്യന്‍ പഠിപ്പിച്ചത്. എത്ര വലിയ സഹനത്തിന്റെ,ധീരതയുടെ ആശയമാണ് ആ മനുഷ്യന്‍ പകര്‍ന്നത്..
അച്ഛനാവുക എന്നത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കാരണക്കാരനാകുന്നവനല്ല..!
ആ കുഞ്ഞിനെ ജീവിതം കൊണ്ട് ചങ്കില്‍ ഏറ്റി,.. ഹൃദയത്തില്‍ താലോലിച്ച് അവരുടെ ഓരോ വളര്‍ച്ചയിലും സന്തോഷവും ആഹ്ലാദവും ചേര്‍ത്ത് വളര്‍ത്തി വലുതാക്കുന്ന ഉത്തമനായ മനുഷ്യന്റെ പേരാണ് 'അച്ഛന്‍'...!!
സന്തോഷ് എന്ന ആ മകനെ ഞാന്‍ കണ്ടിട്ടുപോലുമില്ല.. പക്ഷെ ഒന്നുറപ്പാണ്.. നാളെ ഒരു നാള്‍ കേരളത്തില്‍ നിന്ന് അങ്ങനെയൊരു ഫുട്‌ബോള്‍ കളിക്കാരന്‍ നമ്മെ ഐ.എം വിജയനെപ്പോലെ അത്ഭുതപ്പെടുത്തും.. അവന്റെ ജേര്‍സിക്ക് പിറകില്‍ 'സന്തോഷ് രാജന്‍' എന്ന പേരും കാണാന്‍ കഴിയും..
കാരണം അവന്റെ വിജയങ്ങളുടെ ഘോഷയാത്ര ഞാനാ അച്ഛന്റെ കണ്ണിലും വാക്കിലും കണ്ടിരുന്നു..!!
അവനെക്കുറിച്ച് പറയുമ്‌ബോള്‍ ആ അച്ഛന്റെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു..!!
https://www.facebook.com/Malayalivartha