വയാഗ്ര സ്തനാർബുദ ചികിൽസയിൽ ഫലപ്രദമെന്ന് ബഹ്‌റൈൻ ഗവേഷകർ ; നിർണ്ണായക കണ്ടെത്തൽ അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തിൽ

വയാഗ്ര സ്തനാർബുദ ചികിൽസയിൽ ഫലപ്രദമാണെന്നു ബഹ്‌റൈനിലെ ഗവേഷകർ കണ്ടെത്തി. അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റി (എജിയു) ഗവേഷകരാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. ന്യൂസീലൻഡിൽനിന്നുള്ള ഗവേഷകരുമായി ചേർന്നു കൊണ്ടാണു ബഹ്‌റൈനിൽ പഠനങ്ങൾ നടന്നത്.
പ്രിൻസസ് അൽ ജോവ്ഹര സെന്റർ ഫോർ മോളിക്യൂലാർ മെഡിസിൻ ആൻഡ് ജനിറ്റിക് ഡിസീസ് അസോഷ്യേറ്റ് പ്രഫസർ ഡോ. ഖാലിദ് ഗ്രീഷ് ആണു പഠനത്തിനു നേതൃത്വം നൽകിയത്. മരുന്നു പരീക്ഷണം സംബന്ധിച്ച 'ഡ്രഗ് ടാർഗറ്റ്' എന്ന പ്രസിദ്ധീകരണത്തിൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. ഔദ്യോഗികമായി അനുമതി ലഭിച്ചാൽ ഈ കണ്ടെത്തൽ ക്ലിനിക്കൽ ട്രയലിനു സമർപ്പിക്കുമെന്ന് ഡോ. ഖാലിദ് ഗ്രീഷ് പറഞ്ഞു. ശരീരപേശികളെ അയവുള്ളതാക്കാനും അതുവഴി രക്തപ്രവാഹം വർധിപ്പിക്കാനുമുള്ള വയാഗ്രയുടെ ശേഷിയാണ് സ്തനാർബുദ ചികിൽസയിൽ പ്രയോജനപ്പെടുത്തുന്നതെന്ന് അദ്ദേഹം വിശദമാക്കി.
ട്യൂമർ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാനുള്ള സാധ്യതയാണു ചികിൽസയിൽ പ്രയോജനപ്പെടുത്തുന്നത്. രക്തപ്രവാഹം വർധിപ്പിക്കുന്നതോടൊപ്പം പോഷകവും ഓക്‌സിജനും കോശങ്ങളിൽ എത്തിക്കുകവഴി കീമോ തെറപ്പിയുടെ ഫലപ്രാപ്തി ഉയർത്താൻ കഴിയുന്നു. എലിയിൽ നടത്തിയ പരീക്ഷണത്തിൽ ഈ രീതി വിജയകരമായി കണ്ടെത്തിയെന്നും അദ്ദേഹം വിശദമാക്കി. കാൻസർ ബാധിച്ച കോശങ്ങളിൽ കീമോതെറപ്പി നൽകുന്നതിനു 15 മിനിറ്റു മുൻപു വയാഗ്ര ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിൽ ഫലപ്രാപ്തി മൂന്നു മടങ്ങ് അധികമാണു കണ്ടെത്തിയത്.
ഗവേഷണ സംഘത്തിൽ ഡോ. ഗ്രീഷിനൊപ്പം ഡോ. അഹ്മദ് അൽ സാഈ, ഡോ. മൊഈസ് ബക്കിത്, ഗവേഷകരായ മറിയം ഫാത്തിൽ, സാറാ ഖാനി, നിതാ റേച്ചൽ എന്നിവരാണുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























