പെറുവിന്റെ സ്വന്തം വിക്യൂണിയ
പെറു എന്ന തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ ചരിത്രത്തിലും അവിടത്തെ ജനതയുടെ ഹൃദയത്തിലുമൊക്കെ ഏറെ സ്ഥാനമുള്ള ഒരു മൃഗമാണ് വിക്യൂണിയ. മാനുകളോട് രൂപ സാദ്യശ്യമുള്ള ഇവ പെറുവിന്റെ ദേശീയ മൃഗമാണ്. ഇവിടത്തെ ദേശീയ പതാകയിലും സൈന്യത്തിന്റെ യൂണിഫോമിലും കറന്‍സിയിലുമെല്ലാം ഈ മൃഗത്തിന്റെ രൂപം കാണാം.
വളരെ മൃദുലമായ സ്വര്‍ണനിറത്തിലുള്ള രോമങ്ങളാണ് വിക്യൂണിയകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും മേന്മയുള്ള പ്രകൃതിദത്തമായ ഫൈബറാണിത്. ഇവയില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന തുണിത്തരങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തുണിത്തരങ്ങളാണ്. കാഷ്മീരി വസ്ത്രങ്ങളേക്കാള്‍ അഞ്ചിരട്ടിയാണ് വിക്യൂണ വസ്ത്രങ്ങളുടെ വില.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്‍ക സാമ്രാജ്യകാലത്ത് വിക്യൂണിയകളുടെ രോമം നെയ്ത് ഉണ്ടാക്കുന്ന പ്രത്യേക വസ്ത്രങ്ങള്‍ ഇന്‍ക സാമ്രാജ്യത്തിലെ ഉന്നതകുലജാതര്‍ക്ക് മാത്രമേ ധരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു.
എല്ലാ നാലു വര്‍ഷം കൂടുമ്പോഴായിരുന്നു വിക്യൂണിയകളുടെ ശരീരത്തില്‍ നിന്ന് രോമംശേഖരിച്ചിരുന്നത്. ചക്കു എന്നായിരുന്നു ഇവയുടെ രോമം ശേഖരിക്കുന്ന ചടങ്ങിന്റെ പേര്. വിക്യൂണിയകളുടെ ആവാസ സ്ഥലത്തെത്തി അവയെ പിടിച്ച് രോമമെടുത്ത ശേഷം മടക്കി അയയ്ക്കുന്നതായിരുന്നു പതിവ്. ഇങ്ങനെ ശേഖരിക്കുന്ന രോമം സ്വര്‍ണംപോലെ രാജകൊട്ടാരത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.
1532-ല്‍ സ്‌പെയിനില്‍ നിന്ന് പെറുവില്‍ എത്തിയവര്‍ വിക്യൂണിയകളുടെ രോമത്തെക്കുറിച്ച് അറിഞ്ഞു. തോക്ക് ഉപയോഗിച്ച് വിക്യൂണിയകളെ കൊന്നാണ് ആ ദുഷ്ടന്മാര്‍ അവയുടെ രോമം ശേഖരിച്ചത്. വംശനാശത്തിലേക്ക് ഈ മൃഗങ്ങള്‍ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തങ്ങളുടെ ദേശീയ മൃഗം വംശനാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കി പെറൂവിയന്‍ ഗവണ്മെന്റ് 1967-ല്‍ വിക്യൂണിയകളുടെ സംരക്ഷണത്തിനായി 16,000 ഏക്കര്‍ പുല്‍മേട് വിക്യൂണിയ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 1969-ല്‍ എല്ലാ വിക്യൂണിയ ഉത്പന്നങ്ങളുടെയും കച്ചവടം രാജ്യത്ത് നിരോധിച്ചു. കരിഞ്ചന്തയില്‍ ഒരു കിലോ വിക്യൂണിയ രോമത്തിന്റെ വില 72,655 രൂപ വരെയായിരുന്നു.
പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും വേട്ടക്കാരെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഇന്‍ക സാമ്രാജ്യകാലത്തെപ്പോലെ എല്ലാ നാലുവര്‍ഷം കൂടുമ്പോഴും വിക്യൂണിയകളുടെ രോമം എടുക്കുന്ന ചടങ്ങ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വിക്യൂണിയകള്‍ അധിവസിക്കുന്ന പുല്‍മേടുകള്‍ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ഇതിനുള്ള അവസരം നല്‍കി. ഇത് പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന ഗ്രാമവാസികള്‍ക്ക് നല്ല വരുമാനമുണ്ടാക്കിക്കൊടുത്തു. അതോടെ വിക്യൂണിയകളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് ഗ്രാമവാസികള്‍ മനസിലാക്കി. 1990-കളോടെ വിക്യൂണിയകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായി.
2008 ആയപ്പോഴേക്കും വംശനാശ ഭീഷണിയുള്ള ജീവികളുടെ പട്ടികയില്‍ നിന്നുപോലും അവ ഒഴിവാക്കപ്പെട്ടു. ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയ ലോകത്തിലെ അപൂര്‍വ്വം ചില ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് വിക്യൂണിയകള്‍. ഇപ്പോള്‍ പെറുവിലെ പുല്‍മേടുകളില്‍ രണ്ടു ലക്ഷത്തിലധികം വിക്യൂണിയകള്‍ മേയുന്നുണ്ടെന്നാണ് കണക്ക്.
പെറുവിലെ ഗ്രാമീണര്‍ ശേഖരിക്കുന്ന വിക്യൂണിയ രോമത്തില്‍ അധികവും വാങ്ങുന്നത് ലോറോ പിയാന എന്ന ഇറ്റാലിയന്‍ കമ്പനിയാണ്. കിലോയ്ക്ക് 29,000 രൂപ മുതല്‍ 60,000 രൂപ വരെ ഗ്രാമീണര്‍ക്ക് വിലയായി കിട്ടും. ആഡംബര ഉത്പന്ന നിര്‍മാതാക്കളായ ലോറോ പിയാനയ്ക്ക് വിക്യൂണിയ രോമങ്ങള്‍ നെയ്‌തെടുക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ഇങ്ങനെ നെയ്‌തെടുക്കുന്ന ഒരു സ്‌കാര്‍ഫിന്റെ വില രണ്ടു ലക്ഷം രൂപയ്ക്കുമുകളിലാണ്. ജാക്കറ്റുകള്‍ക്കാകട്ടെ 14,52,900ഡോളര്‍ വരെ വിലവരും. വസ്ത്ര വിപണിയിലെ ഏറ്റവും വലിയ ആഢംബരങ്ങളാണ് അവ.
https://www.facebook.com/Malayalivartha