മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തെരഞ്ഞിട്ടും അവിടം കുഴിച്ചു നോക്കാനുള്ളതൊന്നും കണ്ടില്ല, പിന്നെ 'മോണ്ടി' അത് മണത്തറിഞ്ഞത് എങ്ങനെ...!?
വടക്കു കിഴക്കന്‍ ബൊഹീമിയയിലെ ഒര്‍ലിക്ക് പര്‍വതനിരകളോടു ചേര്‍ന്നാണ്, ചെക്ക് റിപ്പബ്ലിക്കിലെ ഒരു സാധാരണ കൃഷിക്കാരനായ ഫ്രാങ്കോട്ടയുടെ വീട്. പുള്ളിക്കാരനു കൂട്ടിന് എപ്പോഴും ഒരു പട്ടിക്കുട്ടി ഒപ്പമുണ്ട്. മോണ്ടിയെന്നാണു പേര്. എല്ലാ ദിവസവും മോണ്ടിയെയും കൂട്ടി നടത്തവും പതിവുണ്ട് ഇദ്ദേഹത്തിന്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അത്തരമൊരു യാത്രയില്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ മോണ്ടി കുരച്ചു കൊണ്ട് നിലത്തു മാന്താന്‍ തുടങ്ങി.ഫ്രാങ്കോട്ട തിരികെ വിളിച്ചിട്ടും വരാതായതോടെ അദ്ദേഹവും കുഴിക്കാന്‍ ഒപ്പം കൂടി. കുഴിച്ചു പോയപ്പോള്‍ കണ്ടെത്തിയതോ വെങ്കലത്തില്‍ തീര്‍ത്ത പലതരം ആയുധങ്ങളും മറ്റും! വെങ്കല യുഗത്തിലെ മനുഷ്യര്‍ തീര്‍ത്ത ആയുധങ്ങളും ആഭരണങ്ങളുമായിരുന്നു അവയെല്ലാം! അതായത്, ഏകദേശം മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ളത്. അതുകൊണ്ട് ആ വെങ്കലത്തിനു സ്വര്‍ണത്തേക്കാളും 'വില'യുണ്ടായി എന്നതാണ് സത്യം!
വെങ്കലത്തില്‍ തീര്‍ത്ത 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍, മൂന്ന് കോടാലിത്തലകള്‍, ഒരു കൂട്ടം തടവളകള്‍ എന്നിവയായിരുന്നു പ്രദേശത്തെ ഉദ്ഖനനത്തിലൂടെ ഗവേഷകര്‍ക്കു ലഭിച്ചത്. തനിക്കു ലഭിച്ചത് അപൂര്‍വമായ എന്തോ ആണെന്നു തിരിച്ചറിഞ്ഞ ഫ്രാങ്കോട്ട തന്നെയാണ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതും. ആര്‍ക്കിയോളജിസ്റ്റുകള്‍ക്കാകട്ടെ ഇതാദ്യമായാണ് വെങ്കല യുഗത്തിലെ ആയുധങ്ങളും മറ്റും ഇത്രയും കൃത്യമായ രൂപത്തില്‍ ലഭിക്കുന്നത്. നേരത്തേ പലതിന്റെയും കഷ്ണങ്ങളും ഉരുക്കിയ രൂപത്തിലുള്ളതുമെല്ലാം ലഭിച്ചിരുന്നു.
ആയുധങ്ങളും ആഭരണങ്ങളുമെല്ലാം ഒരേയിടത്തു നിന്നു ലഭിക്കണമെങ്കില്‍ അത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായി കുഴിച്ചിട്ടതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ഏതെങ്കിലും തരത്തിലുള്ള ത്യാഗത്തിന് ആദരവായി ഇത്തരത്തിലൊരു ആചാരം വെങ്കലയുഗത്തില്‍ പതിവുണ്ടായിരുന്നതായും ആര്‍ക്കിയോളജിസ്റ്റ് മാര്‍ട്ടിന ബെക്കോവ പറയുന്നു.
വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രസ്തുത മേഖലയില്‍ ഇന്തോ-യൂറോപ്യന്‍ ഏണ്‍ഫീല്‍ഡ് സംസ്‌കാര കാലത്തെ ജനങ്ങള്‍ ജീവിച്ചിരുന്നതായാണു കരുതുന്നത്. ഈ സംഭവത്തിനു മുമ്പ് സമീപപ്രദേശത്തെല്ലാം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും മറ്റ് ആധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്നും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ യാതൊന്നും കണ്ടെത്താനായില്ല. ലോഹവസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ സൂചന നല്‍കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ക്ക് കണ്ടെത്താനാവാത്ത ആ ശേഖരം , എങ്ങനെയാണ് മോണ്ടി 'മണം പിടിച്ച്' കണ്ടെത്തി എന്ന അമ്പരപ്പിലാണ് ആര്‍ക്കിയോളജിസ്റ്റുകള്‍.
വിലമതിക്കാനാകാത്ത നിധിയാണു മോണ്ടി കണ്ടെത്തിയതെങ്കിലും അതിന്റെ ഗുണം യജമാനനു പൂര്‍ണമായും ലഭിച്ചില്ലെന്നതാണു സത്യം. ഇത്തരം കണ്ടെത്തലുകള്‍ സ്വന്തം മണ്ണിലാണെങ്കില്‍ പോലും ചെക്ക് റിപ്പബ്ലിക്കില്‍ അതു സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. എന്നു കരുതി അതു കണ്ടെത്തിയവരെ പൂര്‍ണമായി അവഗണിക്കുകയൊന്നുമില്ല. 'ഫൈന്‍ഡേഴ്‌സ് ഫീ' എന്ന പേരില്‍ ഒരു ചെറിയ തുക പാരിതോഷികമായി ലഭിക്കും. ഫ്രാങ്കോട്ടയ്ക്കു ലഭിച്ചത് 7860 ചെക്ക് കൊറൂണ ആയിരുന്നു. അതായത് ഇന്ത്യന്‍ കണക്കില്‍ ഏകദേശം 25,000 രൂപ!
എന്തായാലും നിധിവാര്‍ത്ത രാജ്യാന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതോടെ പ്രദേശത്ത് മോണ്ടി സ്റ്റാറായിക്കഴിഞ്ഞിരിക്കുകയാണ്. ആകൃതിയില്‍ പോലും ഉടവുതട്ടാതെ ഇത്രയേറെ ആയുധങ്ങളും മറ്റും ലഭിച്ചത് ഇന്തോ-യൂറോപ്യന്‍ ഏണ്‍ഫീല്‍ഡ് സംസ്‌കാര കാലത്തെ ജനങ്ങളുടെ ജീവിതരീതിയിലേക്കുള്ള വെളിച്ചംവീശല്‍ കൂടിയായി.
https://www.facebook.com/Malayalivartha