1924-ലെ പ്രളയത്തോളം വെള്ളം ഉയരാഞ്ഞിട്ടും ഇപ്പോഴത്തെ പ്രളയത്തില്‍ ഉണ്ടായ നാശനഷ്ടം അതിലും ഭീമം!
പ്രളയജലം പറവൂരിനെ ഒന്നാകെ മുക്കിക്കളഞ്ഞപ്പോഴും ടൗണ്‍ഹാളും മുനിസിപ്പല്‍ ഓഫിസും കോടതി കോംപ്ലക്‌സും ഒന്നിനെയും കൂസാതെ, ഒട്ടും നനയാതെ നെഞ്ചുവിരിച്ചു നിന്നു. എന്തായിരിക്കും പ്രളയത്തിനു മുന്നില്‍ ഇവരുടെ ചങ്കൂറ്റത്തിനു കാരണം? ശ്രീശങ്കരാചാര്യരുടെ ജന്‍മഗൃഹ ക്ഷേത്രം പെരിയാറിന്റെ തൊട്ടുകരയിലാണ്, മുറ്റംവരെ വെള്ളം പമ്മിപമ്മി വന്നുവെന്നല്ലാതെ ക്ഷേത്രത്തിന്റെ നടയിലേക്കു പോലും കയറിയില്ല. ഇവയെല്ലാം നൂറ്റാണ്ട് പഴക്കമുള്ളവയോ, ആ പഴക്കത്തിന്റെ അനുഭവ ബലത്തില്‍ പണികഴിപ്പിച്ചതോ ആണ്.
ഇടുക്കിയില്‍ പെരിയാറിനെ വരിഞ്ഞുമുറുക്കി അസംഖ്യം അണക്കെട്ടുകള്‍ വരുംമുന്‍പ് എല്ലാ വര്‍ഷവും വഴക്കാളിയായിരുന്നു പെരിയാര്‍. അതിനാല്‍ വെള്ളപ്പൊക്കം അന്നുള്ളവര്‍ ഭയപ്പെട്ടു, അവരുടെ മനസ്സില്‍ 1924-ലെ (മലയാള വര്‍ഷം 1099) വെള്ളപ്പൊക്കത്തിന്റെ അനുഭവങ്ങളുണ്ടായിരുന്നു. അന്നു വെള്ളം കരയിലേക്ക് ഉയര്‍ന്നതിന്റെ പരിധിക്കും മുകളില്‍ വച്ചവയാണ് ഈ കെട്ടിടങ്ങള്‍.
വെള്ളപ്പൊക്കം ഉണ്ടായിരുന്നതിനാല്‍ അന്നു വെള്ളപ്പൊക്ക ലൈന്‍ ഉണ്ടായിരുന്നു. അതിനു മുകളിലായിരുന്നു കെട്ടിടങ്ങള്‍. വെള്ളം കയറുന്നിടത്തു കൃഷി മാത്രം. ഓരോ വര്‍ഷവും പെരിയാറിലെ വെള്ളപ്പൊക്കത്തെ അങ്ങനെയാണു കേരളം അതിജീവിച്ചത്.
അണകെട്ടി, വെള്ളപ്പൊക്കം ഇല്ലാതായപ്പോള്‍ വെള്ളപ്പൊക്ക ലൈന്‍, സങ്കല്‍പ്പം മാത്രമായി. വെള്ളം പൊങ്ങുന്നിടത്തു റോഡും പാലങ്ങളും വീടുകളും മതിലുകളുമായി. ഇക്കുറി പെരിയാര്‍ പഴയ വഴക്കാളി സ്വഭാവം പുറത്തെടുത്തു, നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ഇടുക്കി അണക്കെട്ടു തുറന്നുവിട്ടതല്ല, തുടര്‍ച്ചയായി പെയ്ത മഴയും ഇടുക്കിയിലെ ഉരുള്‍ പൊട്ടലുകളുമാണ് എറണാകുളത്തെ മുക്കിയത്. മഴയ്‌ക്കൊപ്പം എല്ലാ ഡാമുകളും തുറന്നതോടെ പുഴകള്‍ കവിഞ്ഞു, കരയിലേക്ക് ഒഴുകി. ജൂലൈ 17-നു തുടങ്ങിയ മഴ ഒന്നോ രണ്ടോ ദിവസമേ മാറിനിന്നിട്ടുള്ളു. ഇതുപോലൊരു ജൂലൈ 17-നായിരുന്നു 99-ലെ വെള്ളപ്പൊക്കത്തിന്റെയും തുടക്കം. അന്നു മുല്ലപ്പെരിയാര്‍ ഡാം മാത്രമേയുള്ളു. കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ തുറന്നു. അന്നും മൂന്നാഴ്ച നിലയ്ക്കാത്ത മഴയായിരുന്നു. അണക്കെട്ടുകളില്ല, പക്ഷേ, വെള്ളം പിടിക്കാന്‍ വിശാലമായ വയല്‍പ്പരപ്പുകളുണ്ട്, കാടുണ്ട്. മൂന്നാറിനു മുകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലും പലവട്ടമുണ്ടായി. തടികളും മരങ്ങളും ഒഴുകിവന്നു മാട്ടുപ്പെട്ടിയില്‍ ഒരു ചിറ തന്നെയുണ്ടായി. പിന്നെയും കുത്തൊഴുക്കില്‍ ഈ ചിറ പൊട്ടി വെള്ളം കുത്തിയൊലിച്ചെത്തി, സായിപ്പന്‍മാരുടെ സ്വര്‍ഗഭൂമിയായിരുന്ന മൂന്നാറിനെ തകര്‍ത്തു കളഞ്ഞു. തീവണ്ടിപ്പാതയും യൂറോപ്യന്‍ മാതൃകയിലുള്ള നഗരവും. ആലുവയില്‍ നിന്നു മൂന്നാറിലേക്കുണ്ടായിരുന്ന റോഡ് ഇല്ലാതായി. അടിമാലി വഴി ഇന്നുള്ള റോഡ് അതിനു ശേഷമുണ്ടായതാണ്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെ ആ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചു.
പുതിയ വീടുവയ്ക്കുമ്പോള്‍ പണ്ടുള്ള കണക്ക്, 99-ലെ വെള്ളം ഉയര്‍ന്ന പരിധിയായിരുന്നു. അന്ന് അതു വേണമായിരുന്നു, കാരണം പെരിയാറില്‍ എല്ലാ വര്‍ഷവും വെള്ളപ്പൊക്കമുണ്ട്. മുല്ലപ്പെരിയാറിനു ശേഷം പള്ളിവാസല്‍ വൈദ്യുതി പദ്ധതി വന്നു, ഇടുക്കി ഡാം തുടങ്ങി അസംഖ്യം അണക്കെട്ടുകള്‍, പുഴവെള്ളം തടഞ്ഞുനിറുത്തിയതോടെ പെരിയാറില്‍ വെള്ളപ്പൊക്കം ഇല്ലാതായി. നദിയില്‍ പോലും കെട്ടിടങ്ങളും തോട്ടങ്ങളുമായി. നദീ തടം ഇല്ലാതായി. നദിയില്‍ നിന്നു 40-50 അടി ആഴത്തില്‍ മണല്‍വാരി. പഴയകാലത്ത് നദീ തീരത്തു വാട്ടര്‍ ഫ്രണ്ടേജ് വീടില്ല, നദിയില്‍ നിന്നു പരമാവധി മാറിയാണു വീട്.
ഡാം തുറന്നതിനേക്കാള്‍, ഇടുക്കി ജില്ലയില്‍ പൊട്ടിയ നൂറുകണക്കിന് ഉരുളുകളും മൂന്നാഴ്ചയോളം നീണ്ടുനിന്ന മഴയുമാണു ജില്ലയെ മുക്കിയത്. ഡാമില്‍ നിന്നു വെള്ളം ഒഴുകുക മാത്രമല്ല, ഇടുക്കിയില്‍ നിന്നുള്ള വെള്ളം 169 മീറ്റര്‍ ഉയരത്തില്‍ നിന്നാണു കുത്തിയൊഴുകുന്നത്. ആ വേഗവും കണക്കിലെടുക്കാതിരിക്കാനാവില്ല. 1924-ലെ പ്രളയവുമായി നോക്കുമ്പോള്‍ ജലനിരപ്പ് കൂടിയിട്ടില്ലെന്നു വേണമെങ്കില്‍ പറയാം. പുഴ 40-50 അടി താഴ്ന്നു പോയതുകൊണ്ട് അങ്ങനെ പറയുന്നതു ശരിയോ എന്നറിയില്ല. പ്രളയത്തിന്റെ ശക്തിയും ഒഴുക്കും ആഘാതവും നാശവും കൂടുതല്‍ ഇക്കുറി തന്നെ.
99-ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് അന്നത്തെ സര്‍ക്കാര്‍ ഗസറ്റില്‍ മലയാറ്റൂര്‍ വനപാലകന്റേതായി ഇങ്ങനെയൊരു കുറിപ്പുണ്ട്. 'മലയാറ്റൂര്‍ ഭാഗത്ത് പെരിയാര്‍ സാധാരണ നിരപ്പില്‍ നിന്ന് 55 അടി പൊങ്ങിയതായി കാണുന്നു' ആ വെള്ളപ്പൊക്കമാണോ, ഇപ്പോള്‍ നാം നേരിടുന്ന പ്രളയമാണോ വലുതെന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ഇത്തരം ചില രേഖപ്പെടുത്തലുകളേയുള്ളൂ. കാഞ്ഞൂര്‍ പുതിയേടം ക്ഷേത്രത്തില്‍ അന്നത്തെ വെള്ളപ്പൊക്കം അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം ഇക്കുറി വെള്ളം വന്നിട്ടില്ല. മലയാറ്റൂരില്‍ പെരിയാര്‍ 55 അടി പൊങ്ങിയിട്ടില്ല.
പക്ഷേ, ഒരു നൂറ്റാണ്ടുകൊണ്ടു പെരിയാര്‍ 40-50 അടി താഴ്ന്നുപോയെന്ന വസ്തുതയും മറക്കരുത്. അതു കണക്കിലെടുത്താല്‍ ഈ പ്രളയം തന്നെയാണു ഭീകരം. നാശത്തിന്റെ കാര്യത്തിലും തീവ്രതയുടെ കാര്യത്തിലും. അത് ഏല്‍പ്പിച്ച ആഘാതം വലുതാണ്.
എന്നാല്‍, അന്ന് ഇത്രയും ജനസംഖ്യയില്ല, പാര്‍പ്പിടങ്ങളില്ല, കെട്ടിടങ്ങളില്ല, വാര്‍ത്താ വിനിമയ സംവിധാനങ്ങളില്ല, രക്ഷപ്പെടാനും രക്ഷപ്പെടുത്താനും സംവിധാനമില്ല. പ്രായോഗിക അറിവു മാത്രമാണു രക്ഷ. എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ഉണ്ടെന്നതിനാലും, വെള്ളപ്പൊക്ക ലൈനിനു മുകളിലാണു പാര്‍പ്പിടം എന്നതിനാലും വെള്ളം ഉയര്‍ന്നുയര്‍ന്നു വന്നപ്പോള്‍ കൂടുതല്‍ ഉയരമുള്ള കുന്നുകളില്‍ അഭയം തേടി.
https://www.facebook.com/Malayalivartha