പ്രളയത്തില്‍പ്പെട്ടു വേര്‍പെട്ട അച്ഛനും മകനും ആധിയും വേദനയുമായി കഴിഞ്ഞത് മൂന്നു ദിവസം, പിന്നെ ഹൃദയം തണുപ്പിക്കുന്ന പുനസമാഗമം!
ആലപ്പുഴ മങ്കൊമ്പ് തെക്കെക്കര മുരിവേലിച്ചിറ വീട്ടില്‍ എം.ജെ.ചാക്കോ(48)യും മകന്‍ അനില്‍ ചാക്കോയും വീട്ടില്‍ തനിച്ചായിരുന്നു താമസം. അമ്മ മോളി വിദേശത്തും മകള്‍ അന്ന അനിത ചാക്കോ ഹൈദരാബാദില്‍ നഴ്‌സിംഗും പഠിക്കയാണ്.
വെള്ളം കയറിത്തുടങ്ങിയ വെള്ളിയാഴ്ച രാവിലെ പത്തോടെ കടയിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് അനില്‍. നോക്കി നില്‍ക്കവേ വെള്ളം അതിവേഗം ഉയരാന്‍ തുടങ്ങി. ചാക്കോ പുറത്തിറങ്ങി നോക്കിയപ്പോള്‍ അയല്‍വാസികള്‍ ഓരോരുത്തരായി വള്ളത്തിലും ബോട്ടിലുമൊക്കെയായി രക്ഷപ്പെടുന്നു. ചാക്കോയ്ക്കു തെല്ല് ആശങ്ക തോന്നി. മൊബൈല്‍ എടുത്തു മകനെ വിളിക്കാന്‍ നോക്കിയപ്പോള്‍ റേഞ്ച് കിട്ടുന്നില്ല.
വളരെ പെട്ടെന്നു ചുറ്റുപാടുകള്‍ വിജനമാകുന്നതായി ചാക്കോയ്ക്കു തോന്നി. ഉച്ച വരെ മകനെ നോക്കിയിരുന്നിട്ടും മകനെ കാണുന്നില്ല. അവനെന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്ന ആശങ്കയോടെ നില്‍ക്കുമ്പോഴാണ് വലിയൊരു കെട്ടുവള്ളം വന്നത്. അതിലുണ്ടായിരുന്നവര്‍ ചാക്കോയെ രക്ഷപ്പെട്ടു പോരാന്‍ വിളിച്ചു. മകന്‍ കടയിലേക്ക് പോയതാണെന്നും അവന്‍ വരാന്‍ കാത്തുനില്‍ക്കുകയാണെന്നും ചാക്കോ പറഞ്ഞു. എന്നാല്‍, അവന്‍ വന്നോളുമെന്നും ഇനി കാത്തുനിന്നാല്‍ രക്ഷപ്പെടാന്‍ മറ്റൊരു വള്ളം കിട്ടില്ലെന്നും വന്നവര്‍ പറഞ്ഞു.
അവര്‍ നിര്‍ബന്ധിച്ചതോടെ നെഞ്ചില്‍ തീയുമായി ചാക്കോ ആ വള്ളത്തില്‍ കയറി. നന്നായി നീന്താന്‍ അറിയാവുന്ന അനില്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടെത്തുമെന്ന് ചാക്കോയെ അവര്‍ സമാധാനിപ്പിച്ചു. അങ്ങനെ ആ കെട്ടുവള്ളത്തില്‍ ചാക്കോ ആലപ്പുഴ ജെട്ടിയിലെത്തി. തുടര്‍ന്ന് വട്ടയാല്‍ ക്യാംപിലെത്തി.
പക്ഷേ, അപ്പോഴെല്ലാം ഉള്ളില്‍ തീയായിരുന്നു. മകനെ വിളിച്ചിട്ടു കിട്ടുന്നില്ല. മകനെക്കുറിച്ചുള്ള വേവലാതിയില്‍ ഇരിക്കപ്പൊറുതി ഇല്ലാതെ ചാക്കോ പിറ്റേന്നു മകനെ തേടി ഇറങ്ങി. ഒരു വള്ളത്തില്‍ കയറി നെടുമുടി വരെ എത്തിയെങ്കിലും വെള്ളക്കൂടുതലും ഒഴുക്കും കാരണം മുന്നോട്ടുപോകാനായില്ല. പലരും വിലക്കിയതോടെ അദ്ദേഹം വീണ്ടും ക്യാംപിലേക്കു മടങ്ങി.
അതേസമയം, സാധനം വാങ്ങാന്‍ പോയ കടയില്‍ വെള്ളം കയറിയതിനാല്‍ അവരെ സാധനങ്ങള്‍ ഉയര്‍ത്തിവയ്ക്കാന്‍ സഹായിച്ചതിനു ശേഷം ഉച്ചയോടെ അനില്‍ തിരിച്ചെത്തിയപ്പോള്‍ വീടും ചുറ്റുപാടുമൊക്കെയും വെള്ളത്തില്‍ ആയിക്കഴിഞ്ഞിരുന്നു. ഒരുവിധം നീന്തി വീട്ടിലെത്തി. പക്ഷേ, ആരേയും കാണാനില്ല. വീട്ടിലെന്നല്ല, ആ നാട്ടില്‍ ആരുമില്ല. അപ്പനെ എല്ലായിടത്തും തെരഞ്ഞു. ഉറക്കെ വിളിച്ചുനോക്കി. ചോദിക്കാന്‍ ആരെയും കാണുന്നില്ല. അപ്പന്‍ പ്രളയത്തില്‍പ്പെട്ടോയെന്ന ആധി ഉള്ളില്‍ വളര്‍ന്നു. രക്ഷപ്പെടാനായി നോക്കിയപ്പോള്‍ ചുറ്റും വെള്ളം ഉയര്‍ന്നുകഴിഞ്ഞിരുന്നു. ഇനി പോകാന്‍ കഴിയുമെന്നു തോന്നുന്നില്ല. അനില്‍ വീടിന്റെ ടെറസിലേക്കു കയറി. പിന്നെ, പുറംലോകവുമായി ബന്ധമില്ലാതെ, ഭക്ഷണമില്ലാതെ നെഞ്ചില്‍ വിങ്ങലും കണ്ണീരുമായി കഴിച്ചുകൂട്ടിയത് മൂന്നു ദിവസം.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ദ്രുതകര്‍മസേനയുടെ ഒരു സംഘം കറങ്ങിയെത്തി. അവര്‍ അനിലിനെ രക്ഷിച്ച് ആലപ്പുഴ ജെട്ടിയിലെത്തിച്ചു. അവിടെ എത്തിയപ്പോള്‍ ഒരു വോളണ്ടിയറോട് അപ്പനെ കാണാനില്ലെന്ന വിവരം പറഞ്ഞു. അവര്‍ അനിലിന്റെ കൈയ്യില്‍ നിന്നും ചാക്കോയുടെ നമ്പര്‍ വാങ്ങി അതിലേയ്ക്ക് വിളിച്ചു. ഇതിനിടെ, മകന്റെ വിവരം തേടി മോളിയുടെയും അന്നയുടെയുമൊക്കെ വിളികള്‍ തെരുതെരെ ചാക്കോയുടെ ഫോണില്‍ വന്നിരുന്നു. മകനെക്കുറിച്ചു വിവരമില്ലാതെ ആകെ തകര്‍ന്നിരിക്കുകയായിരുന്ന ചാക്കോ വോളണ്ടിയറുടെ ഫോണില്‍ നിന്നുള്ള ആ കോള്‍ എടുത്തതും മുഖം വിടര്‍ന്നു.
മകന്‍ ആലപ്പുഴ ജെട്ടിയില്‍ എത്തിയിരിക്കുന്നു. അതുവരെ ഭക്ഷണം പോലും കഴിക്കാന്‍ വിസമ്മതിച്ച് ക്യാംപില്‍ കഴിഞ്ഞിരുന്ന ചാക്കോയ്ക്ക് ജീവന്‍ വീണു. തുടര്‍ന്ന് വാളണ്ടിയേഴ്‌സ് തന്നെ അനിലിനെ ആലപ്പുഴ വട്ടയാല്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ ക്യാംപിലേക്ക് കൊണ്ടുവന്നു. അപ്പാ.. ഞാന്‍ എവിടൊക്കെ തെരഞ്ഞു, എന്തിനാ തനിയെ പോന്നത്... ഓടിയെത്തിയ അനില്‍ ചാക്കോ എന്ന പതിനെട്ടുകാരന്‍ ഇതും പറഞ്ഞ് അപ്പനെ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കും ആശ്വാസം. നടുക്കുന്ന ആ ദിനങ്ങള്‍ മറന്നു കളയാന്‍ ശ്രമിച്ച് ക്യാംപിലെ വലിയ കുടുംബത്തിന്റെ സ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ ഈ അപ്പനും മകനും.
https://www.facebook.com/Malayalivartha