അസര്‍ബൈജാനില്‍ നിന്നുള്ള ഒരു അസീറി പെണ്‍കുട്ടിയെ പുത്രവധുവായി അംഗീകരിക്കേണ്ടി വന്നപ്പോഴുള്ള ഉത്ക്കണ്ഠകളെ കുറിച്ച് പ്രമുഖ സാഹിത്യകാരി കെ.പി.സുധീര
ഞാനേറെ സ്‌നേഹിക്കുന്ന മകള്‍ പികക്ക് പിറന്നാള്‍ ആശംസകള്‍. നീ ദുഃഖിക്കുമ്പോള്‍ പ്രിയപ്പെട്ടവളേ, ഞാനും ദുഃഖിക്കുന്നു. നീ ആഹ്ലാദിക്കുമ്പോള്‍ ഞാന്‍ അനിര്‍വചനീയമായ ആനന്ദമറിയുന്നു. ഓരോ അമ്മയും അങ്ങനെയാണല്ലോ- ഞാനും വ്യത്യസ്തയല്ല. നിന്റെ പിറന്നാള്‍, വരാന്‍ പോകുന്ന ആരോഗ്യത്തിന്റേയും ആനന്ദത്തിന്റേതുമായ അനേക വര്‍ഷങ്ങളുടെ നാന്ദിയാവട്ടെ, ഒരുപാട് സ്‌നേഹത്തോടെ, നിന്റെ അമ്മ എന്ന്, പിക എന്ന യുവതിക്കായി പിറന്നാള്‍ സന്ദേശം ഫെയ്‌സ്ബുക്കില്‍ കുറിച്ച, സാഹിത്യകാരി കെ.പി.സുധീര തുടര്‍ന്ന് പറയുന്നു;
ഞാന്‍ പ്രസവിച്ച മകളല്ല, പിക. അവള്‍ അസര്‍ബൈജാന്റെ പുത്രിയാണ്. അസര്‍ബൈജാന്‍ എവിടെയാണ് ? മുമ്പ് റഷ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. l991 മുതല്‍ സ്വതന്ത്ര റിപ്പബ്ലിക്കാണ്. റഷ്യ, ഇറാന്‍, തുര്‍ക്കി, ജോര്‍ജിയ, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ക്ക് ഇടയിലാണ് അസര്‍ബൈജാന്റ സ്ഥാനം. യൂറോപ്യന്‍ നാടുകളിലേക്കും മറ്റുപല കമ്പനികളിലേക്ക് എണ്ണയും ഗ്യാസും പൈപ്പ് ലൈനും കയറ്റി അയക്കുന്ന നാട്. അസര്‍ബൈജാന്റെ തലസ്ഥാനത്തിന്റെ പേര് ബാക്കു എന്നാണ്.
ഈ അസറി പെണ്‍കിടാവിന് പിറന്നാള്‍ ആശംസ നല്‍കിയിട്ട്, 'എന്ന് നിന്റെ അമ്മ' എന്നു കുറിച്ചതിന്റെ രഹസ്യമെന്തെന്നാവും നിങ്ങളുടെ അത്ഭുതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മൂത്തപുത്രന്റെ പ്രതിശ്രുത വധുവാണ് പിക എന്നറിഞ്ഞപ്പോള്‍ താനും അന്ന് ആകെ പകച്ചു പോയിരുന്നു എന്ന് അവര്‍ പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു.
സൂധീരയുടെ ഇളയ അനുജന്‍ അനൂപ് ദുബായില്‍ എണ്ണയുടേയും ഗ്യാസിന്റെയും അതിന്റെ പൈപ് ലൈന്‍ ഉപകരണങ്ങളുടേയും ബിസിനസില്‍ ഏര്‍പ്പെട്ടപ്പോള്‍, സുധീരയുടെ മകന്‍ അമിത്തും അതില്‍ ഭാഗഭാക്കായി. ദുബായിലാണ് അവരുടെ ഹെഡ് ഓഫീസ്. കമ്പനിയ്ക്ക് ബാക്കു-വില്‍ ഒരു ഓഫീസുണ്ട്. ആ ഓഫീസിലെ റീജ്യണല്‍ മാനേജര്‍ പിക എന്ന യുവതി, ദുബായ് ഓഫിസിലേത് മകന്‍ അമിത്. അങ്ങനെയാണവര്‍ പരിചയമാവുന്നത്.
കമ്പനി വ്യവഹാരങ്ങള്‍ അവരെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിച്ചു. കൂടാതെ ടെലഫോണില്‍ സംഭാഷണം. പിന്നെ ചിത്രങ്ങള്‍ കൈമാറുന്ന സൗഹൃദം. അമ്മയും മകനും ചേര്‍ന്ന് ദുബായില്‍ വച്ചെടുത്ത ഒരു ചിത്രം അവന്‍ അയച്ചു കൊടുത്തുവത്രെ! ഒരു നാള്‍ ബാങ്ക് ജോലിയുടെ നിറഞ്ഞ തിരക്കുകള്‍ക്കിടയില്‍ നട്ടം തിരിയുന്ന സുധീരയ്ക്ക് മകന്റെ ദുബായില്‍ നിന്നുള്ള ഫോണ്‍ എത്തി. അമ്മേ, എന്റെ ബാക്കുവിലുള്ള സുഹൃത്ത് പറയ്യാണ്, അമ്മയെ കണ്ടാല്‍ എന്റെ ചേച്ചിയെന്ന് തോന്നുമെന്ന് ! ആഹ്ലാദം തുളിക്കുന്ന അവന്റെ സ്വരം. അത് നിന്നെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതാവും മുന്ന, എന്ന് മകനോട് പറഞ്ഞ് അവര്‍ ചിരിച്ചപ്പോഴും അവരെ പ്രശംസിച്ച 'ബാക്കുവിലുള്ള സുഹൃത്ത്' ഒരു പെണ്‍കുട്ടിയാണെന്നും അവിടൊരു പ്രണയ വസന്തത്തിന്റെ ആരംഭമായെന്നും അവരറിഞ്ഞില്ല.
സുധീര തന്റെ മകന്‍ മുന്നയ്ക്ക് ചേരുന്ന ഒരു വധുവിനെ തിരഞ്ഞ് നടക്കുന്ന സമയത്ത്, സുധീരയുടെ അനുജന്‍ അനൂപ് ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തി. അയാള്‍ പറഞ്ഞു, 'സുധിയേച്ചിയോട് ഗൗരവമുള്ള ഒരു കാര്യം പറയാന്‍ വന്നതാണ് ഞാന്‍ -' അയാള്‍ അവരെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനുജന്റെ മുഖവുര കേട്ട് അവരുടെ നെഞ്ചൊന്ന് പിടഞ്ഞു. തന്റെ മകനെന്തെങ്കിലും ആപത്ത്? 'വേഗം പറയൂ എന്താണ്? 'അയാള്‍ അവരെ അടുത്ത് പിടിച്ചിരുത്തി. എന്നിട്ടു പറഞ്ഞു,
പിക എന്നാണ് അവളുടെ പേര്. നീണ്ട അഞ്ചു വര്‍ഷമായി എനിക്കവളെ അറിയാം. ഞങ്ങളുടെ കമ്പനിയിലെ ഏറ്റവും മിടുക്കിയായ പെണ്‍കുട്ടി. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസര്‍ബൈജാനിലാണ് അവളുടെ വീട്. ഹെഡോഫീസില്‍ പോകുമ്പോള്‍ അവളെ കണ്ടിട്ടുണ്ട്. വീട്ടിലും പോയിട്ടുണ്ട്. നല്ല കുടുംബം. സുധീര അക്ഷമയായി, ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്! അസര്‍ബൈജാന്‍! ഞാനാദ്യമായിട്ടാണ് ഈ പേര് കേള്‍ക്കുന്നത്. എങ്കിലും ബാക്കി കൂടി കേള്‍ക്കാന്‍ ഞാന്‍ സന്നദ്ധയായി. എന്നാലെന്റെ ചിന്തകളുടെ നാലയലത്ത് പോലും എത്താത്ത കാര്യങ്ങളാണ് പിന്നീടവന്‍ പറഞ്ഞത് എന്നാണ് സുധീര പറയുന്നത്!
സുധീരയുടെ മകന്‍ മുന്നയും പികയും സ്‌നേഹത്തിലാണ്, അവര്‍ക്ക് വിവാഹം കഴിക്കണമത്രെ. മനസ്സില്‍ പൊട്ടിയ ബോംബിന് ശബ്ദമില്ല. ഹെന്ത്! ഞാന്‍ തളര്‍ന്നിരുന്നു. ദാരിദ്യം കൊണ്ട് പല നാടുകളില്‍ ചെന്ന് പല തരത്തില്‍ ജീവിക്കുന്ന സുന്ദരികളായ റഷ്യന്‍ പെണ്‍കിടാങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. അവരിലൊരു പെണ്‍കുട്ടിയെ എന്റെ മകന്‍... ചേച്ചി മനസില്‍ കാണുന്ന, റഷ്യക്കാരികളല്ല ഇവര്‍ അസറികള്‍. നന്നായി ജീവിക്കുന്നവര്‍. അവള്‍ ഉത്തരവാദിത്തമുള്ള കുട്ടിയാണ്'. സ്വന്തമായി വീടു വാങ്ങിച്ച ശേഷമേ വിവാഹം കഴിക്കൂ എന്ന വാശി. ശമ്പളത്തിന്റെ ഒരു ഭാഗം അവളുടെ ഹൗസിംഗ് ലോണിലടയ്ക്കും - ഇപ്പോഴവള്‍ക്ക് സ്വന്തമായ വീടുണ്ട്. അച്ഛന്‍, അമ്മ, അനിയത്തി, അനിയന്‍ സന്തുഷ്ട കുടുംബം-സുധീരയുടെ അനുജന്‍ അനൂപ് പറഞ്ഞുകൊണ്ടിരുന്നു.
ഈ വാക്കുകളൊന്നും എന്റെ മനസില്‍ പതിഞ്ഞില്ല. - മകനെ ഈ വിവാഹത്തിലൂടെ നഷ്ടമാവാന്‍ പോകുന്നു എന്ന ആധിയാല്‍ എന്റെ കൈത്തലം വിയര്‍ത്തു. വര്‍ത്തമാനത്തിനിടയ്ക്ക് എന്റെ ഭര്‍ത്താവ്, അനുജന്റെ പിറകില്‍ വന്ന് നില്‍പുണ്ടായിരുന്നു. ഞാനാ മുഖത്തേക്ക് അമ്പരന്ന് നോക്കി. അവിടെ യാതൊരു കാലുഷ്യവും ഞാന്‍ കണ്ടില്ല. കാര്യങ്ങളെല്ലാം നേരത്തെ അറിഞ്ഞ ഭാവം. ഷോക്കും ആഘാതവുമെല്ലാം തീര്‍ന്നു കാണും.
അപ്പോഴേയ്ക്കും മകന്‍ അമിത്തിന്റെ ഫോണ്‍ ദുബായില്‍ നിന്നും എത്തി്- 'അമ്മ വിഷമിക്കേണ്ടമ്മേ- അമ്മയ്ക്ക് സമ്മതമാണെങ്കില്‍ മാത്രം.' തളര്‍ന്നു നിന്ന എന്റെ പ്രജ്ഞ ഉണര്‍ന്നു - ഇനിയെങ്ങനെ ഞാന്‍ നിന്നെ എതിര്‍ക്കും മകനേ - സ്‌നേഹിക്കുന്ന ഹൃദയങ്ങളെ ഒന്നിപ്പിക്കാനല്ലാതെ, ഭിന്നിപ്പിക്കാന്‍ ഈ അമ്മയ്ക്കാവില്ലല്ലോ. അങ്ങനെ വിവാഹം നടത്തിക്കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
വാട്‌സ് അപിലൂടെ പരിചയപ്പെട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.' ഇന്ത്യന്‍ സംസ്‌കാരധാരയില്‍ ആകൃഷ്ടയായ പെണ്‍കുട്ടി. അവള്‍ക്ക് നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ചറിയാം - ശ്രീ നാരായണ ഗുരുവിനെ അറിയാം - മലയാളം - ഹിന്ദി ഗാനങ്ങള്‍ പഠിച്ചു വെച്ചിട്ടുണ്ട് - ബാക്കുവിലെ ഖസര്‍ യൂണി' (khasari Univerട)യില്‍ ഇക്കണോമിക്‌സ്, എം.ബി.എ. മാത്രമല്ല, ബഹുഭാഷാ പരിഭാഷാ ബിരുദവും നേടിയിട്ടുണ്ട്. അറബിക്, അസറി, ഇംഗ്ലീഷ്, റഷ്യന്‍ തുടങ്ങി അഞ്ചാറ് ഭാഷകള്‍ അറിയാം.
ഈ ബിരുദങ്ങളേക്കാള്‍ അടുത്തറിഞ്ഞപ്പോള്‍ എന്നെ ആകര്‍ഷിച്ചത് അവളില്‍ കണ്ട ആര്‍ജവവും നിശ്ചയദാര്‍ഢ്യവും തന്‍പോരിമയും ഊഷ്മള സ്‌നേഹവും സംസ്‌കാരവുമാണ്. മാതാപിതാക്കള്‍ അവള്‍ക്ക് പകര്‍ന്നു നല്‍കിയ വിലപിടിപ്പുള്ള ചില മൂല്യബോധങ്ങള്‍.
അവര്‍ രണ്ട് തവണ വിവാഹിതരായി. ആകെ ഇരുന്നൂറോളം പേര്‍ മാത്രം പങ്കെടുത്ത ബാക്കു കല്യാണം.( അവിടെ വിവാഹ വേളയില്‍ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുക്കില്ല.) പിന്നെ രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത നമ്മുടെ നാട്ടിലെ കല്യാണം. ഇവിടുത്തെ വിവാഹം പ്രധാനപ്പെട്ട ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പികയുമായി ചില അഭിമുഖങ്ങളും - കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് അവള്‍ പഠിച്ചെടുത്ത മലയാളം വാക്കുകള്‍ അവരെ അത്ഭുതപ്പെടുത്തി. വിവാഹത്തിന് ബാക്കുവില്‍ നിന്നെത്തിയ അവളുടെ കുടുംബത്തേയും മലയാളികള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. പിന്നീടവര്‍ക്ക് ഇരട്ട പാരിതോഷികമായി രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറന്നു. ഇരട്ടകള്‍ക്ക് അവര്‍ അമാല്‍, ആരവ് എന്ന് പേരിട്ടു.
അങ്ങനെ മറ്റൊരു ഉപഭൂഖണ്ഡത്തില്‍ ജീവിച്ച, മറ്റൊരു ഭാഷയും സംസ്‌കാരവുമുളള പെണ്‍കുട്ടി ഞങ്ങള്‍ക്ക് മകളായി, പുത്രവധുവായി. അവളുടെ ആള്‍ക്കാര്‍ ഞങ്ങള്‍ക്ക് ബന്ധുക്കളായി. ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച ഭാഷ വാസ്തവത്തില്‍, അനവദ്യ സുന്ദരമായ അക്കൂട്ടരുടെ സ്‌നേഹം തന്നെയായിരുന്നു.
https://www.facebook.com/Malayalivartha