ഗര്‍ഭപാത്രമില്ല, പുരുഷക്രോമസോം ഘടനയാണുള്ളത്, അതിനാല്‍ അമ്മയാകാന്‍ കഴിയില്ലെന്നു പറഞ്ഞ യുവതിക്ക് ഇരട്ടക്കുട്ടികള്‍
യുകെയിലെ ബെഡ്‌ഫോര്‍ഡിലുള്ള ഹേയ്‌ലിക്ക് തന്റെ സൗന്ദര്യത്തേയും കഴിവിനേയും കുറിച്ചൊക്കെ നല്ല ആത്മവിശ്വാസമായിരുന്നു. എങ്കിലും 19 വയസ്സെത്തിയിട്ടും സ്ത്രീത്വത്തിന്റെ പ്രധാന ലക്ഷണമായ ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്തത് അവളെ അലട്ടിത്തുടങ്ങിയപ്പോള്‍ ഡോക്ടറെ കണ്ടു. രക്തപരിശോധന മുതലുള്ള സകല പരിശോധനകളും നടത്തി. അതിന്റെ ഫലം കേട്ട് അവള്‍ ഞെട്ടിപ്പോയി. പുരുഷന്മാര്‍ക്കുള്ളതുപോലെ xy ക്രോമസോം ഘടനയാണ് അവള്‍ക്ക് ഉള്ളതെന്നായിരുന്നു കണ്ടെത്തിയത്.
ആന്‍ഡ്രൊജന്‍ ഇന്‍സെറ്റിവിറ്റി സിന്‍ഡ്രോം എന്ന രോഗാവസ്ഥമൂലം സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളായ ഗര്‍ഭപാത്രം, അണ്ഡാശയം, ഫലോപ്പിയന്‍ ട്യൂബ് എന്നിവയൊന്നും അവളുടെ ശരീരത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഹേയ്‌ലിക്ക് സ്ത്രീ ലക്ഷണങ്ങളുണ്ടെങ്കിലും ഒരിക്കലും ഒരു അമ്മയാകാന്‍ സാധിക്കില്ലെന്നായിരുന്നു വിലയിരുത്തല്‍.
ഹേയ്‌ലി അവളെത്തന്നെ വെറുത്തു തുടങ്ങി. പത്തൊമ്പതാം വയസ്സില്‍ ആരെയെങ്കിലും ഡേറ്റു ചെയ്യാന്‍ തുടങ്ങാന്‍ പോലും ധൈര്യമില്ലാതായി. സുന്ദരിയായ സ്ത്രീയെന്ന പുറംമോടി കാട്ടി ഒരു പുരുഷനെ വശീകരിച്ച് അയാളുടെ ഭാര്യയായി കഴിഞ്ഞിട്ട് തനിക്കൊരിക്കലും ഒരു അമ്മയാകാന്‍ കഴിയില്ലെന്ന് അയാളെ അറിയിച്ചാല്‍ അത് വഞ്ചനയാവില്ലേ എന്ന് അവള്‍ ചിന്തിച്ചു. ഈ സങ്കടങ്ങളെല്ലാം അവള്‍ 16 വയസ്സു മുതല്‍ തന്റെ സുഹൃത്തായ സാമിനോട് തുറന്നു പറഞ്ഞു. അവന്‍ അവളെ ആശ്വസിപ്പിച്ചു.
അങ്ങനെ നിരാശയില്‍ കഴിയവേയാണ് ചികിത്സയുടെ ഭാഗമായി മറ്റൊരു സ്‌പെഷ്യലിസ്റ്റിനെ കണ്ടത്. അവിടെ നടത്തിയ സ്‌കാനിലാണ് നേരിയ ഒരു പ്രതീക്ഷ തെളിഞ്ഞത്. ഏതാനും മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള വളരെ ചെറിയ ഒരു ഗര്‍ഭപാത്രം അവള്‍ക്കുണ്ടായിരുന്നത് അവിടെ വച്ചു നടന്ന സ്‌കാനിലാണ് കണ്ടെത്തിയത്. ആ ഗര്‍ഭ പാത്രത്തിന് വലിപ്പം വയ്ക്കുവാനുള്ള ഹോര്‍മോണ്‍ ഗുളികകള്‍ അവള്‍ക്കു നല്‍കി തുടങ്ങി. 2007 ലാണ് ഈ ചികിത്സ തുടങ്ങിയത്. അതിനിടെ ഇതെല്ലാം അറിയുന്ന സാം അവളെ ഡേറ്റ് ചെയ്തു തുടങ്ങി. 2011 ല്‍ അവന്‍ അവളെ വിവാഹം കഴിച്ചു.
മറ്റൊരു സ്ത്രീയില്‍ നിന്ന് അണ്ഡം സ്വീകരിച്ച് സാമിന്റെ ബീജവുമായി സംയോജിപ്പിച്ച് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗ്ഗമായ ഐ.വിഎഫ് മുഖേന ഗര്‍ഭവതിയാകാവുന്ന നിലയില്‍ അവളുടെ ഗര്‍ഭപാത്രം വളര്‍ന്നു കഴിഞ്ഞുവെന്ന് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ അതിനു വേണ്ടുന്ന ധനം നല്‍കുവാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് തയ്യാറായില്ല. തന്മൂലം തങ്ങളുടെ സമ്പാദ്യത്തിന്റെ പകുതിയോളം അവര്‍ ഇതിനായി ചെലവഴിച്ചു. സൈപ്രസിലുള്ള ഒരു ക്ലിനിക്കിലേക്കുള്ള വിമാന യാത്രകളും ചികിത്സാ ചെലവുകളുമൊക്കെയായി 9,77000 രൂപയാണ് അവര്‍ക്ക് ചെലവായത്.
അജ്ഞാതയായ ഒരു സ്ത്രീയില്‍ നിന്ന് ശേഖരിച്ച അണ്ഡത്തില്‍ രണ്ടെണ്ണം മാത്രമായിരുന്നു ഉപയോഗക്ഷമമായത്. അതുമായി സംയോജിപ്പിച്ച രണ്ടു ഭ്രൂണങ്ങള്‍ അവളില്‍ നിക്ഷേപിച്ചിട്ട് ഒരെണ്ണമെങ്കിലും വളര്‍ച്ച പ്രാപിക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്ന അവരെത്തേടി രണ്ടു ഭ്രൂണങ്ങളും വികാസം പ്രാപിക്കുന്നു എന്ന വാര്‍ത്തയാണെത്തിയത്. ആ ഒരൊറ്റത്തവണത്തെ പരീക്ഷണത്തിനു മാത്രം കാശുണ്ടായിരുന്ന അവര്‍ക്ക് തങ്ങളുടെ മുന്നിലെത്തിയ ഭാഗ്യത്തെ വിശ്വസിക്കാനായില്ല. ഒരുപാട് സന്തോഷിച്ചാല്‍ പിന്നെ കരയേണ്ടിവന്നാലോ എന്നു വിചാരിച്ച് അവര്‍ തങ്ങളുടെ സന്തോഷം അടക്കിവെച്ചു.
ഒടുവില്‍ നിര്‍ണ്ണയിച്ചിരുന്ന പ്രസവത്തീയതിയ്ക്കു രണ്ടാഴ്ച മുമ്പേ ഹെയ്‌ലിക്ക് മരുന്നു നല്‍കി വേദനയുണ്ടാക്കി സ്വാഭാവികമായി പ്രസവിപ്പിക്കുകയായിരുന്നു. ഓമനത്തമുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളുമൊത്ത് സ്വര്‍ഗ്ഗീയ സന്തോഷമനുഭവിക്കുകയാണ് ഇപ്പോള്‍ അവര്‍.
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഹേയ്‌ലിക്ക് വേണ്ടത്ര അളവില്‍ ഇല്ലാതിരുന്നതിനാലാണ് അവളുടെ ഗര്‍ഭപാത്രം വികസിക്കാതിരുന്നതെന്നാണ് ലണ്ടന്‍ ക്ലിനിക്കിലെ ഡോ. ഗീതാ വെങ്കട് പറയുന്നത്. നാമമാത്രമായെങ്കിലും ഗര്‍ഭപാത്രമുണ്ടായിരുന്നതിനാലാണ് മെഡിക്കല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹേയ്‌ലിക്ക് അമ്മയാകാന്‍ കഴിഞ്ഞതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha