കുഴല്‍ക്കിണര്‍ കണ്ണീരോര്‍മ്മ ഉണര്‍ത്തുന്ന കാലത്ത് അമ്മയെ കുറിച്ച് ഒരു മകളുടെ കുറിപ്പ്
രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി കുഴല്‍ക്കിണറില്‍ വീണ പിഞ്ചുസുജിത്ത് പോയെങ്കിലും അവന്‍ ഇന്നും ചര്‍ച്ചയാവുന്നു. അതിനൊപ്പം മകന് വേണ്ടി തുണി സഞ്ചി തുന്നുന്ന സുജിത്തിന്റെ അമ്മയുടെ ചിത്രം ഇപ്പോഴും കണ്ണീരാണ്. അതിനൊപ്പം അമ്മമനസിനെ കൂടി അഭിനന്ദിക്കുകയാണ് ചിലര്‍. ഇന്ദു എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നതും അതുെകാണ്ടാണ്.
കിണറ്റിനുള്ളില്‍ കയറില്‍ തൂങ്ങിപ്പിടിച്ചു കിടന്ന തന്റെ എട്ടുവയസുകാരി മകളെ കണ്ട് കരഞ്ഞുനിലവിളിക്കാതെ, ബോധംകെട്ടുവീഴാതെ സമചിത്തതയോടെ കയ്യിലേക്ക് കോരിയെടുത്ത അമ്മയുടെ ഓര്‍മയാണ് യുവതി പങ്കുവയ്ക്കുന്നത്. 'അമ്മമാര്‍ അങ്ങനെയാണ്. അവര്‍ മക്കളെ സ്‌നേഹിക്കുകയും ശാസിക്കുകയും അവര്‍ക്കു വേണ്ടി കരയുകയും മാത്രമല്ല, അവര്‍ക്കു വേണ്ടി പൊരുതുകയും ജീവന്‍ തന്നെ പണയപ്പെടുത്താന്‍ തയ്യാറാവുകയും ചെയ്യുന്നു. ഇതു ലളിതമായി മനസ്സിലാവണമെങ്കില്‍ അടയിരുന്നു മുട്ട വിരിയിച്ച ഒരു തള്ളക്കോഴിയുടെ കുഞ്ഞുങ്ങളെ ഒന്നോമനിയ്ക്കാന്‍ പോയാല്‍ മതി.' ഇന്ദു എന്ന യുവതി കുറിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കുഴല്‍ക്കിണറില്‍ വീണ സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി തുണി സഞ്ചി തുന്നുന്ന സുജിത് എന്ന കുഞ്ഞിന്റെ അമ്മ കലൈ മേരിയുടെ വാര്‍ത്ത വായിച്ചപ്പോള്‍ ആ അമ്മയ്ക്ക് എന്റെ അമ്മയുടെ തന്നെ മുഖമായിരുന്നു. ഇത്ര ഗുരുതരമായ അപകടമല്ലെങ്കില്‍ പോലും അമ്മയുടെ സമചിത്തതയും ധൈര്യവും ഒന്നുകൊണ്ടു മാത്രമാണ് വലിയ കേടുപാടുമൊന്നും കൂടാതെ ഇന്നും ജീവിച്ചിരിക്കുന്നത്.
അന്നെനിയ്ക്ക് എട്ടു വയസ്സ്. മൂന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്നു. ഇപ്പോള്‍ എന്റെ മോള്‍ക്ക് അതേ പ്രായം. ഇന്നെനിയ്ക്കവള്‍ കൊച്ചു കുഞ്ഞായി തോന്നുന്നുവെങ്കിലും പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ പ്രായത്തിലുള്ള കുട്ടികള്‍ മുറ്റമടിയ്ക്കുക, വീട് വൃത്തിയാക്കുക, കിണറ്റില്‍ നിന്നും വെള്ളമെടുക്കുക, ഇളയ കുഞ്ഞുങ്ങളെ നോക്കുക, കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ തനിച്ചു പോവുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് സാധാരണയായിരുന്നു.
സംഭവ ദിവസം മലയാളം പരീക്ഷയായിരുന്നു. ആദ്യമായി പേപ്പറില്‍ (അതുവരെ സ്ലേറ്റിലായിരുന്നു) പരീക്ഷ എഴുതാന്‍ പോവുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. വലിയ ക്ലാസ്സുകളിലെത്തിയപ്പോള്‍ പരീക്ഷകളെ പേടിയ്ക്കാനും വെറുക്കാനും തുടങ്ങിയെന്നത് ഒരു ദു:ഖസത്യം!
കുളത്തില്‍ വീണ ഒരു കൊച്ചു കുഞ്ഞിനെ രക്ഷിച്ച ലീന എന്ന പെണ്‍കുട്ടിയെ ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിയ്ക്കുന്ന പാഠം ഒന്നുകൂടി പഠിച്ച് ഞാന്‍ കുളിയ്ക്കാന്‍ നടന്നു. ഇനി ആരെങ്കിലും കുളത്തിലോ കിണറിലോ വീണാല്‍ ഞാനും ലീനയെപ്പോലെ അവരെ രക്ഷിയ്ക്കുമെന്ന ഒരു പ്രഖ്യാപനം ഇതിനിടയില്‍ നടത്താനും മറന്നില്ല. വീമ്പു പറച്ചിലുകള്‍ക്ക് അന്നും ഇന്നും കുറവില്ല. മകള്‍ക്കും ഇതേ രോഗം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്നതാണ് വേറൊരു സത്യം!
ഏതായാലും കുളിയ്ക്കാനുള്ള വെള്ളമെടുക്കാനായി ഞാന്‍ കിണറിനരികിലെത്തി. ബക്കറ്റ് കിണറ്റിലേയ്ക്കിറക്കി. സാധാരണ അര ബക്കറ്റ് വെള്ളം പല പ്രാവശ്യം കോരിയെടുക്കുന്ന പതിവു തെറ്റിച്ച് അന്ന് ബക്കറ്റ് ഫുള്‍ ആക്കി എന്നു വേണം കരുതാന്‍(പേപ്പറിലൊക്കെ പരീക്ഷ എഴുതാറായ വലിയ കുട്ടിയായില്ലേ). ഞാന്‍ ഒരു പാറ്റക്കുട്ടി ആയിരുന്നതു കൊണ്ടും വെള്ളമുള്ള ബക്കറ്റിന് എന്നെക്കാള്‍ ഭാരമുണ്ടായിരുന്നതു കൊണ്ടും ഞാന്‍ വലിച്ചിടത്ത് മൂപ്പര്‍ വരുന്നതിനു പകരം മൂപ്പര്‍ വലിച്ചിടത്തേയ്ക്ക് എനിയ്ക്കു പോകേണ്ടി വന്നു. ചുരുക്കിപ്പറഞ്ഞാല്‍ തൊട്ടിയും കുട്ടിയും കിണറിനകത്ത്. ഭാഗ്യത്തിന് ബക്കറ്റിന്റെ മറ്റേ അറ്റത്ത് കെട്ടുണ്ടായിരുന്നതിനാല്‍ അത് കപ്പിയില്‍ തടഞ്ഞ് മൊത്തമായി വെള്ളത്തില്‍ വീണില്ല.
അത്യദ്ഭുതം എന്ന് ഞാനിപ്പോഴും കരുതുന്ന കാര്യമാണ് ഇനി നടന്നത്. വീഴ്ചയ്ക്കിടയ്ക്ക് കയറില്‍ എങ്ങനെയോ ഒരു പിടിത്തം കിട്ടി എന്നു മാത്രമല്ല തല കിണറിന്റെ ചുമരില്‍ ഇടിച്ചിട്ടും എട്ടു വയസ്സുകാരിയുടെ കയറിലുള്ള ആ പിടി വിട്ടില്ല. ആ ഇടിയുടെ പാട് ഇപ്പോഴും തലയില്‍ ഭദ്രം! അങ്ങനെ കുറച്ചു നേരം കയറില്‍ തൂങ്ങിയാടി കിടന്നു.
എല്ലാവരെയും എല്ലാത്തിനെയും പേടിച്ചിരുന്ന എന്റെ അമ്മ ആക്ഷന്‍ ഹീറോയിനായത് പെട്ടെന്നായിരുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ചെറുതല്ലാത്ത ഒരാള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നിട്ടും തന്റെ കുഞ്ഞിന്റെ ജീവന്‍ തന്റെ കയ്യിലാണെന്ന തോന്നല്‍ കൊണ്ടോ എന്തോ അമ്മ വളരെയധികം സമചിത്തതയോടെ കയറില്‍ പിടിച്ച് വെള്ളം കോരുന്ന പോലെ എന്നെ പതിയെ വലിച്ചെടുക്കാന്‍ തുടങ്ങി. കയ്യെത്തും ദൂരത്തെത്തിയപ്പോള്‍ ശാന്ത ഭാവം വിട്ട് വെപ്രാളത്തോടെ കയറും എന്റെ മുടിയും എല്ലാം കൂട്ടി ഒരു വലി.
ഇത്രയും നേരം ഒരു തുള്ളി കണ്ണുനീര്‍ പോലും വരാത്ത എന്റെ അമ്മയുടെ കണ്ണില്‍ നിന്ന് എന്നെ വാരിയെടുത്തപ്പോള്‍ ഒരു മഹാസാഗരം ഇരമ്പിച്ചെത്തിയതും അതു കണ്ട് എന്നെ കിട്ടിയില്ലേ, ഇനിയെന്തിനാ കരയുന്നത് എന്നു ഞാന്‍ ചോദിച്ചതും അപ്പോള്‍ ഉയര്‍ന്ന നാട്ടുകാരുടെ കൂട്ടച്ചിരിയുമെല്ലാം ഇന്നും തെളിമയോടെ മനസ്സിലുണ്ട്.
ജീവിതത്തില്‍ എന്തെങ്കിലും നേടി എന്നവകാശപ്പെടാനൊന്നുമില്ലെങ്കിലും കിണറ്റില്‍ നിന്നും പുറത്തു വന്ന ഉടന്‍ ഓടിപ്പോയി പരീക്ഷ എഴുതിയ ആ മൂന്നാം ക്ലാസ്സുകാരിയെ ഓര്‍ത്ത് അമ്മയ്ക്കിന്നും അഭിമാനം.
അമ്മമാര്‍ അങ്ങനെയാണ്. അവര്‍ മക്കളെ സ്‌നേഹിക്കുകയും ശാസിക്കുകയും അവര്‍ക്കു വേണ്ടി കരയുകയും മാത്രമല്ല, അവര്‍ക്കു വേണ്ടി പൊരുതുകയും ജീവന്‍ തന്നെ പണയപ്പെടുത്താന്‍ തയ്യാറാവുകയും ചെയ്യുന്നു.
ഇതു ലളിതമായി മനസ്സിലാവണമെങ്കില്‍ അടയിരുന്നു മുട്ട വിരിയിച്ച ഒരു തള്ളക്കോഴിയുടെ കുഞ്ഞുങ്ങളെ ഒന്നോമനിയ്ക്കാന്‍ പോയാല്‍ മതി.
കുഞ്ഞു സുജിത്തിന്റെ കുടുംബത്തിന് അവന്റെ നഷ്ടം താങ്ങാനുള്ള കരുത്തു ലഭിയ്ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
https://www.facebook.com/Malayalivartha