കൊലയാളി പി.എസ്.സി അവസാനം ഒരു യുവാവിന്റെ ജീവന്‍ എടുത്തു; ജോലിയും നല്‍കില്ല, പ്രതികരിക്കാനും സാധിക്കില്ല; ന്യായികരണത്തിന് മാത്രം കുറവില്ല; ഇനിയും സര്‍ക്കാര്‍ പറയും എല്ലാം വളരെ സുതാര്യമായിരുന്നു നിയമങ്ങളെന്ന്
കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടത്തിയപ്പോള്‍ അവസരം നഷ്ടപ്പെട്ടത് തികച്ചു സാധാരണക്കാരായ അര്‍ഹരായ നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ്. കരാര്‍ നിയമനത്തെയും കണ്‍സള്‍ട്ടെന്‍സി നിയമനത്തെയും പ്രത്സാഹിക്കുമ്പോള്‍ പി.എസ്.സി വഴി നിയമനം കാത്തിരുന്നവര്‍ നിരാശരായി. ഈ നിരാശയാണ് ഇപ്പോള്‍ ഒരു യുവാവിന്റെ ജീവനെടുത്തത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. ജോലിയില്ലാത്തതില്‍ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം.
പരീക്ഷാ തട്ടിപ്പും റാങ്ക് ലിസ്റ്റ് പ്രസിദ്ധികരണവും നിയമനം നല്‍കാതിരിക്കലും സര്‍ക്കാരിന് ക്രൂരമായ തമാശയാണ്. സര്‍ക്കാരിന്റെ തമാശയ്ക്ക് ഇരയായ ആയിരക്കണക്കിന് ഉദ്യോഗര്‍ഥികളാണ് കേരളത്തില്‍ ഉള്ളതും. അതില്‍ ജീവന്‍ തന്നെ ഹോമിച്ചുകൊണ്ടാണ് കാരക്കോണം സ്വദേശി അനു പ്രതിഷേധിച്ചത്. 2016 ല്‍ നോട്ടിഫിക്കേഷന്‍ വന്നു 2017ല്‍ പരീക്ഷ നടത്തി. 2018 ല്‍ ഫിസിക്കല്‍ ടെസ്റ്റും എന്‍ഡ്യൂറന്‍സ് ടെസ്റ്റും കഴിഞ്ഞു,2019ല്‍ റാങ്ക് ലിസ്റ്റ് വന്നു. ഏകദേശം മൂന്ന് കൊല്ലത്തോളം പഠിച്ചു ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗര്‍ഥികള്‍ക്ക് ജോലി നല്‍കാതെ പകരം എല്ലാം താത്കാലിക നിയമനങ്ങള്‍. എക്‌സ്സൈസ് സേനയില്‍ 200 ഓളം ഒഴിവുകള്‍ ഉള്ള സ്ഥിതിക്ക് റാങ്ക് പട്ടികയില്‍ ഇടം നേടിവര്‍ ആ ജോലിക്കായി കാത്തിരുന്നു എന്നാല്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്തിയത് 13 ശതമാനം പേര്‍ക്കുമാത്രമാണ്.
ലിസ്റ്റ് നോക്കുകുത്തിയാക്കി 'വിമുക്തി പദ്ധതി'യുടെ പേരില്‍ താത്കാലിക ജീവനക്കാരെ നിയമിച്ചു റാങ്കുകാരെ നിരാശരാക്കാനും സര്‍ക്കാര്‍ മടിച്ചില്ല. തൊഴില്‍മഴ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍. റാങ്ക് ലിസ്റ്റിലുള്ളവരുടെ ആശങ്കകള്‍ക്ക് മുകളില്‍ പുതിയ പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയ സര്‍ക്കാരും പി.എസ് സിയും ആനന്ദം കണ്ടെത്തി. പരീക്ഷ നടത്തിപ്പിനും തുടര്‍ നടപടികള്‍ക്കും സര്‍ക്കാരിന് ചിലവാക്കുന്നത് ഒരു ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ്. ഉദ്യോഗാര്‍ഥികളുടെ കൂടി നികുതി പണത്തില്‍ നിന്ന് കണ്ടെത്തുന്ന ഈ പണം ദൂര്‍ത്തടിക്കാന്‍ മാത്രമാണ് ഈ സംവിധാനമെങ്കില്‍ എന്തിനാണ് പി.എസ്.സി സംവിധാനമെന്ന ചോദ്യമാണ് ഇപ്പോള്‍ ഇയരുന്നത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോള്‍ ലിസ്റ്റില്‍ നിന്നും നിയമനം ലഭിച്ചത് 20 പേര്‍ക്കു മാത്രമാണ്. മുന്‍ കാലങ്ങളില്‍ ചുരുങ്ങിയത് 100 മുതല്‍ 150 പേര്‍ക്ക് വരെ നിയമനം ലഭിച്ചിരുന്നു. 2019 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച പട്ടികയുടെ കാലാവധി 2020 ഏപ്രിലില്‍ തീരുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എല്ലാ യൂണിഫോം തസ്തികകളുടെയും കാലാവധി ഒരു വര്‍ഷമായി ചുരുക്കുകയും വര്‍ഷം തോറും പി.എസ്.സി വഴി പരീക്ഷ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ യൂണിഫോം തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്‌സൈസില്‍ പത്തിലൊരു ശതമാനം പോലും നിയമനം നടക്കുന്നില്ല.
ഇതെല്ലാം മാധ്യമങ്ങള്‍ നേരത്തെ തന്നെ ചൂണ്ടികാട്ടിയ കാര്യങ്ങളായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. കോവിഡ് കാലത്ത് പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ കുറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് പി.എസ്.സി ചെയര്‍മാന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ദുര്‍വാശി. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ഒരു ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയത്.
https://www.facebook.com/Malayalivartha