കേരളം ഒന്നാമത്; കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മുന്നില്‍; ഒക്ടോബറും നവംബറും അതിനിര്‍ണായകം; മറ്റു സംസ്ഥാനങ്ങളില്‍ കുറയുമ്പോള്‍ കേരളത്തില്‍ കൂടുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനം
കേരളത്തിലെ കോവിഡ് കണക്കുകളില്‍ ഒരോ ദിവസവും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളില്‍ സാഹചര്യം മെച്ചപ്പെടുമ്പോള്‍ കേരളത്തില്‍ കാണുന്നത് നേരെ വിപരീതമാണ്. കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം നിയന്ത്രിച്ചുവെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്. രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കേരളത്തിലാണ്. ദില്ലിയെയും മഹാരാഷ്ട്രയെയും കര്‍ണാടകത്തെയും മറികടന്നാണ് സംസ്ഥാനത്ത് ഇന്നലെ 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി 17.46 ശതമാനത്തിലെത്തി.
രാജ്യത്ത് ഇന്നലത്തെ കണക്കുകളില്‍ പതിനായിരം കടന്നത് കേരളമടക്കം 3 സംസ്ഥാനങ്ങളാണ്. കര്‍ണാടകയില്‍ 10517ഉം മഹാരാഷ്ട്രയില്‍ 11416ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളെയും മറികടന്ന കേരളത്തില്‍ ഇന്നലെ രോഗം സ്ഥീരികരിച്ചത് 11755 പേര്‍ക്കാണ്. 10471 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. തോത് 90 ശതമാനം. ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍ 925. 116 ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 100 രോഗികളെ പരിശോധിക്കുമ്പോള്‍ 17ലധികം പേര്‍ രോഗികള്‍ എന്ന കണക്കിലെത്തി. ഇതും രാജ്യത്ത് ഇന്നലത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന കണക്കാണ്. വരും ദിവസങ്ങളും ആശങ്കയുടേതെന്ന് വ്യക്തമാക്കുന്നതാണ് മുന്നറിയിപ്പുകള്‍.
ചികിത്സയിലുള്ള രോഗികളുടെ തോതിലും ദശലക്ഷം പേരിലെ കൊവിഡ് ബാധയിലും കേരളം ദേശീയ നിരക്കിനേക്കാള്‍ മുകളിലാണ്. രോഗമുക്തിയില്‍ ദേശീയ നിരക്കിനേക്കാള്‍ പിറകിലും. 7570 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗമുക്തി. മരണം പിടിച്ചുനിര്‍ത്താനാവുന്നതാണ് ആശ്വാസം. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ 8.6ലേക്ക് താഴ്ന്നത് ചര്‍ച്ചയായിതിന് സമാനമായാണ് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ന് മുകളിലേക്ക് ഉയര്‍ന്നത്. വരും ദിവസങ്ങളിലെ കണക്കുകള്‍ കൂടി നിരീക്ഷിച്ചാലാകും ചിത്രം വ്യക്തമാവുക.
അതേസമയം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഉടനെന്ന് സൂചന. രണ്ടാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ നല്‍കാന്‍ വിദ്ഗധ സമിതി നിര്‍ദ്ദേശം നല്‍കി. മുന്നാംഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് ഈ മാസം അഞ്ചിന് നല്‍കിയ അപേക്ഷ, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ദ്ധ സമിതി അവലോകനം ചെയ്തിരുന്നു. പഠന മാതൃക തൃപ്തികരമെന്നാണ് സമിതി വിലയിരുത്തല്‍. അന്തിമ അനുമതിക്ക് മുന്നോടിയായുള്ള വ്യക്തതക്ക് വേണ്ടിയാണ് സുരക്ഷാവിവരങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തേടിയത്. ഇതിനിടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും ആവര്‍ത്തിച്ചു.
കോവിഡ് വന്നു പോയവരില്‍ 30 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ നില്‍ക്കുന്നു. അതില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടമാണ്. കുട്ടികളില്‍ താരതമ്യേന രോഗത്തിന്റെ തീവ്രത കുറവാണ്. കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം കാരണം ഒരുപാട് ആളുകളില്‍ ദീര്‍ഘമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാകുന്നു. തുടക്കത്തില്‍ കാണിച്ച ജാഗ്രത കൂടുതല്‍ കരുത്തോടെ വീണ്ടെടുക്കണം. 9 മണിക്കൂര്‍ വരെ ത്വക്കിന്റെ പ്രതലത്തില്‍ കോവി!ഡ് രോഗാണു നിലനില്‍ക്കും. അതുകൊണ്ട് 'ബ്രേക്ക് ദ് ചെയ്ന്‍' നിര്‍ബന്ധമായും പാലിക്കണം. സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. അതിന് കുറവ് വന്നത് ശ്രദ്ധയില്‍പ്പെട്ട് പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha