എയർ ഇന്ത്യാ ഉദ്യോഗസ്ഥനെ കുടുക്കിയത് സ്വപ്നയുടെയും ബിനോയ് ജേക്കബിന്റെയും പ്ലാൻ... വ്യാജ ലൈംഗിക പീഡന പരാതിയിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു; അടപടലം പൊളിച്ചടുക്കി ക്രൈംബ്രാഞ്ച്!നിർണായകമായി ആ സാക്ഷിമൊഴി...
എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുരുക്കിയ സംഭവത്തിൽ ബിനോയ് ജേക്കബിനും സ്വപ്ന സുരേഷിനുമെതിരെ സാക്ഷിമൊഴി.
ഉദ്യോഗസ്ഥനെതിരായ പരാതിയിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്ന് പരാതിയിൽ ഒപ്പിട്ട 18 സ്ത്രീകളിൽ ഒരാൾ മൊഴി നൽകി. മറ്റൊൾക്കെതിരായ പരാതിയെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്ന് മറ്റൊരു സാക്ഷിയും മൊഴി നൽകിയിട്ടുണ്ട്. ഈ രണ്ട് രണ്ടു സാക്ഷികളുടെയും രഹസ്യമൊഴിയെടുക്കും. തിരുവനന്തപുരം സിജെഎം കോടതിയിൽ ഇതിനായി അപേക്ഷ നൽകി.
എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പീഡന പരാതിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കിയെന്നാണ് പരാതി. സാറ്റ്സ് മുൻ വൈസ് ചെയർമാനായായിരുന്ന ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്.
വ്യാജപരാതിക്കെതിരെ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ വലിയതുറ പൊലീസാണ് ആദ്യം കേസെടുത്തത്. ഈ സമയം ബിനോയ് എയർഇന്ത്യാ സാറ്റ്സ് വൈസ് പ്രസിഡന്‍റും സ്വപ്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്നു.
ബിനോയിക്കെതിരെ ആദ്യം തെളിവുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിന്നീട് തെളിവുകളില്ലെന്ന് പറഞ്ഞ് കളംമാറി. നടപടിക്ക് വിധേയനായ എയർഇന്ത്യാ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശേഷം ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. കുറ്റപത്രം ഈ മാസം തന്നെ നൽകാനാണ് നീക്കം.
അതേസമയം സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) തിരിച്ചടിയായി പ്രതി സ്വപ്നാ സുരേഷിന്റെ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽവരെ ഹാജരായിട്ടും ജാമ്യത്തിലെ വാദംകേൾക്കലിനു തൊട്ടുമുമ്പ് കുറ്റപത്രം നൽകിയിട്ടും ജാമ്യം ലഭിക്കുന്നത് തടയാനായില്ല.
എന്നാൽ, കോഫെപോസ, യു.എ.പി.എ. വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ സ്വപ്നയ്ക്ക് ജയിലിൽനിന്നു പുറത്തിറങ്ങാനാകില്ല. സാമ്പത്തികക്കേസുകൾ കൈകാര്യംചെയ്യുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കൗസർ എടപ്പകത്താണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.
നിയമപരമായ സ്വഭാവിക ജാമ്യം എന്നത് പ്രധാനപ്പെട്ട അവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. 10 വർഷത്തിനു താഴെ തടവുശിക്ഷ ലഭിക്കാവുന്ന കേസിൽ അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നൽകിയിരിക്കണമെന്നാണ് നിയമം.
അല്ലാത്തപക്ഷം 61-ാം ദിവസംമുതൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോളിന്റെ വാദം കോടതി അംഗീകരിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 167 പ്രകാരം ജാമ്യാപേക്ഷ നൽകിയില്ലെന്നും കേസ് ഏറെ ഗൗരവമുള്ളതായതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി. രാജുവിന്റെ വാദങ്ങൾ കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ചത് 62-ാം ദിവസമായിരുന്നു.
https://www.facebook.com/Malayalivartha