രഹസ്യമായി സൂക്ഷിച്ചതൊക്കെ മറ നീക്കി പുറത്തേക്ക്! പിറന്നാള്‍ സല്‍ക്കാരങ്ങളില്‍ പല പ്രാവശ്യം ഞങ്ങളൊരുമിച്ചു... യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പല പ്രാവശ്യം കൂടിക്കാഴ്ച നടത്തി! ശിവശങ്കറിന് ഇന്ന് നിർണായകം... മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നിന്നും പുറത്ത് വരുന്നത്....
എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. അതേസമയം സ്വപ്നയുമായും കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ട്. പിറന്നാള്‍ സല്‍ക്കാരങ്ങളില്‍ പല പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പല പ്രാവശ്യം കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. എന്നാല്‍, സ്വര്‍ണക്കടത്ത് പിടികൂടിയ ശേഷമാണ് സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് അറിയുന്നത്. അതിനുശേഷം സ്വപ്നയെ വിളിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല. സ്വര്‍ണക്കടത്തും തന്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങളുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്ത് ആരംഭിക്കുന്നത് 2019 നവംബറില്‍ ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
അതിന് മുന്‍പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള തന്റെ വാട്ട്സ് ആപ്പ് ചാറ്റുകള്‍ എന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നു. തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി 25 വര്‍ഷത്തിലധികം ബന്ധമുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മറ്റ് പണമിടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. കുറ്റപത്രത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധം വാട്ട്സ് ആപ്പ് സന്ദേശത്തെ സ്വര്‍ണ്ണക്കടത്തുമായി ഇ.ഡി ബന്ധിപ്പിച്ചിരിക്കുന്നു. താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാണെന്ന് വരുത്തി തീര്‍ക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടക്കുന്നതായി ശിവശങ്കര്‍ ആരോപിക്കുന്നു.
കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്. എന്നാല്‍, എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് എം ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ യുഎഇ കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോണ്‍സുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്.
ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തി. യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് നല്‍കിയ പണം ലോക്കറില്‍വെയ്ക്കാന്‍ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാല്‍ ഇതിനെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശിവശങ്കര്‍ കൊച്ചിയിലെത്തി ഹൈക്കോടതി അഭിഭാഷകന്‍ എസ്. രാജീവിനെ കണ്ടിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസില്‍ ശിവശങ്കറിന്റെ ഇടപെടല്‍ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാല്‍ ഹാജരാകാന്‍ ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്. താന്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നില്ല എന്ന നിലപാടായിരുന്നു ശിവശങ്കര്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ നാലാം പ്രതിയായ സന്ദീപ് നായര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
https://www.facebook.com/Malayalivartha