ചിരാഗിന്റെ വെളിപ്പെടുത്തല്‍, ബിഹാറില്‍ പൊട്ടിത്തെറി; എല്ലാം അമിത്ഷാ അറിഞ്ഞു; വെട്ടിലായി ബി.ജെ.പി; നിതീഷിന്റെ അടവുകള്‍ ഇനി ബി.ജെ.പി കാണാന്‍ ഇരിക്കുന്നു; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം പിരിയുമേ എന്ന ആശങ്കയില്‍ നേതാക്കള്‍
ബിഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരംഭിച്ചിരിക്കുകയാണ്. എന്‍.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ നിതീഷ് കുമാര്‍ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന് ബി.ജെ.പി നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ അണിയറ നീക്കങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നിതീഷ് കുമാറിന് വെള്ളിത്തളികയില്‍ മുഖ്യമന്ത്രി സ്ഥാനം അത്രവേഗം വച്ചു നിട്ടുമെന്ന് തോന്നുന്നില്ല. എല്‍.ജെ.പി സീറ്റു ധാരണയില്‍ അതൃപ്തരായി എന്‍.ഡി.എ വിട്ടിയിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിക്ക് എതിരെ അല്ല ജെ.ഡി.യുവിനെതിരെയാണ് മത്സരം പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം ജെ.ഡി.യുവിലെ ഒതുക്കുക എന്നതാണെന്ന വിലയിരുത്തല്‍ നേരത്തെയുണ്ടായി. ഇതിന് സാധുകരിക്കുന്ന വെളിപ്പെടുത്തലാണ് ബിഹാറില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്.
ബിഹാറില്‍ ജനതാദള്‍ (യു) സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കാനുള്ള ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) യുടെ പദ്ധതി ബിജെപി ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്റെ വെളിപ്പെടുത്തല്‍ ബിജെപിയെ വെട്ടിലാക്കിരിക്കുകയാണ്. എന്‍ഡിഎയില്‍ ജെഡിയുവിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണു എല്‍ജെപി മുന്നണി വിട്ട് ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന ആരോപണം നിലനില്‍ക്കെയാണു വെളിപ്പെടുത്തല്‍. ബിജെപി നേതാക്കള്‍ കൂട്ടത്തോടെ എല്‍ജെപിയില്‍ ചേര്‍ന്ന് ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളായതിനെ സംശയദൃഷ്ടിയോടെയാണു ജെഡിയു നേതൃത്വം കാണുന്നത്.
ജെഡിയുവിനെതിരെ മല്‍സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പു കേന്ദ്രമന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെയും കണ്ടു നിലപാട് അറിയിച്ചിരുന്നതായി പസ്വാന്‍ വെളിപ്പെടുത്തി. ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ മൗനം പാലിച്ചുവെന്നും പസ്വാന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി തനിച്ചു മല്‍സരിക്കണമെന്ന തന്ത്രം അന്തരിച്ച പിതാവ് റാം വിലാസ് പസ്വാന്റേതായിരുന്നുവെന്നും ചിരാഗ് വെളിപ്പെടുത്തി. എല്‍ജെപി 2005ല്‍ തനിച്ചു മല്‍സരിച്ച ചരിത്രം ഓര്‍മിപ്പിച്ചാണ് റാം വിലാസ് പസ്വാന്‍ അതാവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചത്. ബിഹാറില്‍ ലാലു യാദവിന്റെ ഭരണത്തിന് അന്ത്യം കുറിച്ചതില്‍ എല്‍ജെപി തീരുമാനം അന്നു നിര്‍ണായകമായി. ഇത്തവണ എല്‍ജെപി തനിച്ചു മല്‍സരിക്കുന്നത് നിതീഷ് കുമാറിന്റെ ഭരണത്തിന് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നു ചിരാഗ് പസ്വാന്‍ തുറന്നടിച്ചു. അഞ്ചു വര്‍ഷത്തേക്കു കൂടി മുഖ്യമന്ത്രിയാകുകയാണെങ്കില്‍ പത്തു പതിനഞ്ചു വര്‍ഷത്തേക്കു ഖേദിക്കേണ്ടി വരുമെന്നും പിതാവ് മുന്നറിയിപ്പു നല്‍കിയതായി ചിരാഗ് പറഞ്ഞു.
റാം വിലാസ് പസ്വാനെ ഒതുക്കാനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി സ്ഥാനാര്‍ഥികളെ തോല്‍പിക്കാനും നിതീഷ് ശ്രമിച്ചതായും ചിരാഗ് കുറ്റപ്പെടുത്തി. എല്‍ജെപിയെ പിന്തുണയ്ക്കുന്ന ദലിത് വിഭാഗങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി മഹാദലിത് വിഭാഗത്തെ നിതീഷ് ജെഡിയുവിലേക്ക് അടര്‍ത്തിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ നിതീഷ് കുമാറിന്റ അപ്രമാദിത്വം ഇഷ്ടപ്പെടാത്തവരാണ് എല്‍ജെപിയും ബിജെപിയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയുടെ ഭാഗമായ നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയല്ലാതെ ബിഹാറില്‍ ഭരണം പിടിക്കുക ബിജെപിക്ക് അസാധ്യമാണ്. സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി നിതീഷ് തന്നെയായിരിക്കുമെന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയതും അതുകൊണ്ടു തന്നെയാണ്. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ തനിച്ച് മത്സരിക്കാനാണ് എല്‍ജെപി തീരുമാനമെടുത്ത്. ബിജെപിക്കെതിരെ മത്സരിക്കില്ലെന്നും ജെഡിയുവിന്റെ സ്ഥാനാര്‍ഥികള്‍ എവിടെയൊക്കെയുണ്ടൊ അവിടെയെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നുമാണ് എല്‍.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ബിജെപി എല്‍ജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ചിരാഗ് നേരത്തെ തന്നെ പറഞ്ഞിരുന്നു. എല്‍ജെപിയുടെ നീക്കങ്ങളോട് ബിജെപി പുലര്‍ത്തുന്ന മൗനത്തെ ജെഡിയു സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്ത് നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് ബിജെപി പരസ്യമായി പറയുന്നത്. സഖ്യം വിടുന്നത് ജെഡിയുവുമായുള്ള ആശയപരമായ ഭിന്നത മൂലമാണെന്നും തങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും എല്‍ജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന എല്‍.ജെ.പിയുടെ വലിയ അവകാശവാദം അവഗണിച്ച് ബിജെപിയുമായി നേരിട്ട് സീറ്റ് ധാരണയിലെത്തുകയായിരുന്നു നിതീഷ് കുമാര്‍. ഇതുപ്രകാരം ആകെയുള്ള 243 സീറ്റില്‍ 122 എണ്ണം ജെഡിയുവിനും 121 എണ്ണം ബിജെപിക്കുമാണ്. ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിക്ക് ജെഡിയുവിന്റെ സീറ്റുകളും എല്‍ജെപിക്ക് ആവശ്യമായ സീറ്റുകള്‍ ബിജെപിയും നല്‍കണമെന്നായിരുന്നു ധാരണം. 25 സീറ്റാണ് എല്‍ജെപിക്ക് നല്‍കിയ വാഗ്ദാനം.
ഇതാണ് എല്‍ജെപിയെ ചൊടിപ്പിച്ചത്. 2005ല്‍ ലാലുവിനെ വീഴ്ത്തിയ കളിയാണ് എല്‍ജെപി ആവര്‍ത്തിക്കുന്നത്. 2005ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡക്കെതിരെ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വന്നു. ജെഡിയുവിനെ എല്‍ജെപി പിന്തുണക്കുകയും നിതീഷ് അധികാരത്തിലെത്തുകയും ചെയ്തു. എല്‍ജെപിയിലൂടെ നഷ്ടപ്പെടുന്ന ദളിത് വോട്ടുകള്‍ ജിതന്‍ റാം മാഞ്ചിയിലൂടെ നികത്താമെന്നാണ് നിതീഷ് കരുതുന്നത്.
https://www.facebook.com/Malayalivartha