സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത എട്ട് പേർ അതിസുരക്ഷ ജയിലിൽ നിന്ന് പുറത്തിറങ്ങി.... തീവ്രവാദ ബന്ധമൊക്കെ സ്വാഹാ... രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതിനും പ്രതികള്‍ക്കെതിരെ തെളിവില്ല; ജയിലിൽ പൊട്ടിച്ചിരിച്ച് സ്വപ്നയും കൂട്ടരും; ഈ പോക്കാണെങ്കിൽ പുഷ്പം പോലെ ഊരും
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത എട്ട് പേർ അതിസുരക്ഷ ജയിലിൽ നിന്ന് പുറത്തിറങ്ങി. എൻ.ഐ.എ കോടതി ഇവർക്ക് ജാമ്യമനുവദിച്ചിരുന്നു. അബ്ദുൽ ഹമീദ്, മുഹമ്മദ് അൻവർ, ജിപ്സൽ, മുഹമ്മദ് അബ്ദുൽ ഹമീദ്, അബൂബക്കർ, സെയ്തലവി, പി.ടി. അബ്ദു, സയ്യിദ് അലി എന്നിവരാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പുറത്തിറങ്ങിയത്. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതരായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നാരോപിച്ച് എന്‍.ഐ.എ കോടതിയാണ് കഴിഞ്ഞ ദിവസം ഇവർക്ക് ജാമ്യം അനുവദിച്ചത് . ഇവരുടെ തീവ്രവാദ ബന്ധം സ്ഥാപിക്കാവുന്ന വസ്തുതകള്‍ കേസ് ഡയറിയില്‍ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതിനും പ്രതികള്‍ക്കെതിരെ തെളിവില്ല. 10 പേരും സാമ്ബത്തിക നേട്ടത്തിനാണ് സ്വര്‍ണം കടത്തിയതെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ പ്രതികള്‍ക്കെതിരെയും യു.എ.പി.എ നിലനില്‍ക്കുമെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി പറഞ്ഞിരുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. ദാവൂദ് സംഘത്തിലുള്ള താന്‍സാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യക്കാന്‍ ഫിറോസ് ഒയാസിസുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എന്‍.ഐ.ഐ അറിയിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം നൽകിയിരുന്നു. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു സ്വപ്നയുടെ വാദം. എന്നാല്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടെന്നും വന്‍ സ്വാധീനമുള്ള പ്രതിയെ പുറത്ത് വിടുന്നത് തുടര്‍അന്വേഷണങ്ങളെ ബാധിക്കുമെന്നും എന്‍ഫോഴ്സ്മെന്‍റ് വാദിച്ചിരുന്നു. സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസ ചുമത്തപ്പെട്ട് തിരുവനന്തപുരത്തെ ജയിലിലേക്കുള്ള മാറ്റം സ്വപ്ന സുരേഷിന് അനുഗ്രഹമായപ്പോള്‍ സന്ദീപ് നായര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇനി മുതല്‍ കിടക്കാന്‍ കട്ടില്‍ കിട്ടുമെന്നതാണ് സ്വപ്നയ്ക്ക് ആശ്വാസം. സന്ദീപിന് കട്ടിലില്ലെന്ന് മാത്രമല്ല സന്ദര്‍ശകരെ കാണാനുള്ള അവസരം കുറയുകയും ചെയ്തു. കരുതല്‍ തടങ്കലിന് സമാനമായ കൊഫെപോസ നിയമം ചുമത്തുന്നവരെ തിരുവനന്തപുരത്തെ ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന കീഴ് വഴക്കം കാരണമാണ് ഇരുവരെയും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തിച്ചത്. അങ്ങിനെ സര്‍വ അധികാരങ്ങളോടെ വിലസി നടന്ന തിരുവനന്തപുരത്ത് സ്വപ്ന ജയില്‍പുള്ളിയായെത്തി.
സ്വപ്നയുടെ അധികാരകേന്ദ്രമായിരുന്ന യു.എ.ഇ കോണ്‍സുലേറ്റിന്റെ മണക്കാട്ടെ ഓഫീസില്‍ നിന്ന് എത്തിനോക്കിയാല്‍ കാണാവുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഇപ്പോഴത്തെ താമസം. സന്ദീപ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലും. അട്ടക്കുളങ്ങര വനിത ജയിലില്‍ ആകെ 35 തടവുകാരേയുള്ളു. അതുകൊണ്ട് ആവശ്യത്തിന് സ്ഥലസൗകര്യം സെല്ലുകളിലുണ്ട്. അതിനാല്‍ എല്ലാ തടവുകാര്‍ക്കും കട്ടിലുണ്ട്. അങ്ങിനെയാണ് സ്വപ്നയ്ക്ക് കട്ടിലില്‍ കിടക്കാന്‍ അവസരം ഒരുങ്ങിയത്.
കൊഫെപോസ ചുമത്തപ്പെട്ട ഇവിടത്തെ ഏക തടവുകാരിയെന്ന പരിവേഷവും സ്വപ്നയ്ക്കുണ്ട്. മറ്റൊരു സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന സെറീന ഷാജിയായിരുന്നു ഇതിന് മുന്‍പത്തെ കൊഫെപോസ തടുവുകാരി. സോളാര്‍ കേസിലെ പ്രതി സരിതയും ദീര്‍ഘകാലം കഴിഞ്ഞത് ഇതേ ജയിലിലാണ്. സന്ദീപ് നായര്‍ കഴിയുന്ന സെന്‍ട്രല്‍ ജയിലില്‍ തടുവാരുടെയെണ്ണം കൂടുതലാണ്. അതുകൊണ്ട് തന്നെ കട്ടിലെന്നല്ല അധികസൗകര്യമൊന്നുമില്ല. മാത്രവുമല്ല കൊഫെപോസ ചുമത്തപ്പെട്ടവര്‍ക്ക് ഫോണ്‍വിളിക്കും സന്ദര്‍ശകരെ കാണാനും നിയന്ത്രണമുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. അതും കസ്റ്റംസ് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രം. ഇത് ചുമത്തപ്പെടും മുന്‍പായിരുന്നെങ്കില്‍ ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും സന്ദര്‍ശകരെ കാണാമായിരുന്നു. ഫോണ്‍ വിളിക്കാനും ഇതേ നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങള്‍ സ്വപ്നയ്ക്കും ബാധകമാണ്.
https://www.facebook.com/Malayalivartha