വിടവാങ്ങിയത് പ്രകൃതിയെ സ്‌നേഹിച്ച് നിലപാടുകള്‍ തുറന്ന് പറഞ്ഞ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മെത്രാപ്പോലീത്ത; ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വിടവാങ്ങുമ്പോള്‍; ക്രൈസ്തവ സഭാ നേതാക്കളില്‍ മുഖ്യസ്ഥാനീയന്‍; മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയ മെത്രാന്‍
ജീവകാരുണ്യ മേഖലയിലും പ്രാര്‍ത്ഥനാ ജീവിതത്തിലും സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടങ്ങളിലും ഒരുപോലെ ശ്രദ്ധയൂന്നിയ മെത്രാന്മാര്‍ നമുക്ക് അപൂര്‍വ്വമാണ്. അങ്ങനെയൊരു സ്‌നഹവും കരുതലുമാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വിടവാങ്ങുമ്പോള്‍ സമൂഹത്തിന് നഷ്ടമാകുക. പതിമൂന്ന് വര്‍ഷക്കാലമാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മാര്‍ത്തോമ സഭയെ നയിച്ചത്. മാര്‍ത്തോമ്മ ഒന്നാമന്റെ പിന്തുടര്‍ച്ചയായ മാര്‍ത്തോമ്മ ഇരുപത്തൊന്നാമനായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ കാലാവസ്ഥാ മാറ്റവും പരിസ്ഥിതി സംരക്ഷണവും എപ്പോഴും കടന്നുവന്നിരുന്നു. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ക്രൈസ്തവ സഭാ നേതാക്കളില്‍ മുഖ്യസ്ഥാനീയനായിരുന്നു.
വിശ്വാസവഴിയില്‍ ദളിത് െ്രെകസതവര്‍ നേരിടുന്ന അവഗണനക്കെതിരെ ജോസഫ് മാര്‍ത്തോമ്മയുടെ ശബ്ദം എന്നും ഉയര്‍ന്നിരുന്നു എന്.സി.സി.യുടെ പ്രസിഡന്റായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ തിരുവനന്തപുരത്തും ഡല്‍ഹിയിലും സമരം സംഘടിപ്പിച്ചു. ലാത്തൂര്‍, ഗുജറാത്ത് ഭൂകമ്പങ്ങളില്‍ ദുരിതം അനുഭവിച്ചവര്‍ക്കും പശ്ചിമബംഗാളിലും ഒറീസയിലും വെളളപ്പൊക്കകെടുതികളിലലഞ്ഞവര്‍ക്കും ദുരിതാശ്വാസസഹായവുമായി അദ്ദേഹമെത്തി. തീരദേശത്ത് സുനാമി ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങൊരുക്കാനും മുന്നിട്ടിറങ്ങി. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായും മെത്രാപ്പോലീത്ത ശബ്ദമുയര്‍ത്തി. അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചത് കേരളത്തിലെ സഭകളുടെ ചരിത്രത്തിലെ തിളക്കമുളള അധ്യായമായി.
രോഗികള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും തിരുമേനി നീക്കിവച്ചു. അവര്‍ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി സ്ഥാപനങ്ങളും രൂപം കൊണ്ടു. സഭയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച മെത്രാപ്പൊലീത്ത അശരണര്‍, രോഗികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍, ആവശ്യത്തിലിരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവന്‍, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പൊലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങള്‍ക്കായി നവജീവന്‍ പ്രസ്ഥാനവും ഭിന്നലിംഗക്കാരെ മുന്‍ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. പ്രളയ ദുരിതം നേരിടുന്നവര്‍ക്കു വേണ്ടി സഭയുടെ 100 വീടുകള്‍ എന്ന പദ്ധതിയും മെത്രാപ്പൊലീത്തയുടെ അദ്ദേഹത്തിലെ നന്‍മയുടെ ഉദാഹരണങ്ങളാണ്. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണ്.
2007 ലാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായി ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സഭാ അധ്യക്ഷനായി അവരോധിക്കപ്പെട്ടത്. മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് മെത്രാപ്പോലീത്തയാണ്.പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി. ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവയൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെപഠനത്തിനു ശേഷം 1954ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒക്ടോബര്‍ 18ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി.
1999 മാര്‍ച്ച് 15ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോ. ഫിലിപ്പോസ് ക്രിസോസ്റ്റം മെത്രാപ്പോലീത്ത സ്ഥാനത്യാഗം ചെയ്തപ്പോള്‍ സഫ്രഗണ്‍ മെത്രോപ്പോലീത്തയായിരുന്ന ജോസഫ് മാര്‍ ഐറേനിയോസ് 2007 ഒക്ടോബര്‍ രണ്ടിന് മാര്‍ത്തോമ മെത്രോപ്പോലീത്തയായി സ്ഥാനമേറ്റു.
https://www.facebook.com/Malayalivartha