ബാങ്ക് മാനേജറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; സ്വപ്‌നയുടെ ഡോളര്‍ എത്തിയത് തീവ്രവാദികളുടെ കൈകളില്‍; ഡോളര്‍ മാറ്റി നല്‍കാന്‍ ഇടപെട്ടത് ശിവശങ്കര്‍; സ്വര്‍ണക്കടത്തിന് പണം സമാഹരിച്ചതില്‍ തീവ്രവാദി സംഘടനയുടെ ഫണ്ടിങും
നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ സ്വപ്‌നയും സ്വര്‍ണക്കടത്ത് പ്രതികളും ചേര്‍ന്ന് 1.90 ലക്ഷം ഡോളര്‍ രാജ്യത്ത് നിന്നും കടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. ഇതില്‍ 1.4 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരേ കസ്റ്റംസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിയിരുന്നു. ഇത്തരത്തില്‍ പ്രതികള്‍ ആര്‍ക്കുവേണ്ടിയാണ് പണം വിദേശത്ത് എത്തിച്ചതെന്ന ചോദ്യത്തിനാണ് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നത്. പണം വിദേശതീവ്രവാദികളുടെ കൈകളിലെത്തിയെന്നാണു കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
രൂപ ഡോളറാക്കാന്‍ സഹായിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്നും കസ്റ്റംസ് കണ്ടെത്തിട്ടുണ്ട്. ഈ ഗുരുതര കുറ്റകൃത്യത്തിന് കസ്റ്റംസിന് കൈയില്‍ വ്യക്തമായ തെളിവു ലഭിച്ചുണ്ട്. ശിവശങ്കറിന്റെ നെഞ്ചുവേദനക്കും പിന്നാലെ വന്ന നടുവേദനക്കും കാരണം മറ്റൊന്നല്ല. അറസ്റ്റിലായാല്‍ ഈ പ്രമുഖന്‍ പുറത്തിറങ്ങാന്‍ കുറച്ച് സമയമെടുക്കും. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്. കോടതിയില്‍ നിന്നും ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമോ എന്ന ആകാംഷയിലാണ് അന്വേഷണ എജന്‍സിയും കേരളവും.
സ്വപ്‌നയും സന്ദീപും ചേര്‍ന്ന് പലതവണകളായാണു 1.4 കോടി രൂപ ഡോളറാക്കിയത്. ഇതിനു സമ്മര്‍ദം ചെലുത്തിയതു ശിവശങ്കറാണെന്നാണു ബാങ്ക് മാനേജരുടെ മൊഴി. നയതതന്ത്ര സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നു ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരമനയിലെ ബാങ്ക് ഉദ്യോഗസ്ഥനാണു രൂപ ഡോളറാക്കി നല്‍കിയത്. ഇതു തീവ്രവാദികളുടെ കൈകളിലെത്തിയെന്നും അതേ പണം വീണ്ടും സ്വര്‍ണക്കടത്തിനും മയക്കുമരുന്ന് ഇടപാടിനും വിനിയോഗിച്ചിട്ടുണ്ടെന്നും കസ്റ്റംസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണം, മയക്കുമരുന്ന് ഇടപാടുകളിലും തീവ്രവാദസംഘങ്ങള്‍ക്കു പങ്കുണ്ട്.
തിരുവനന്തപുരം, കവടിയാറില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്റ്റ് പൗരന്‍ ഖാലിദിനാണു 1.9 ലക്ഷം യു.എസ്. ഡോളര്‍ കൈമാറിയത്. ഇതു വിദേശത്തേക്കു കടത്തിയതു ഖാലിദാണെന്നും കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയുടെയും സന്ദീപിന്റെയും വിദേശയാത്രകളും പരിശോധിച്ചുവരുന്നു. വിദേശയാത്രകളില്‍ ഇവരെ ആരൊക്കെ അനുഗമിച്ചെന്നറിയാന്‍ എമിഗ്രേഷന്‍ വിഭാഗവുമായി കസ്റ്റംസ് ബന്ധപ്പെട്ടു.
നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്തിന് പണം സമാഹരിച്ചത് പൂളിങ്ങിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ എന്‍.ഐ.എ. അടക്കമുള്ളവരുടെ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക്. ദുബായില്‍നിന്ന് സ്വര്‍ണക്കടത്തിന് ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ ഏജന്‍സികള്‍. സ്വര്‍ണക്കടത്തിന് വിവിധ ആളുകളില്‍നിന്ന് പണം സമാഹരിക്കുന്നതാണ് പൂളിങ്. പലപ്പോഴും കള്ളപ്പണമാണ് ഇങ്ങനെ നല്‍കുന്നത്. അഞ്ചുലക്ഷംമുതല്‍ എത്രവേണമെങ്കിലും കൈമാറാം. നല്‍കുന്ന തുകയ്ക്ക് ആനുപാതികമായ സ്വര്‍ണമാണ് കൈമാറുക. പണം നല്‍കുന്നവര്‍ക്ക് സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമില്ല. കസ്റ്റംസ് പിടിച്ചാലും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും കുറവായിരിക്കും. കേരളത്തില്‍നിന്ന് പൂളിങ്ങിലൂടെ സ്വര്‍ണക്കടത്തിന് പണം കണ്ടെത്തിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജന്‍സികള്‍. എന്നാല്‍, പൂളിങ്ങിലൂടെ സമാഹരിച്ച പണത്തിന്റെ പതിന്മടങ്ങ് തുകയുടെ സ്വര്‍ണം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് വിഴിത്തിരിവായത്.
തീവ്രവാദപ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തിക്കാനുള്ള എളുപ്പമാര്‍ഗമായി സ്വര്‍ണക്കടത്തിനെ മാറ്റിയോ എന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ക്ക് കണ്ണിയിലെ പലരേയും അറിയില്ല. ആരാണ് നേതൃത്വം നല്‍കുന്നതെന്നതിലും പലര്‍ക്കും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും പണം നിക്ഷേപിക്കാന്‍ തയ്യാറായി എന്ന ചോദ്യത്തിനും അന്വേഷണസംഘം ഉത്തരം തേടുന്നുണ്ട്. അന്വേഷണത്തിന് സി.ബി.ഐ. എത്തിയതും നിര്‍ണായകമായി. എം. ശിവശങ്കറിന് സ്വപ്‌നയുമായുള്ള സൗഹൃദത്തിനപ്പുറം മറ്റുചിലതുംകൂടിയുണ്ടെന്ന സംശയം ബലപ്പെട്ടതും ഇതോടെയാണ്. കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സാമ്പത്തികകാര്യ വകുപ്പും കൂടുതല്‍ ശ്രദ്ധകൊടുത്തതും ഇതിന് തുടര്‍ച്ചയായാണ്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കസ്റ്റംസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.എ.യ്ക്ക് ഇതുവരെ പൂര്‍ണമായി ലഭിച്ചിട്ടില്ല. തെളിവുകള്‍ കസ്റ്റംസ് സിഡാക്കിന് പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഇത് എന്‍.ഐ.എ.യുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. എന്‍.ഐ.എ. പരിശോധനയ്ക്കായി നല്‍കുന്ന ഡിജിറ്റല്‍ തെളിവുകളുടെ മിറര്‍ ഇമേജ് അപ്പോള്‍തന്നെ സിഡാക്ക് എന്‍.ഐ.എ.യ്ക്ക് കൈമാറും. ഇവ സ്വന്തമായി പരിശോധിക്കാനുള്ള സംവിധാനവും എന്‍.ഐ.എ.യ്ക്കുണ്ട്.
https://www.facebook.com/Malayalivartha