മന്ത്രിയുടെത് ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമെന്ന് ടി.പി ശ്രീനിവാസാന്‍; ഇങ്ങനെ ഒരു ഇടപെടല്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ല; ഇന്ത്യന്‍ പൗരനെ നാടുകടത്തുന്ന മന്ത്രി; ഇതില്‍ തെറ്റ് എന്തെന്ന് മന്ത്രിയുടെ ചോദ്യം; വിവാദം അവസാനിക്കുന്നില്ല
മന്ത്രി കെ.ടി ജലീലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ വിദഗ്ധനും മുന്‍ അമേരിക്കന്‍ അംബാസിഡറുമായ ടി. പി.ശ്രീനിവാസന്‍ രംഗത്ത്. ഒരാളെ നാടുകടത്തിക്കാന്‍ മന്ത്രി ഇടപെട്ടുവെന്ന സ്വപ്‌നയുടെ മൊഴി സത്യമെങ്കില്‍ ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ് മന്ത്രി നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഇടപെടല്‍ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. തനിക്ക് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ വിദേശത്തു നിന്ന് ആരെങ്കിലും സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചാല്‍ മന്ത്രി എന്ന നിലയില്‍ അതിനു പോലീസില്‍ പരാതി നല്‍കണം. പോലീസാണ് ആ വ്യക്തിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്. മന്ത്രി എന്ന നിലയില്‍ ജലീലിനു നേരിട്ട് ഇടപൊന്‍ കഴിയില്ല. ദ്വിഭാഷിയുടെ ഒഴിവിലേക്കുള്ള നിയമന ശുപാര്‍ശയും ചട്ടലംഘനമാണ്. കോണ്‍സുലേറ്റില്‍ നേരിട്ട് പോകാനും ഈ രീതിയില്‍ ഇടപെടല്‍ നടത്താനും കഴിയില്ല. നിലവിലെ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയുള്ള നടപടികള്‍ എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തും.
ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടി എന്ന വെളിപ്പെടുത്തലാണ് വിവാദത്തിലായിരിക്കുന്നത്. മൊഴിയില്‍ അന്വേഷണം വേണമെന്ന് പ്രവാസിയുടെ കുടുംബം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്ന പേരില്‍ ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ സഹായം തേടിയെന്നാണ് സ്വപ്‌നയുടെ മൊഴി. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യന്‍ പൗരനെ നാടുകടത്താന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്.
മന്ത്രി കെ.ടി. ജലീലിനെതിരേ ഗള്‍ഫില്‍നിന്ന് സാമൂഹികമാധ്യമങ്ങളില്‍ സന്ദേശമിട്ട യുവാവിന്റെ വീട്ടില്‍ ആറുമാസംമുന്‍പ് രണ്ടുതവണ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ദുബായില്‍ ജോലിചെയ്യുന്ന വട്ടംകുളത്തെ മുസ്‌ലിംലീഗ് നേതാവ് എം.കെ.എം. അലിയുടെ മകന്‍ യാസര്‍ അറാഫത്തിന്റെ വീട്ടിലാണ് പോലീസ് തിരച്ചിലിനെത്തിയത്. കോണ്‍സലേറ്റുമായി ബന്ധപ്പെട്ട് യുവാവിനെ നാടുകടത്താന്‍ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ടതായ വാര്‍ത്ത പുറത്തുവന്നതോടെയാണ് യുവാവിന്റെ വീട്ടുകാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവിനെ നാടുകടത്താന്‍ മന്ത്രി ശ്രമിച്ചുവെന്ന് സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലിലുള്ള സ്വപ്‌ന സുരേഷ് മൊഴിനല്‍കിയിരുന്നു. സ്വന്തം മണ്ഡലത്തില്‍പ്പെട്ട ഒരു യുവാവിനെ ഇത്തരത്തില്‍ നാടുകടത്താന്‍ മന്ത്രി ഇടപെട്ടതിനെതിരേ യുവാവിന്റെ വീട്ടുകാരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
യാസര്‍ അറാഫത്തിനെ (യാസര്‍ എടപ്പാള്‍) നാടുകടത്താന്‍ കോണ്‍സല്‍ ജനറലുമായും സ്വപ്‌നാസുരേഷുമായും മന്ത്രി ബന്ധപ്പെട്ടെന്നായിരുന്നു മൊഴി. ഇത്തരമൊരു വാര്‍ത്ത തങ്ങളെ ഞെട്ടിച്ചെന്ന് എം.കെ.എം. അലി പറഞ്ഞു. മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ എന്തുശിക്ഷയും നല്‍കാം. എന്നാല്‍ നാടുകടത്തുന്ന രീതിയിലുള്ള നടപടി അംഗീകരിക്കാനാവില്ല. വിദേശത്തും സ്വദേശത്തുമുള്ള നിരവധിപേര്‍ അംഗങ്ങളായ കൊണ്ടോട്ടി കൂട്ടായ്മ എന്ന പേജില്‍ പലരെയുംപോലെ യാസറും രാഷ്ട്രീയപോസ്റ്റുകള്‍ ഇടാറുണ്ട്. ഇതിന്റെ പേരില്‍ ആറുമാസം മുന്‍പ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിനെന്നുപറഞ്ഞ് രണ്ടുതവണ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ തങ്ങളെന്തുതെറ്റാണ് ചെയ്തത് അലി ചോദിച്ചു. നിയമവിരുദ്ധമായ ഇടപെടലുകളും തന്റെ മകനെ നാടുകടത്താനുമുള്ള ശ്രമവുമുണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരേ നിയമപോരാട്ടം നടത്തുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് ചെയ്യുമെന്നും എം.കെ.എം. അലി പറഞ്ഞു. മന്ത്രി നടത്തിയത് ഹീനമായ നടപടിയാണെന്നും ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ കുടുംബം വ്യാഴാഴ്ച ധര്‍ണ നടത്തുമെന്നും യാസറിന്റെ പിതാവ് എം.കെ.എം. അലി അറിയിച്ചു.
അതെ സമയം അലാവുദ്ദീന്‍ എന്ന പരിചയക്കാരന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത് വന്നിയിരുന്നു. 'ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്' എന്ന തലക്കെട്ടോടുകൂടിയാണ് മന്ത്രിയുടെ സമൂഹമാധ്യമത്തിലൂടെയാണ് വിശദീകരിച്ചിരിക്കുന്നത്. റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ കുറിച്ചു. വസ്തുതകള്‍ ഇതായിരിക്കെ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ജലീല്‍ പറയുന്നു.
നിരപരാധിയായ ഒരാളെ നാടുകടത്തി തൂക്കിക്കൊല്ലാനല്ല താന്‍ ശ്രമിച്ചത്. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ നിരന്തരം ശ്രമിച്ച ഒരാളെ നാട്ടിലെത്തിച്ച് നിയമപരമായ ശിക്ഷ നല്‍കാനാണെന്ന് ജലീല്‍ അവകാശപ്പെട്ടു. തനിക്കെതിരേ മാത്രമല്ല സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്ന രീതിയിലാണ് ഇയാളുടെ ഇടപെടലുകളെല്ലാം. താനൂരില്‍ ഒരു കൊലപാതകം നടന്ന സമയത്ത് ഇയാള്‍ സാമൂഹികമാധ്യമത്തിലിട്ട വീഡിയോ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തി താനൂര്‍ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. തനിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ പേരില്‍ മലപ്പുറം എസ്.പിക്ക് നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസും രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ 2019 മാര്‍ച്ചില്‍ കുറ്റിപ്പുറം പോലീസും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇത്തരമൊരാളെ നാട്ടിലെത്തിച്ച് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് ശിക്ഷിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണ് താന്‍ കൈക്കൊണ്ടത്. ഇതില്‍ എന്താണിത്ര തെറ്റെന്നാണ് മന്ത്രി ചോദിക്കുന്നത്.
https://www.facebook.com/Malayalivartha