കെ.എസ്.എഫ്.ഇയില്‍ സംഭവിച്ചത്, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറയാതെ പറയുന്നത്; വിജിലന്‍സ് റെയ്ഡ് സ്വകാര്യ ചിട്ടികമ്പനികള്‍ക്ക് വേണ്ടിയോ? പിണറായിക്കെതിരെ പടയൊരുക്കം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വിജിലന്‍സ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടിലടച്ച തത്തയാണെങ്കിലും അതിനെതുറന്നു വിടാനുള്ള അധികാരം മുഖ്യമന്ത്രി പിണറായി വിജയനുള്ളതാണ്. മുഖ്യമന്ത്രി എന്തു ന്യായീകരണം നല്‍കിയാലും കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ എന്തക്കയൊ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തല്‍ പിണറായി വിജയനെ ആരോപണത്തിന്റെ നിഴലിലാക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണം സ്വകാര്യ ചിട്ടി കമ്പനികളെ സഹായിക്കാനാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. അങ്ങനെ എങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് കൂട്ടു നിന്നുവെന്ന ആക്ഷേപം ശക്തമാകുകയാണ്. ആദ്യം ധനമന്ത്രി തോമസ് ഐസകും പിന്നിട് സി.പി.എം മുതിര്‍ന്ന് നേതാവ് ആനത്തലവട്ടം ആനന്ദനും വിജിലന്‍സ് അന്വേഷണത്തെ വിമര്‍ശിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ കൃത്യമായ നിരീക്ഷണമാണ് പീലിപ്പോസ് തോമസ് നടത്തിയിരിക്കുന്നത്. ഇത് ഇടതു മുന്നണിയില്‍ പിണറായി വിജയനെതിരെ കൃത്യമായ പടയൊരുക്കത്തിന് സൂചന നല്‍ക്കുന്നതാണ്.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ചിട്ടിയുടെ 80 ശതമാനവും കെ.എസ്.എഫ്.ഇ.യുടേതാണ്. ഈ മേധാവിത്വം സ്വകാര്യ ചിട്ടിക്കമ്പനികളെ അസ്വസ്ഥമാക്കുന്നുണ്ട്. മള്‍ട്ടി ഡിവിഷന്‍ ചിട്ടി എന്ന പേരില്‍ നടപ്പാക്കിയ പുതിയ പരിഷ്‌കാരം കാരണം സ്വകാര്യ ചിട്ടിക്കമ്പനികളെ പലരും ഉപേക്ഷിച്ചു. അവര്‍ക്ക് കെ.എസ്.എഫ്.ഇ.യെ ക്ഷീണിപ്പിക്കണമെന്ന് ആഗ്രഹമുണ്ടാകാം. ഇതിന്റെ ഭാഗമായി ആകാം വിജിലന്‍സ് റെയ്ഡ് നടന്നതെന്നാണ് പീലിപ്പോസ് തോമസ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. അതെ സമയം യഥാര്‍ഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ലെന്നും കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കൂട്ടിചേര്‍ക്കുന്നുണ്ട്.
വിജിലന്‍സ് പരിശോധനയ്ക് എതിരല്ലെന്നാണ് ചെയര്‍മാന്‍ പറയുന്നത്. എന്ത് വിവരങ്ങള്‍ ചോദിച്ചാലും നല്‍കുകയും ചെയ്യും. എന്നാല്‍, പരിശോധനയ്ക്ക് അവര്‍ ചൂണ്ടിക്കാട്ടിയതായി പുറത്തുവന്ന കാരണങ്ങളൊന്നും നിയമപരമായി മാത്രമല്ല, യുക്തിപരമായും നിലനില്‍ക്കുന്നതല്ല. ചിട്ടിയുടെ സല തുക ട്രഷറിയില്‍ അടച്ചില്ലെന്നതാണ് ഒരു ആരോപണം. ഇങ്ങനെ അടയ്ക്കാതെ കെ.എസ്.എഫ്.ഇ.ക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും ചിട്ടി രജിസ്ട്രാര്‍ അനുമതി നല്‍കില്ല. ദിവസേനയുള്ള കളക്ഷന്‍ തുക ട്രഷറിയില്‍ നിക്ഷേപിച്ചില്ലെന്നതാണ് രണ്ടാമത്തേത്. ഇങ്ങനെയൊരു വ്യവസ്ഥ നിയമത്തിലെവിടെയുമില്ല. അത് സാധ്യവുമല്ല. ചിട്ടിവിളിച്ചയാള്‍ക്ക് എളുപ്പത്തില്‍ പണം കൊടുക്കാന്‍ ഏറ്റവും അടുത്ത ബാങ്ക് ശാഖയില്‍ നിക്ഷേപിക്കണം. അംഗീകൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നേ നിയമത്തില്‍ പറയുന്നുള്ളൂ. ചെക്ക് വെച്ച് ലേലത്തില്‍ പങ്കെടുക്കുന്നുവെന്നാണ് മൂന്നാമത്തെ ആരോപണം. ഇത് കെ.എസ്.എഫ്.ഇ.യുടെ ബിസിനസിന് അനിവാര്യമാണ്. സ്ഥിരമായി പണമടയ്ക്കുന്ന ഇടപാടുകാര്‍ ചെക്ക് നല്‍കിയാലും സ്വീകരിക്കും. ചെക്ക് മടങ്ങിയാല്‍ മാത്രമാണ് ഇത് അനുവദിക്കാത്ത നിലപാട് സാധാരണ സ്വീകരിക്കാറുള്ളത്. ചെക്ക് മടങ്ങിയാല്‍ അത് പലിശസഹിതം തിരിച്ചുപിടിക്കാറുണ്ടെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കാന്‍ കെ.എസ്.എഫ്.ഇ. ചിട്ടിയെ ഉപയോഗിക്കുന്നതിന് ഒരു സാധ്യതയുമില്ലെന്നാണ് ചെയര്‍മാര്‍ അവകാശപ്പെടുന്നത്. ചിട്ടി വിഹിതം അടയ്ക്കുന്നതിന് ആദായനികുതി നിര്‍ദേശിക്കുന്ന തുകമാത്രമാണ് പണമായി സ്വീകരിക്കുന്നത്. അതിനുപുറമേയുള്ളത് ബാങ്ക് അക്കൗണ്ടുവഴിയാണ് നല്‍കേണ്ടത്. ചിട്ടിവിളിച്ചാല്‍ മുഴുവന്‍ തുകയും ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുന്നത്. അതിനാല്‍, കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടിയെ ഉപയോഗിക്കാനാവില്ല. നോട്ട് നിരോധനത്തിനു ശേഷം പണമിടപാട് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടെന്ന് ആഭ്യന്തര ഓഡിറ്റില്‍ ഉറപ്പുവരുത്തുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജിലന്‍സ് പരിശോധനക്ക് ശേഷം ഇടപാടുകാര്‍ക്ക് ആശങ്കയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നുണ്ട്. 35 ലക്ഷത്തോളം വരുന്ന ഇടപാടുകാര്‍ക്ക് എന്നും ഈ സ്ഥാപനത്തെ ആശ്രയിക്കാം. അവര്‍ക്ക് ഒരുബുദ്ധിമുട്ടും ഒരിക്കലുമുണ്ടാകില്ല. അവരുടെ പണവും സ്വര്‍ണവും മറ്റ് ഇടപാടുകളും എല്ലാം സുരക്ഷിതമായിരിക്കുമെന്ന് ചെയര്‍മാന്‍ എന്ന നിലയില്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha