ജോമോനും വര്‍ഗീസും അടക്കാ രാജുവും പിന്നെ കെ. കരുണാകരനും; ഇവരാണ് താരങ്ങള്‍; അഭയക്കേസിലെ വഴിത്തിരിവുകള്‍ ഇങ്ങനെ; ജോമോന്റെ പോരാട്ടം, വര്‍ഗീസ് പി. തോമസിന്റെ കേസ് ഡയറി, രാജുവിന്റെ മൊഴി, കെ. കരുണാകരന്റെ അന്വേഷണ ഉത്തരവ്
കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിക്കുമ്പോള്‍ താരങ്ങളാകുന്നത് നാലു പേരാണ്. ഒന്നാമത് 28 വര്‍ഷമായി ഈ കേസിന് പിന്നില്‍ വിടാതെ പിന്‍തുടര്‍ന്ന ജോമോന്‍ പുത്തന്‍പുരക്കല്‍ തന്നെയാണ്. തന്റെ 24-ാം വയസിന്‍ തുടങ്ങിയ പോരാട്ടം അദ്ദേഹത്തിന്റെ ജീവതം തന്നെയാകുകയായിരുന്നു.
രണ്ടാമത് സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് ആദ്യം അഭിപ്രായപ്പെടുകയും സി.ബി.ഐയുടെ കേസ് ഡയറിയില്‍ അത് എഴുതി വയക്കുകയും ചെയ്ത മുന്‍ സി.ബി.ഐ ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസാണ്. മേല്‍ ഉദ്യോഗസ്ഥന്‍മാരുടെ സമ്മര്‍ദ്ദത്തിനിടയിലും തന്റെ നിലപാട് തിരുത്താന്‍ തയ്യാരാവതെ ഡി.ഐ.ജി റാങ്കില്‍ വരെ എത്തേണ്ടിയിരുന്ന അദ്ദേഹം തന്റെ ജോലി തന്നെ ഉപേക്ഷിച്ചു. കേസ് ഡയറയില്‍ കൊലപാതമെന്ന് രേഖപ്പെടുത്തിയത് പിന്നീടുള്ള അന്വേഷണത്തില്‍ വഴിത്തിരിവാകുയും ചെയ്തു.
അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ അടക്കാ രാജുവാണ്. ഒരു കള്ളന്‍ ദൈവത്തിന്റെ സാന്നിധ്യമാകുകയായിരുന്നു. കോടികളുടെ വാഗ്ദാനമുണ്ടായിട്ടും നിലപാടില്‍ ഉറച്ചു നിന്ന രാജുവിന്റെ മൊഴി തന്നെയാണ് കൊലപാതകര്‍ക്ക് ജീവപര്യന്തം വാങ്ങി നല്‍കിയത്.
ഇത്രയൊന്നും പ്രധാന്യമില്ലെങ്കിലും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകന്റെ നിലപാടും കേസില്‍ നിര്‍ണായകമായിട്ടുണ്ട്. അഭയക്കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കോട്ടയം ടി.ബിയിലെത്തി കരുണാകരനെ നേരില്‍ കാണുകയായിരുന്നു. ഒട്ടും അമാന്തിക്കാതെ അദ്ദേഹം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. കരുണാകരന്റെ ഓര്‍മ്മ ദിനത്തില്‍ പുറത്ത് വന്ന വിധി അദ്ദേഹത്തിന് കൂടി സമര്‍പ്പിക്കേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല.
ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ നേരറിയാനായിരുന്നു സി.ബി.ഐയുടെ വരവ്. അന്വേഷണ ചുമതല സി.ബി.ഐ. കൊച്ചി റീജിയണിലെ ഡിവൈ.എസ്.പി: വര്‍ഗീസ് പി. തോമസിനായിരുന്നു. കേസില്‍ സത്യം പറയാതിരിക്കാന്‍ സമ്മര്‍ദമേറിയപ്പോള്‍ ജോലി തന്നെ വലിച്ചെറിഞ്ഞ വര്‍ഗീസ് പി. തോമസ് ഇപ്പോള്‍ പ്രമാടത്തെ വീട്ടില്‍ വിശ്രമത്തിലാണ്. 1993 ഡിസംബര്‍ 30 നായിരുന്നു അദ്ദേഹം വി.ആര്‍.എസ്. എടുത്തത്. വിരമിക്കാന്‍ അപ്പോള്‍ 10 വര്‍ഷം ബാക്കിയുണ്ടായിരുന്നു.
ഇന്നലെ കോടതി വിധിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ സന്തോഷത്തിന്റെ നനവൂറി. ''വിധിയില്‍ ഏറെ സന്തോഷമുണ്ട്. കുറ്റം തെളിഞ്ഞെന്നു പറഞ്ഞപ്പോള്‍ തന്നെ സത്യം ജയിച്ചു. ശിക്ഷ എന്തുമാകട്ടെ. നീതി ലഭിച്ചതാണ് മുഖ്യം''- വര്‍ഗീസ് പി. തോമസ് പറഞ്ഞു. സത്യത്തിന് വേണ്ടി നില കൊണ്ടതു കൊണ്ടാണ് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. അന്ന് വി.ആര്‍.എസ് എടുത്തതില്‍ ഇപ്പോള്‍ വിഷമിക്കുന്നില്ല. സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കണ്ടപ്പോഴാണ് വിട്ടുപോന്നത്. വി.ആര്‍.എസ്. എടുക്കേണ്ട, സ്ഥലം മാറ്റം നല്‍കാമെന്ന് ഓഫറുണ്ടായിരുന്നു. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ സ്ഥലം മാറി പോകുന്നത് ജനങ്ങള്‍ക്കു തന്റെ മേലുള്ള വിശ്വാസ്യത കുറയ്ക്കും. ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങാന്‍ കഴിയുമായിരുന്നില്ല. അതു കൊണ്ടാണ് സര്‍വീസില്‍നിന്ന് പിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
തുടക്കം മുതല്‍ അന്വേഷണം വഴി തിരിച്ചുവിടാനാണ് പയസ് ടെന്‍ത് കോണ്‍വന്റിലുള്ളവര്‍ ശ്രമിച്ചിരുന്നതെന്നും തലയ്ക്കടിയേറ്റ് ബോധം പോയ അഭയയെ മരിച്ചെന്നു കരുതി കിണറ്റില്‍ തള്ളുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയ കേസില്‍ ശാസ്ത്രീയ തെളിവുകളായിരുന്നു വര്‍ഗീസ് പി. തോമസിന്റെ അന്വേഷണത്തിന്റെ അടിത്തറ. അഭയയുടെ മൃതദേഹം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍നിന്ന് പുറത്തെടുത്തപ്പോള്‍ തുടയുടെ പിന്‍ഭാഗത്തെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലായിരുന്നു. കാല്‍ താഴേയ്ക്കായാണ് അഭയയുടെ ശരീരം കിണറ്റിലേക്കു വീണത്. അത്തരത്തില്‍ വീഴുന്നയാളുടെ ഉച്ചിയില്‍ പരുക്കുണ്ടാകില്ല.
പക്ഷെ, അഭയയുടെ ഉച്ചിയില്‍ നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും ആഴത്തിലുള്ള പരുക്കുണ്ടായിരുന്നു. അത് വീഴ്ചയില്‍ ഉണ്ടായതല്ലെന്ന് കണ്ടെത്തി. ഭാരമുള്ള വസ്തു കൊണ്ട് അടിയേറ്റതാണ് മുറിവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഒപ്പം ഫോറന്‍സിക് വിഭാഗത്തിന്റെ തെളിവുകളും സഹായകമായി. കേസില്‍ ഉള്‍പ്പെട്ടവരെ അടുക്കള ഭാഗത്തു വച്ച് പുലര്‍ച്ചസമയത്ത് അഭയ കണ്ടതാണ് കൊലപാതകത്തിന് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഇതെല്ലാം തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞരിക്കുന്നത്.
https://www.facebook.com/Malayalivartha