അസിസ്റ്റന്‍റ് ജിഎസ്‌ടി കമ്മിഷണറുടെ ഭാര്യ ആത്മഹത്യചെയ്ത സംഭവത്തിൽ വഴിത്തിരിവ്! സ്ത്രീധന പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍... ഭര്‍ത്താവ് അറസ്റ്റില്‍
ഡല്‍ഹി അസിസ്റ്റന്‍റ് ജിഎസ്‌ടി കമ്മിഷണറുടെ ഭാര്യ ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ആറ് മാസം മുന്‍പ് വിവാഹിതനായ റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ അമന്‍ സിംഗ്ല സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പ്രതിയെയും വീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ആധുനികചിന്തകളും പുരോഗമനവാദങ്ങളും സ്ത്രീശാക്തീകരണത്തെപ്പറ്റിയും സ്ത്രീസമത്വത്തെപ്പറ്റിയും നിരന്തരം സമൂഹത്തെ ബോധവൽക്കരിക്കുമ്പോഴും, ഏറ്റവും സുരക്ഷിതമെന്ന് നമ്മൾ വിശ്വസിക്കുന്ന കുടുംബം എന്ന സമൂഹവ്യവസ്ഥക്കുള്ളിൽ നിരവധി സ്ത്രീകൾ നിരന്തരം അക്രമങ്ങൾക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഭർത്താവ്, ഭർതൃബന്ധുക്കൾ എന്നിവരിൽ നിന്ന് സ്ത്രീധനത്തെച്ചൊല്ലിയും മറ്റു കാരണങ്ങളാലും ശാരീരികമായും മാനസികമായും പീഡനങ്ങളേൽക്കേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷക്കുവേണ്ടി നിർമിച്ചിരിക്കുന്ന രണ്ടു നിയമങ്ങളാണ് സ്ത്രീധനനിരോധനനിയമവും ഗാർഹികപീഡനനിരോധനനിയമവും.
ഇന്ത്യന്‍ പീനല്‍ കോഡില്‍ (ഇന്ത്യന്‍ ശിക്ഷാ നിയമം) വകുപ്പ് 498 എ - സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരെയും ,വകുപ്പ് 304ബി-സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനെതിരെയും നിലനില്‍ക്കുന്നു. വകുപ്പ് 406 സ്ത്രീധനപീഡനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റത്തിനെതിരായും നിലനില്‍ക്കുന്നു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ, ഇതില്‍ ഏതാണ് കൂടുതല്‍, ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്.
സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെനീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ഒടുക്കേണ്ടി വന്നേയ്ക്കാം.
മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം കൊടുത്താല്‍ 6 മാസം മുതല്‍ 5 വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്.
സ്ത്രീധന തുക വധുവിന്‍റെ പേരില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്കുള്ളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷംവരെയുള്ള തടവോ 5000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിയ്ക്കാവുന്നതാണ്.
ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അറസ്റ്റിനുതകുന്നതും, ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യതയില്ലാത്തതും, ജാമ്യം കിട്ടാത്തതുമായ വകുപ്പുകളില്‍പ്പെടുത്തിയിരിക്കുന്നു. അറസ്റ്റ് ചെയ്യുന്നതിന് വാറണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്ത്രീധന സംബന്ധമായുള്ള കേസ് കോടതിയില്‍ വന്നാല്‍ കുറ്റവിമുക്തനാക്കുന്നതിന് വേണ്ട തെളിവുകള്‍ നല്‍കുന്നതിനുള്ള ബാധ്യത ആരോപണവിധേയനായ വ്യക്തിയുടേതാണ്.
https://www.facebook.com/Malayalivartha