പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സി ബി ഐ കുപ്പായമിട്ടിറങ്ങി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഞെ ട്ടിച്ചു. പിണറായി വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി പോയതെങ്ങനെ എന്ന് സർക്കാരും ആഭ്യന്തരവകുപ്പും കൂലംകഷമായി പഠിച്ചെങ്കിലും കാരണം വ്യക്തമായില്ല. ഒടുവിൽ ആഭ്യന്തര മന്ത്രി തന്നെ സി ബി ഐ കുപ്പായമിട്ട് രംഗത്തിറങ്ങി. തനിക്കൊപ്പമുള്ള ഉദ്യോഗസ്ഥരെ വിശ്വാസമില്ലാഞ്ഞിട്ടല്ല അദ്ദേഹം ഇപ്രകാരം ചെയ്തത്. സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ചെന്നിത്തലയെ ചിലർ ഉപദേശിച്ചു. അങ്ങനെയാണ് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ രമേശ് ചെന്നിത്തല തീരുമാനിച്ചത്.ഈ ഉദ്യോഗസ്ഥനായിരുന്നെങ്കിൽ പ്രതികൾ ഒന്നടങ്കം ഊരുമായിരുന്നു.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) ഭാഗമായി കേസ് അന്വേഷിച്ച ഇൻസ്പെക്ടർ ആർ.പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്റെ ചുമതലയിൽ നിന്നു നീക്കിയ സാഹചര്യത്തിലാണ് മാറ്റം. മ്യൂസിയത്തെ പുതിയ എസ്എച്ച്ഒ ആയ സുധീഷിനായിരിക്കും അന്വേഷണച്ചുമതല കൈമാറുക എന്നാണ് വിവരം.
ഇ.ഡിയെ ആക്രമിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വി.ജോയ് എംഎൽഎ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്താനിരിക്കെയാണ് അന്വേഷണ സംഘത്തിലെ മാറ്റം. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പൊലീസിലെ ഇടത് സംഘടന നേതാവുമായ പ്രശാന്തിനെ കഴിഞ്ഞ ദിവസമാണ് എസ്എച്ച്ഒ പദവിയിൽ നിന്നു മാറ്റിയത്. പകരം നിയമനം നൽകിയിട്ടില്ല. ഇടത് സംഘടനാ നേതാവ് കൂടിയായതിനാൽ പ്രശാന്തിനെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയേക്കുമെന്നാണ് വിവരം.
പൊലീസ് സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രശാന്ത് നേതൃത്വം നൽകുന്ന ഓഫിസേഴ്സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണു സ്ഥലംമാറ്റം. യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ ആയിരുന്നു പ്രശാന്തിനെ മ്യൂസിയം സ്റ്റേഷനിൽ നിയമിച്ചത്. അതൊരു ഓപ്പറേഷനായിരുന്നു. സാധാരണ യു ഡി എഫ് അധികാരത്തിൽ വരുമ്പോഴെല്ലാം ഇത്തരത്തിൽ ഗിമിക്കുകൾ നടക്കാറുണ്ട്. എന്നാൽ എൽ ഡി എഫിന്റെ ഭാരണ കാലത്ത് ഇത് അനുവദിച്ചിരുന്നില്ല. അവർക്ക് പോലീസ് അസോസിയേഷനിലുള്ള സ്വാധീനം തന്നെയായിരുന്നു കാരണം.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന് ചെന്നിത്തലക്ക് വിശ്വസ്ത കേന്ദ്രത്തിൽ നിന്നും വിവരം ലഭിച്ചു.
67 ദിവസത്തിനുശേഷമാണ് ഇതിൽ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തോ അതിന്റെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നുവെന്നാണ് സർക്കാർ കരുതുന്നത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായതായും പ്രതികളിൽ നിന്ന് ആയുധങ്ങൾ അടക്കം കണ്ടെടുത്ത് കഴിഞ്ഞതായും കോടതി വിലയിരുത്തി. ഇനിയും ഇവർ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴ് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കൂടാതെ, ഇഡി ഉദ്യോഗസ്ഥർക്ക് ഉണ്ടായ പരിക്കുകൾ കോടതി പരിശോധിക്കുകയും ഒരു ഡ്രൈവർക്ക് ഉണ്ടായ നിസാര പരിക്കല്ലാതെ മറ്റ് സാരമായ പരിക്കുകൾ ഇല്ലെന്ന് വിലയിരുത്തുകയും ചെയ്തു.ഇതെല്ലാം അന്വേഷണത്തിലെ പിഴവായി മന്ത്രി കരുതുന്നു. അതിന് കാരണം ഇടത് ഉദ്യോഗസ്ഥരാണെന്ന് മന്ത്രി വിലയിരുത്തുന്നു.
അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ, കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകരുതെന്നും വാദിച്ചു. പരിക്കിന്റെ സ്വഭാവമല്ല, മറിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതിലെ ഉദ്ദേശലക്ഷ്യമാണ് പരിശോധിക്കേണ്ടതെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ദീർഘകാലമായി പ്രതികൾ ജയിലിൽ കഴിയുന്നത് കൂടി പരിഗണിച്ച് കോടതി ജാമ്യം നൽകുകയായിരുന്നു.
പിണറായി വിജയന്റെ വസതിക്ക് പുറത്ത് റെയ്‌ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ വാഹനങ്ങൾ തകർക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മെയ് 28 മുതൽ പ്രതികൾ ജയിലിൽ തുടരുകയായിരുന്നു. നേരത്തെ പലതവണ ഇവരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നെങ്കിലും, ഇപ്പോൾ അന്വേഷണം പൂർത്തിയായ സാഹചര്യം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
എം വി ഗോവിന്ദനെ ചോദ്യം ചെയ്യാൻ വിളിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ഭയമായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി വി ജോയിക്ക് നോട്ടീസയക്കാനും അദ്ദേഹം മടിച്ചു.ഇതിൽ മ്യൂസിയം സി ഐയെ കുറ്റം പറയാനാവില്ല. കാരണം അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ കൺകണ്ട ദൈവങ്ങളാണ് ഇവർ. ഇന്നലെ വരെ സല്യൂട്ട് അടിച്ചവരെ എങ്ങനെ ചോദ്യം ചെയ്യും? ഇതോടെ ചെന്നിത്തല ഇടപെട്ടു. ഇത്തരം ഉദ്യോഗസ്ഥർ തനിക്ക് ശരിയാവില്ലെന്ന് ചെന്നിത്തല തീരുമാനിച്ചു. അങ്ങനെയാണ് ഗോവിന്ദാദികളെ ചട്ടിയിൽ കയറ്റാൻ സാഹചര്യം ഉരുത്തിരിഞ്ഞത്. സാധാരണ ഗതിയിൽ ഇത്തരം ഒരു കേസിൽ ഒരിക്കലും ജില്ലാ നേതാക്കൾ പോലും കേസിൽ പ്രതിയാവുകയില്ല. സംസ്ഥാന നേതാക്കളുടെ കാര്യം പറയേണ്ടതില്ല. എന്നാൽ ഈ കീഴ് വഴക്കത്തിനാണ് മാറ്റം വരുന്നത് . കുട്ടിസഖാക്കൾ ചുമ്മാ ഇറങ്ങിപോയതിൽ സി പി എം നേതാക്കൾ സന്തോഷിച്ചു. അതിലാണ് വലിയ മാറ്റം ഉണ്ടാകാൻ പോകുന്നത്.മേയ് 27ന് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് സിപി എം നേതാക്കളിലെത്തി നിൽക്കുന്നത്. ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ, സി.കെ.ഹരീന്ദ്രൻ എംഎൽഎ, വി.കെ.പ്രശാന്ത്, ആര്യ രാജേന്ദ്രൻ എന്നിവരെ ചോദ്യം ചെയ്യും. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനു നോട്ടിസ് നൽകും. ഇവരെല്ലാം സംഭവ സ്ഥലത്ത് പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളിൽനിന്ന് ആഹ്വാനം ലഭിക്കാതെ, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറോളം പ്രവർത്തകർ അക്രമാസക്തരായി അവിടെയെത്തില്ലെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.
കേസിൽ റിമാൻഡിലായിരുന്ന 25 പ്രതികളിൽ 24 പേരും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 65 ദിവസത്തിലേറെ റിമാൻഡിൽ കഴിഞ്ഞ പ്രതികളിൽ 23 പേരും ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയത്. ഇവരെല്ലാം മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാനെത്തി. കൻ്റോൺമെന്റ് പൊലീസ് സബ് ഡിവിഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന കർശന നിർദ്ദേശം നൽകി. ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 27 പ്രതികളുള്ള കേസിൽ 2 പേരെ ഇനിയും പിടികൂടാനായിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയെയും വധിക്കാന്‍ ശ്രമിച്ച കേസ് സി.പി.എം. നേതൃത്വത്തെയാകെ ചരിത്രത്തിലില്ലാത്ത വിധം കടുത്ത നിയമക്കുരുക്കിലേക്ക് നയിക്കുന്നു. അക്രമം സ്വാഭാവിക ജനരോഷമല്ലെന്നും കൃത്യമായ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നടന്ന ആസൂത്രിത ഗൂഢാലോചനയാണെന്നുമുള്ള സംശയം ബലപ്പെടുത്തുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഇ ഡിക്ക് ലഭിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയെന്ന അറസ്റ്റിലായ മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും, അണികളോട് പ്രതിഷേധ സ്ഥലത്തേക്ക് എത്താന്‍ നേതാക്കള്‍ നിര്‍ദ്ദേശിക്കുന്ന ശബ്ദസന്ദേശങ്ങളും പാര്‍ട്ടിയെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുകയാണ്. കേരള പോലീസ് വിചാരിച്ചാല്‍ ഉന്നത നേതാക്കള്‍ വരെ പ്രതികളാകാവുന്ന കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരായ ആക്രമണമായതിനാല്‍ സി.ബി.ഐ. അന്വേഷണം വരാനും സാധ്യതയുണ്ട്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ സി.പി.എം. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐ.പി. ബിനു അടക്കമാണ് ഇതുവരെ അറസ്റ്റിലായത്. എന്നാല്‍, പോലീസിന് മുന്നില്‍ കീഴടങ്ങുന്നതിന് തൊട്ടുമുന്‍പ് ബിനു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിവാദ പോസ്റ്റാണ് കേസില്‍ സി.പി.എമ്മിന് ഏറ്റവും വലിയ കെണിയായി മാറിയിരിക്കുന്നത്. 'പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്.. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ 100% ആത്മാര്‍ത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്റെ നിലപാടും ശരിയും...' എന്നായിരുന്നു ബിനുവിന്റെ വരികള്‍. കേന്ദ്ര ഉദ്യോഗസ്ഥരെയും സി.ആര്‍.പി.എഫ്. ജവാന്മാരെയും ചുടുകട്ടകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് പാര്‍ട്ടി ഏല്‍പ്പിച്ച 'ഉതുരവാദിത്ത' പ്രകാരമാണെന്ന ബിനുവിന്റെ പരസ്യപ്രഖ്യാപനം കൃത്യമായ കുറ്റസമ്മതമായാണ് ഇ.ഡി. വിലയിരുത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഈ പോസ്റ്റ് ഔദ്യോഗിക ഡിജിറ്റല്‍ തെളിവായി സ്വീകരിച്ചുകഴിഞ്ഞു. ആക്രമണത്തിന് ആഹ്വാനം നല്‍കിയ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീട്ടാന്‍ ഇ.ഡി.ക്ക് ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണിത്.
ബിനുവിന്റെ പോസ്റ്റിന് പിന്നാലെ തലസ്ഥാനത്തെ സി.പി.എം. നേതാക്കള്‍ അണികളോട് അടിയന്തരമായി പ്രതിഷേധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ നിര്‍ദ്ദേശിക്കുന്ന നിരവധി വാട്‌സാപ്പ് ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിന് പുറമേ, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമദൃശ്യങ്ങളിലുള്ള സി.പി.എം. പ്രവര്‍ത്തകരുടെ വിവരങ്ങളും പ്രൊഫൈലുകളും പരസ്യപ്പെടുത്തി രംഗത്തെത്തിയതും പോലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കി. ഡിജിറ്റല്‍ തെളിവുകളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജില്ലാ-സംസ്ഥാന നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമായാണ് ഇതിനെ കാണുന്നത്. കേസിലെ ഒന്നാം സാക്ഷിയാകാന്‍ സാധ്യതയുള്ള, അക്രമികള്‍ തകര്‍ത്ത വാടകക്കാറിന്റെ ഡ്രൈവര്‍ ശ്യാമിനെ സ്വാധീനിക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുടെ ചുമതലയുമുള്ള എ.എ. റഹീം എം.പി. നടത്തിയ നീക്കങ്ങളും കേന്ദ്ര ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. താനൊരു സി.പി.എം. അനുഭാവി ആയിരുന്നിട്ടും തന്റെ ജീവനമാര്‍ഗ്ഗം തകര്‍ത്തതിലുള്ള വിഷമം ശ്യാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എ.എ. റഹീം ശ്യാമിനെ നേരിട്ട് വിളിച്ച് സംസാരിക്കുകയും കാറിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ പാര്‍ട്ടി വകയായി വലിയ തുക നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതും.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു. എന്നാൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ സി ബി ഐക്ക് സ്വമേധയാ കേസ് ഏറ്റെടുക്കാം. അതിന് ആഭ്യന്തരമന്ത്രി അമിത് ഷാ വിചാരിച്ചാൽ മതിയാകും. അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
ഇ ഡി പരിശോധനയെക്കുറിച്ച് മുൻകൂർ അറിയിപ്പ് കിട്ടിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. സുരക്ഷ ഒരുക്കുന്നതിൽ വീഴ്‌ച സംഭവിച്ചില്ലെന്നും ഇന്റലിജൻസ് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്. എന്നാൽ കേരളത്തിന്റെ വാദം കേന്ദ്രം അംഗീകരിക്കണമെന്നില്ല. പോലീസിന്റെ വാദം മന്ത്രി അറിഞ്ഞല്ല.ഉദ്യോഗസ്ഥർ നൽകിയതാണ് .പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും. അതിന് പിന്നാലെയാണ് ഇ ഡി കേസും വന്നു ചേരുന്നത്. ഇഡിയുടെ അന്വേഷണ വല നടപടികളിലേക്ക് പ്രവേശിച്ചാലുടൻ താൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കാമെന്ന് പിണറായി പിബിക്ക് ഉറപ്പുനൽകിയെന്നാണ് വിവരം.പിണറായി മാറിയാൽ കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവും. ബാലഗോപാൽ ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്ന പല പ്രമുഖരും ഇപ്പോൾ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിലാണുള്ളത്. പിണറായി രാജിവയ്ക്കുമ്പോൾ ബാലഗോപാൽ പ്രതിപക്ഷ നേതാവുകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം. സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ.ഡി. ഓഫീസിൽ അവസാനഘട്ടത്തിലാണ്. കേസിലുൾപ്പെട്ട സി.എം.ആർ.എൽ. അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും. കഴിഞ്ഞ ഡൽഹി യാത്രയിൽ കേന്ദ്ര സർക്കാരിലെ ചില പ്രമുഖരെ പിണറായി നേരിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു മുമ്പ് തന്നെ പിണറായിക്കെതിരെ നടപടി വരുമെന്ന് കേന്ദ്ര സർക്കാരിനറിയാമായിരുന്നു. മകളുടെ സ്വത്ത് മരവിപ്പിക്കുന്ന നടപടിയിൽ നിന്നും പിൻമാറണം എന്നായിരുന്നു പിണറായിയുടെ ആവശ്യം.എന്നാൽ ഇത് ചെവിക്കൊള്ളാൻ ആരും തയ്യാറായില്ല. പിണറായി മകൾക്ക് നൽകിയ കോടികളുടെ സ്വത്തും കണ്ടു കെട്ടാനുള്ള പട്ടികയിലുണ്ടെന്നാണ് മനസിലാക്കുന്നത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകളുടെ സ്വത്ത് ആദ്യമായാണ് കേന്ദ്ര സർക്കാർ കണ്ടുകെട്ടുന്നത്. ഇ.ഡി. ഉദ്യോഗസ്ഥസംഘം ജൂലൈ മാസമാദ്യം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റുണ്ടെന്നാണ് ലഭിച്ച വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചിരുന്നു. ഇതും വീണയുടെ പേരിലുള്ളതാണെന്നാണ് സൂചന. നേരത്തേ വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കൂനിൻ മേൽ കുരു പോലെയാണ് പുതിയ കേസ് വരുന്നത്. ആകെയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായി.
https://www.facebook.com/Malayalivartha
























