പേൾ എക്‌സ്പ്രസ്സ് കടലിൽ മുങ്ങി! തീ നിയന്ത്രണ വിധേയമാക്കിയശേഷം കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു നീക്കുന്നതിനിടെ സംഭവിച്ചത് മറ്റൊരു ദുരന്തം! കപ്പലിൽ അവശേഷിക്കുന്ന 280 ടൺ ഇന്ധനവും 50 ടൺ ഗ്യാസും സമുദ്രത്തിൽ കലർന്നാൽ വൻദുരന്തം ഉണ്ടാകുമെന്ന് ആശങ്കയോടെ അധികൃതർ
ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ തീപിടിച്ച ചരക്കുകപ്പൽ വേഗത്തിൽ മുങ്ങുന്നതായി റിപ്പോർട്ട്.
സിങ്കപ്പൂർ ഉടമസ്ഥതയിലുള്ള ‘എം.വി. എക്സ്പ്രസ് പേൾ’ കപ്പലിന്റെ പിൻഭാഗമാണ് 22 കിലോമീറ്റർ ആഴത്തിലേക്ക് മുങ്ങിയത്. എന്നാൽ, മുൻഭാഗം പൊങ്ങിക്കിടക്കുന്നുണ്ട്. ഇതോടെ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി ശ്രീലങ്കൻ നാവികസേനാ വക്താവ് ഇൻഡിക ഡിസിൽവ പറഞ്ഞു.
നൂറുകണക്കിന് കൺടെയ്നറുകളിലായി 300 ടൺ എണ്ണയും നൈട്രിക് ആസിഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളും പ്ലാസ്റ്റിക്കുമുൾപ്പെടെ 31,600 ടൺ ഭാരമുള്ള കപ്പലിന് മേയ് 20-നാണ് കൊളംബോ തുറമുഖത്ത് തീപിടിച്ചത്.
13 ദിവസത്തെ രക്ഷാപ്രവർത്തനത്തിനുശേഷം ചൊവ്വാഴ്ചയാണ് തീയണച്ചത്. തീയണയ്ക്കാനായി വലിയതോതിൽ വെള്ളം തളിച്ചത് കപ്പലിന്റെ പിൻഭാഗത്തേക്ക് ഒഴുകിയെത്തിയതാണ് കപ്പലിനെ മുക്കുന്നതെന്നാണ് നിഗമനം. കപ്പലിൽ അവശേഷിക്കുന്ന 280 ടൺ ഇന്ധനവും 50 ടൺ ഗ്യാസും സമുദ്രത്തിൽ കലർന്നാൽ വൻദുരന്തം ഉണ്ടാകുമെന്ന് അധികൃതർ ഭയപ്പെടുന്നുണ്ട്.
കൊളംബോയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള നെഗോംബോ ബീച്ചിനുസമീപം എണ്ണച്ചോർച്ച ദൃശ്യമായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് കത്തിയ കപ്പലിൽനിന്നുള്ളതാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഏതുരീതിയിലുമുള്ള എണ്ണച്ചോർച്ചയും നേരിടാൻ സജ്ജമായ ഇന്ത്യൻ സമുദ്രരക്ഷാസേനയുടെ പ്രത്യേക കപ്പൽ പ്രദേശത്ത് എത്തിച്ചേർന്നതായും ഡി സിൽവ വ്യക്തമാക്കി.
ദുരന്തമുണ്ടാക്കിയ പാരിസ്ഥിതികപ്രശ്നങ്ങൾ വിലയിരുത്തുകയാണെന്നും ഇതുപ്രതീക്ഷിക്കുന്നതിലും വളരെ വലുതായിരിക്കുമെന്നും ശ്രീലങ്കൻ സമുദ്ര പരിസ്ഥിതിസംരക്ഷണ അതോറിറ്റി മേധാവി ധർഷാവി ലഹന്ദപുര പറഞ്ഞു.
നേരത്തേ, ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ പാരിസ്ഥിതിക നാശനഷ്ടങ്ങൾ വിലയിരുത്താൻ സഹായിക്കണമെന്ന് ഓസ്‌ട്രേലിയയോട് അഭ്യർഥിച്ചിരുന്നു.
https://www.facebook.com/Malayalivartha