അത് സത്യപ്രതിജ്ഞ ലംഘനം തന്നെ...മന്ത്രി ആര്‍. ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും; ഗവര്‍ണര്‍ നടപടിയെടുക്കുമോ? പ്രൊഫസര്‍ ബിന്ദുവല്ല, ഡോക്ടര്‍ ബിന്ദുവെന്ന് സര്‍ക്കാര്‍; യു.ജി.സി. മാനദണ്ഡങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും മന്ത്രി ചെയ്തത് ഗുരുതര കുറ്റം
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നതോടെ ഒരു കാര്യം വ്യക്തമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രൊഫസര്‍ ബിന്ദുവല്ല, ഡോക്ടര്‍ ബിന്ദുവാണ്. അപ്പോള്‍ പിന്നെ നേരത്തെ മന്ത്രിയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ വീണ്ടും തലപൊക്കിയില്ലങ്കിലെ അത്ഭുതമുള്ളു. സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തില്‍, മന്ത്രി വീണ്ടും ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു അവര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
മേയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രഫസര്‍ ആര്‍.ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോ. ആര്‍.ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചു കൊണ്ടാണ് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. പ്രൊഫസര്‍ ആര്‍.ബിന്ദുവെന്ന പേരിലാണ് മന്ത്രി ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞിട്ടില്ലെന്നിരിക്കേ സത്യപ്രതിജ്ഞയില്‍ സ്വയം അങ്ങനെ വിശേഷിപ്പിച്ചത് നിയമനടപടിക്ക് കാരണമായേക്കുമെന്ന സന്ദേഹത്തെത്തുടര്‍ന്നാണ് വിജ്ഞാപനം.
തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയായ ഡോ. ബിന്ദു പ്രഫസറല്ലെന്നും ഇത് ആള്‍മാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ദേവികുളം എംഎല്‍എ എ.രാജയ്ക്ക് സത്യപ്രതിജ്ഞയില്‍ തെറ്റു പറ്റിയതിനെ തുടര്‍ന്ന് പിഴ അടച്ചശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നുവെന്നും അസത്യപ്രസ്താവന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. മുമ്പ് കൊടുങ്ങല്ലൂരില്‍നിന്ന് ജയിച്ച ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതുവരെയുള്ള 43 ദിവസത്തെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ചിരുന്നു.
സ്ഥാനക്കയറ്റത്തിന് യു.ജി.സി. ഏര്‍പ്പെടുത്തിയ പ്രത്യേക മാനദണ്ഡങ്ങളാല്‍ കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരും അസോസിയേറ്റ് പ്രൊഫസര്‍മാരുമല്ലാതെ പൂര്‍ണ പ്രൊഫസര്‍മാരില്ലാത്ത കാലമാണിത്. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രൊഫസര്‍ സ്ഥാനക്കയറ്റമുണ്ട്. പരാതിയെത്തുടര്‍ന്ന് 2018 ജൂലായില്‍ യു.ജി.സി. മാറ്റംവരുത്തി. യു.ജി.സി. നിശ്ചയിച്ച മാനദണ്ഡങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി അര്‍ഹര്‍ക്ക് പ്രൊഫസര്‍ സ്ഥാനം നല്‍കാമെന്നായി.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി 20-നാണ് കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജധ്യാപക സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തരവിറക്കിയത്. എന്നിട്ടും ഉന്നവിദ്യാഭ്യസ വകുപ്പ് മന്ത്രി തന്നെ ഗമക്കായി സത്യപ്രതിജ്ഞയില്‍ ഇത്തരം ഒരു വിഴ്ച വരുത്തിയത്. ഇതിനെതിരെ വ്യാപക ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമായി. വിജ്ഞാപനം ഇറക്കിയത് പോലെ സത്യപ്രതിജ്ഞ ചെയ്ത് വിവാദം അവസാനിപ്പിക്കാനായിരിക്കും സര്‍ക്കാറും ശ്രമിക്കുക.
https://www.facebook.com/Malayalivartha