ജന്മം തന്ന അമ്മയുമായുള്ള 'അവിഹിത ബന്ധ'ത്തെ കുറിച്ച് ദത്തെടുക്കപ്പെട്ട മകളുടെ വെളിപ്പെടുത്തലുകള്‍
അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്‌ളിനിലെ കെയ്ട്രിയോണ പാല്‍മെര്‍ എന്ന 43-കാരിയുടെ ജീവകഥ അടുത്തിടെ പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയതോടെ, അതു വായിച്ചവര്‍ക്കെല്ലാം ഒരു അപസര്‍പ്പകഥ വായിച്ചു കഴിഞ്ഞപ്പോഴും നിഗൂഢത മറനീക്കാതെ നില്‍ക്കുന്നുവെന്ന തോന്നല്‍ അവശേഷിക്കുന്നു.
അതീവ സന്തോഷത്തോടെ ഒരു രാജകുമാരിയെപ്പോലെ കഴിഞ്ഞിരുന്ന തന്റെ ബാല്യകാലത്തെ കുറിച്ചുള്ള വിവരണങ്ങളാണ് ആ പുസ്തകത്തിന്റെ തുടക്കത്തിലുള്ളത്. താന്‍ മാതാപിതാക്കളുടെ ഓമനയാണെന്നു തോന്നിതുടങ്ങിയിരുന്നുവെന്നും യാതൊരു അല്ലലും അറിഞ്ഞിരുന്നില്ലെന്നും ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന ശൈശവ കാലമായിരുന്നത്രേ പാല്‍മാറിനുണ്ടായിരുന്നത്.
എന്നാല്‍ ആ സ്ഥിതിക്കു മാറ്റം വന്നത് ആറാം പിറന്നാളിനു ശേഷമായിരുന്നു. ആറാമത്തെ പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് ആഘോഷിച്ചതിനു ശേഷം രാത്രിയില്‍ കിടക്കാനായി അമ്മയുടെ ഒപ്പം കിടക്ക വിരിച്ചു കൊണ്ടിരിക്കവേയാണ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന മുഖവുരയോടെ അമ്മ സംസാരിച്ചു തുടങ്ങിയത്. അമ്മ അവളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞങ്ങളോടൊപ്പം വന്നു ജീവിക്കുവാന്‍ നിന്നെ ഞങ്ങള്‍ പ്രത്യേകമായി തെരഞ്ഞെടുത്തതാണ്. എന്നാല്‍ അതിനു മുമ്പ് വരെ വയറ്റിനുള്ളില്‍ നിന്നെ വഹിച്ചിരുന്നത് മറ്റൊരമ്മയായിരുന്നു. എല്ലാ പിറന്നാള്‍ ദിനത്തിലും നീ അമ്മയെ ഓര്‍ക്കുകയും ആ അമ്മയ്ക്കായി പ്രാര്‍ത്ഥിക്കുകയും വേണം.
എന്റെ അച്ഛനും അമ്മയുമെന്ന് വിചാരിച്ചിരുന്നവര്‍ വാസ്തവത്തില്‍ തന്റെ സ്വന്തമല്ല എന്നറിഞ്ഞ ആ നിമിഷം ആ ആറുവയസ്സുകാരിയുടെ ലോകം തലകീഴായ് മറിയുകയായിരുന്നു. അച്ഛനും അമ്മയ്ക്കും അവളോടുള്ള സ്‌നേഹത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും വന്നില്ലെങ്കിലും, പാല്‍മറുടെ മനസ്സില്‍ എല്ലാം ആകെ മാറിപ്പോയിരുന്നു. ആ സത്യം കേട്ടയുടനെ തന്നെ കരച്ചില്‍ വന്നു തുടങ്ങിയിരുന്നുവെങ്കിലും അമ്മയുടെ മുന്നില്‍ വച്ചു കരഞ്ഞാല്‍ അമ്മയുടെ മനസ്സു വേദനിക്കുമല്ലോ എന്നോര്‍ത്ത് ആ കരച്ചിലടക്കണമെന്ന് ആ ആറുവയസ്സുകാരിക്ക് തോന്നി. അന്നു കരഞ്ഞില്ലെങ്കിലും താന്‍ അപൂര്‍ണ്ണയാണെന്ന ഒരു തോന്നലുണ്ടായി എന്നും , കണ്ടു കിട്ടിയില്ലാത്ത ആ എന്തോ ഒന്നു കൂടിയുണ്ടെങ്കിലേ ഞാന്‍ ഞാനാകൂ എന്ന് അന്നു മുതലേ തോന്നിയെന്നും പാല്‍മര്‍ പറയുന്നു.
ഇരുപതാം വയസ്സില്‍ സ്വന്തരാജ്യം വിട്ട് വിദേശത്തു പോയി ജീവിക്കാനാരംഭിച്ചപ്പോള്‍ ചരടു പൊട്ടിയ പട്ടം പോലെ തോന്നിത്തുടങ്ങിയെന്നു പറയുന്നു. പിന്നീട് ഇരുപത്തിനാലാം വയസ്സിലെത്തിയപ്പോള്‍ ജന്മം തന്ന അമ്മയെ കണ്ടുപിടിക്കാന്‍ ശ്രമിച്ചാലോ എന്നു ചിന്തിച്ചു തുടങ്ങി. ആ വഴിക്കു ചില ശ്രമങ്ങളൊക്കെ നടത്തിനോക്കിയെങ്കിലും പെട്ടെന്ന് പിന്‍മാറി.
പിന്നീട് ഇരുപത്തിയേഴാം വയസ്സില്‍ ഒരു സര്‍ക്കാരിതര സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ബോസ്‌നിയയില്‍ വച്ച് ജനങ്ങളെ കൂട്ടമായി സംസ്‌കരിച്ച ചില ശവക്കല്ലറകളുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃതശരീരങ്ങളാല്‍ ചുറ്റപ്പെട്ടു നിന്ന ഒരു നിമിഷത്തിലാണ് തന്റെ ഡിഎന്‍ എ ഏതാണെന്ന് കണ്ടെത്തണമെന്നത് അത്യാവശ്യമാണെന്ന ഉറച്ച തോന്നലുണ്ടായത്. തുടര്‍ന്ന് 1999-ല്‍ ഡബ്‌ളിനിലുള്ള ഒരു ഏജന്‍സിയുടെ സഹായത്തോടെ തനിക്കു ജന്മം തന്ന അമ്മയെ കണ്ടുപിടിക്കുക തന്നെ ചെയ്തു.
ആദ്യമായി അമ്മയെ കണ്ടുമുട്ടിയ രംഗത്തെ കുറിച്ച് പാല്‍മെര്‍ പറയുന്നതിങ്ങനെയാണ.് സാറ എന്നാണ് അമ്മയ്ക്ക് അവള്‍ ഇട്ട പേര്(അമ്മയുടെ യഥാര്‍ത്ഥപേര് വെളിപ്പെടുത്താനാഗ്രഹിക്കാത്തതുകൊണ്ട് അമ്മയ്ക്ക് ഒരു വിളിപ്പേരു പുസ്തകത്തില്‍ നല്‍കുകയായിരുന്നു).
ആകാംക്ഷയും ആഹ്ലാദവും കൊണ്ട് ഛര്‍ദ്ദിക്കാന്‍ തോന്നിയത്രേ. അമ്മ നടന്നടുക്കുന്ന പാദപതനങ്ങള്‍ കേട്ടപ്പോള്‍ താനിരിക്കുന്ന മുറിയിലെവിടെയെങ്കിലും ഒരു വേസ്റ്റ് ബാസ്‌ക്കറ്റ് ഉണ്ടോ എന്നു തിരയുകയായിരുന്നു. ആ ഛര്‍ദ്ദി പിടിച്ചു നിര്‍ത്താനാവാതെയെങ്ങാനും വന്നാല്‍, ആ ബാസ്‌ക്കറ്റ് ഉപകരിക്കുമല്ലോ എന്നായിരുന്നു ചിന്ത.
അന്നു അമ്മയില്‍ നിന്നും കിട്ടിയ ആശ്ലേഷത്തിന്റെ മുറുക്കവും അവരുടെ പെര്‍ഫ്യൂമിന്റെ മണവുമൊക്കെ ഇപ്പോഴും മനസ്സിലുണ്ടെന്നു പറയുന്നു. അമ്മയുടെ കണ്ണീര്‍ തുടച്ചപ്പോള്‍ താനാണ് രക്ഷിതാവ് എന്നു തോന്നിയത്രേ.
അവളുടെ അമ്മ അയര്‍ലണ്ടിലെ ഒരു ചെറിയ പട്ടണത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന കാലത്ത് അവരുടെ ബോയ്ഫ്രണ്ടില്‍ നിന്നും ഗര്‍ഭവതി ആയെന്നും വിവാഹത്തിനു മുമ്പ് ഗര്‍ഭിണി ആകുന്നത് അന്നൊക്കെ അയര്‍ലണ്ടില്‍ വലിയ ചീത്തപ്പേരുണ്ടാക്കുമെന്നതിനാല്‍ കാമുകന്‍ കൈയ്യൊഴിഞ്ഞതിനാല്‍ അധ്യാപന ജോലിയും സ്വന്തം പട്ടണവും ഉപേക്ഷിച്ച് അമ്മ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്‌ളിനിലേക്ക് പോകുകയായിരുന്നുവെന്നും അവളോടു പറഞ്ഞു. അവിടെ ഒരു കത്തോലിക്കാ സംഘടന സാറയെ ഒരു ദമ്പതിമാര്‍ക്കൊപ്പം താമസിപ്പിക്കുകയുമായിരുന്നു.
1972 ഏപ്രിലില്‍ അവിടെ വച്ചാണ് കെയ്ട്രിയോണ ജനിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഡബ്‌ളിനിലിലെ അനാധക്കുഞ്ഞുങ്ങള്‍ക്കുള്ള ഒരു കേന്ദ്രത്തിലേക്ക് ആ കുഞ്ഞിനെ കൊടുത്തതിനുശേഷം സാറ തിരികെ സ്വന്തം നാട്ടിലെത്തി. പിന്നീട് വിവാഹിതയും മാതാവും ഒക്കെ ആയെങ്കിലും ഇതിനുമുമ്പ് തനിക്കൊരു കുഞ്ഞുണ്ടായിട്ടുണ്ടെന്ന വിവരം ഇന്നു വരേയും ആരോടും പറഞ്ഞിട്ടില്ല.
ഇപ്പോഴൊക്കെ വിവാഹത്തിനുമുമ്പുണ്ടായിട്ടുള്ള കുഞ്ഞിനെ കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നതും, മുതിര്‍ന്ന ആ മക്കള്‍ ഇപ്പോഴുള്ള കുടുംബവുമായി ഒത്തു ചേരുകയും ഒക്കെ ചെയ്യുന്ന ധാരാളം സാഹചര്യങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നടക്കുന്നതിനാല്‍ തന്റെ ജീവിതത്തിലും അതുപോലെ നടക്കുമെന്നാണ് പാല്‍മെറും കണക്കു കൂട്ടിയത്.
എന്നാല്‍ ഇങ്ങനെയൊരു കുഞ്ഞുണ്ടെന്ന് ഇതുവരേയും ആരോടും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇനി വെളിപ്പെടുത്താനുള്ള ധൈര്യം സാറയ്ക്ക് ഇപ്പോഴുമില്ല. ഇതറിഞ്ഞാല്‍ ഭര്‍ത്താവും മക്കളും തന്നെ ഉപേക്ഷിക്കുമെന്നാണ് സാറ ഭയപ്പെടുന്നത്. അതിനാല്‍ പാല്‍മെര്‍ ഇതൊരു രഹസ്യമായി വയ്ക്കാന്‍ സഹകരിക്കുമെങ്കില്‍ വീണ്ടും സമ്പര്‍ക്കത്തില്‍ തുടരാം എന്നായിരുന്നു അമ്മയുടെ ഓഫര്‍. ഏതോ അവിഹിത ബന്ധത്തില്‍ ഇടപെടുന്നവര്‍ തമ്മില്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നതുപോലെ ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കൈയ്യിലാണ് അമ്മയ്ക്കുള്ള കത്തുകള്‍ കൊടുത്തു വിടുന്നത്.
അമ്മയുടെ മേല്‍വിലാസം ഇപ്പോഴും അവളുടെ പക്കലില്ല. അവരുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ അനുവാദവുമില്ല. കുറച്ചു നാള്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കിലും അമ്മ ഇതു വെളിപ്പെടുത്താനുള്ള യാതൊരു നീക്കവും നടത്താത്തതില്‍ പാല്‍മെറിന് ദേഷ്യം വന്നു തുടങ്ങി. അമ്മ ഒരു തെറാപ്പിസ്റ്റിനെ കണ്ടാല്‍ ഇതിനൊരു പരിഹാരം കണ്ടെത്താനാവുമെന്ന് നിര്‍ദ്ദേശിച്ചു. തത്ക്കാലത്തേക്ക് അവര്‍ പരസ്പരം ബന്ധപ്പെടുന്നതു നിര്‍ത്തി വച്ചു. എന്നാല്‍ അമ്മയ്ക്കു ചില കുടുംബപ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവരെ സഹായിക്കണമെന്നു തോന്നി വീണ്ടും സമ്പര്‍ക്കം പുനരാരംഭിക്കുകയായിരുന്നു.
അതിനുശേഷം ഇമെയിലുകളും എസ്എംഎസുകളും അയയ്ക്കാന്‍ അനുമതി കിട്ടി. ഒടുവില്‍ ഇത്തരത്തിലൊരു പുസ്തകം എഴുതിയാലോ എന്നു ചിന്തിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഈ അമ്മ ആരാണെന്നു വെളിപ്പെടുത്താത്ത വിധത്തിലാണെങ്കില്‍ ചെയ്തു കൊള്ളു എന്നായിരുന്നു മറുപടി.
ഏതായാലും അമ്മയെ നഷ്ടപ്പെടുന്നത് സഹിക്കാനാവാത്തതു കൊണ്ട് അമ്മയുടെ വ്യവസ്ഥകളൊക്കെ അംഗീകരിച്ച് ഇപ്പോള്‍ സഹകരിക്കുന്നുവെങ്കിലും അമ്മയുടെ ആദ്യത്തെ കുഞ്ഞെന്ന പരസ്യമായ അംഗീകാരം ആ അമ്മമനസ്സ് എന്നെങ്കിലും തരും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് പാല്‍മെര്‍. ആ അമ്മ ആരാണെന്നറിയാന്‍ കഴിയാത്തതിന്റെ ദുഖത്തിലാണ് ആ പുസ്തകം വായിച്ചവരെല്ലാം. ആ അമ്മ തിരശ്ശീലയ്ക്കു പിന്നില്‍ നിന്നും പുറത്തു വരുമെന്ന് പാല്‍മെറിനെപ്പോലെ നമുക്കും ആശിക്കാം, അല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha