പഠിച്ച് ഉയരങ്ങളിലെത്താന്‍...
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഒരു പര്‍വ്വത നിരയുടെ താഴ്‌വരയിലൊരു സ്‌കൂളുണ്ട്. സിഷ്ഠയന്‍ പ്രവിശ്യയിലെ ഷാവോയു കൗണ്ടിയിലുള്‍പ്പെടുന്നതാണ് ലോ'യെര്‍ പ്രൈമറി സ്‌കുള്‍. അവിടെ പഠിക്കാനെത്തുന്ന എല്ലാവരേയും പോലെയല്ല അറ്റുലേര്‍ ഗ്രാമത്തില്‍ നിന്നുള്ള പഠിതാക്കള്‍.
എല്ലാവരും പഠിക്കാന്‍ വരുന്നവരല്ലേ, പിന്നെ ഇവര്‍ക്കെന്താ പ്രതേ്യകത എന്നാവും ചോദിക്കാന്‍ തുടങ്ങുന്നത്. അവര്‍ക്ക് അല്പം പ്രതേ്യകതകളൊക്കെയുണ്ട്. ആ സ്‌കൂളില്‍ നിന്നും 2624 അടി ഉയരത്തിലാണ് അവരുടെ ഗ്രാമമായ അറ്റുലേര്‍. ആകപ്പാടെ 72 കുടുംബങ്ങള്‍ മാത്രമാണ് മലമുകളിലുള്ള ആ ഗ്രാമത്തിലുള്ളത്.
അതായത് ചൈനാ മഹാരാജ്യത്തിന്റെ തലയ്ക്കു മുകളിലായിട്ടാണ് ഈ 72 കുടുംബങ്ങള്‍ എന്നു പറയുന്നതാവും ശരി. ഈ 72 കുടുംബങ്ങള്‍ക്കും അവരുടെ ധനാഗമമാര്‍ഗ്ഗം കൃഷിപ്പണിയാണ്. മുളകു കൃഷിയാണ് പ്രധാനമെങ്കിലും അവര്‍ക്കാ വശ്യമുള്ളവയെല്ലാം അവരവിടെ കൃഷിചെയ്യുന്നുണ്ട്.
ചൈനാക്കാര്‍ തന്നെയാണ് അവരെങ്കിലും മാതൃരാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളുമായി അവര്‍ക്ക് ഇടപെടണമെങ്കില്‍ 2624 - ഓളം അടി താഴേക്ക് ഇറങ്ങിവന്നെങ്കില്‍ മാത്രമേ അവര്‍ക്കതിനു കഴിയൂ.
അവര്‍ക്ക് താഴേക്കെത്താന്‍ റോഡുകളൊന്നും സര്‍ക്കാര്‍ പണിതു കൊടുത്തിട്ടില്ല. അതുകൊണ്ടു തന്നെ താഴ്‌വാരത്തുള്ള സ്‌കൂളിലെത്തി പഠിക്കാനാഗ്രഹിക്കുന്ന അറ്റുലേര്‍ ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മലയടിവാരത്തിലെത്തണമെങ്കില്‍ രണ്ടു മണിക്കൂര്‍ വേണം. താഴേക്കിറങ്ങാന്‍ അവര്‍ തന്നെ തയ്യാറാക്കി മലയുടെ പലയിടങ്ങളിലായി സ്ഥാപിച്ച 17 ഏണികളിലൂടെ തൂങ്ങിപ്പിടിച്ച് ഇറങ്ങേണ്ടതുണ്ട്. ഈ 72 കുടുംബങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ആരെങ്കിലും മൂന്നുപേര്‍ എപ്പോഴും ഈ കുട്ടികളോടൊപ്പമുണ്ടാകും.
ഉയര്‍ന്ന മലയിലെ കാടിനിടയില്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഏണിപ്പടികളില്‍ പിടിച്ചു തൂങ്ങി കീഴ്ക്കാംതൂക്കായ ഇറക്കം ഇറങ്ങിവരുന്നതിനിടയില്‍ പിടിവിട്ടു പോയാല്‍ ആയിരത്തോളം അടി താഴ്ചയിലേക്കായിരിക്കും ചെന്നുവീഴുന്നത്. അങ്ങനെ എട്ടുപേരെയാണ് ആ ഗ്രാമത്തിന് നഷ്ടപ്പെട്ടത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും കുട്ടികള്‍ക്ക് നല്‍കുവാനാണ് മുതിര്‍ന്ന മൂന്നുപേര്‍ കുട്ടികളെ അനുഗമിക്കുന്നത്.
ഒരിക്കല്‍ സ്‌കൂളിലെത്തിക്കഴിഞ്ഞാല്‍ രണ്ടാഴ്ച അവരെല്ലാവരും അവിടെ താമസിക്കും. രണ്ടാഴ്ചക്കുശേഷമാണ് വീട്ടിലേക്ക് തിരികെപ്പോകാനുള്ള രണ്ടുമണിക്കൂര്‍ യാത്ര വീണ്ടും ആരംഭിക്കുന്നത്. ഭാരമേറിയ സ്‌കൂള്‍ബാഗും വഹിച്ച് അഭ്യാസികളെപ്പോലെ ഏണിപ്പടികളില്‍ തൂങ്ങിപ്പിടിച്ച് കയറിയാണ് യാത്ര. ഒരു ഏണിപ്പടിയിലെ കയറ്റം കഴിയുമ്പോഴേക്കും തന്നെ തളര്‍ന്നു തുടങ്ങും. അപ്പോള്‍ മലമടക്കുകളില്‍ ഒന്നു ചാരിയിരിക്കും. ക്ഷീണംമാറ്റി വീണ്ടും യാത്ര തുടങ്ങും. രണ്ടാഴ്ചക്കുശേഷം വീട്ടിലെത്താനാവുമല്ലോ എന്നോര്‍ക്കുമ്പോള്‍ രണ്ടു മണിക്കൂറിന്റെ മലകയറ്റം അവരെ അധികമൊന്നും തളര്‍ത്താറില്ല എന്നുവേണമെങ്കില്‍ പറയാം.
സ്‌കൂളിലെത്തിപ്പറ്റാനുള്ള ഈ കഷ്ടപ്പാടുകൊണ്ട് ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അയക്കുന്നില്ല. തങ്ങളുടെ ഗ്രാമത്തിലേക്ക് താഴ്‌വരയില്‍ നിന്നും ഒരു റോഡ് നിര്‍മ്മിച്ചു നല്‍കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ 2624 അടി ഉയരത്തിലേക്ക് 72 കുടുംബങ്ങള്‍ക്കു മാത്രമായി റോഡു നിര്‍മ്മിക്കുക എന്നത് സാമ്പത്തിക ദുര്‍വ്യയമായിരിക്കുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. അതിനുപകരം 72 കുടുംബങ്ങളേയും താഴ്‌വാരത്തില്‍ പുനരധിവസിപ്പിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കാമെന്നാണ് സര്‍ക്കാരിന്റെ പക്ഷം.
എന്നാല്‍ അതോടെ മലയ്ക്കു മുകളിലുള്ള അവരുടെ കൃഷിയിടങ്ങള്‍ അവര്‍ക്കു നഷ്ടമാകും എന്നതിനാല്‍, പിന്നീട് വരുമാനമൊന്നും ഇല്ലാതെയാകുമെന്ന ഭീതിയില്‍ ഗ്രാമീണര്‍ ഗവണ്‍മെന്റിന്റെ ആ ഓഫര്‍ സ്വീകരിക്കാതിരിക്കുകയാണ്. ഗ്രാമീണര്‍ക്ക് ആട് വളര്‍ത്തലിനു വേണ്ട സൗകര്യങ്ങള്‍ ഗവണ്‍മെന്റ് ചെയ്തു കൊടുത്തിട്ടുണ്ട്. ടൂറിസം വ്യവസായവുമായി ഗ്രാമത്തെ ബന്ധപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം മാതാപിതാക്കളും ഈ അതികഠിന യാത്ര ചെയ്തിട്ടായാലും സ്‌കൂള്‍ പഠനം മുടക്കില്ലെന്ന നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളും ഉണ്ട് എന്നത് ഗ്രാമത്തിന്റെ ഭാവി സുഭദ്രമാണെന്നതിന് ശുഭസൂചന നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha