എല്ലാം അപ്രതീക്ഷിതം... അടുത്തറിയാം പ്രതിപക്ഷ നേതാവിനെ
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉന്നത പദവികളിലേക്കു രമേശ് ചെന്നിത്തല എത്തിയതു പലപ്പോഴും അപ്രതീക്ഷിതമായായിരുന്നു. ഇരുപത്തിയാറാം വയസ്സില്‍ എംഎല്‍എ ആയതും 29 ല്‍ മന്ത്രിയായതും മുതല്‍ ഇപ്പോള്‍ അറുപതാം വയസില്‍ പ്രതിപക്ഷ നേതാവായതും എല്ലാം അപ്രതീക്ഷിതം തന്നെ. അടുത്ത ഒന്‍പതിനു രമേശ് 60 ആം വയസ്സിലേക്കു കാലെടുത്തുവയ്ക്കുകയാണ് ചെന്നിത്തല.
പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടി സ്വയം പ്രഖ്യാപിച്ചതോടെയാണ് ആ പദവി രമേശിനെത്തേടിയെത്തിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു പാര്‍ട്ടിയെ വിജയങ്ങളിലേക്കു നയിച്ച രമേശിന്റെ നേതൃപാടവം വീണ്ടും പാര്‍ട്ടിയുടെ രക്ഷയ്‌ക്കെത്തുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രമേശിനെ എംഎല്‍എമാര്‍ ഏകകണ്ഠമായി നിര്‍ദേശിച്ചതിനുശേഷം ഫോണില്‍ സോണിയാ ഗാന്ധി ആ പ്രതീക്ഷ രമേശുമായി പങ്കുവയ്ക്കുകയും ചെയ്തു.
കെ.കരുണാകരനാണു വളരെ ചെറുപ്പത്തില്‍ തന്നെ രമേശിനെ കൈപിടിച്ചുയര്‍ത്തിയത്. അതേ കരുണാകരന്റെ യഥാര്‍ഥ പിന്‍ഗാമിയാവുകയാണു രമേശ് ചെന്നിത്തല ഇപ്പോള്‍. കരുണാകരനുശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുന്ന ഐ ഗ്രൂപ്പ് നേതാവാണു രമേശ്.
1970ല്‍ ചെന്നിത്തല ഹൈസ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1980ല്‍ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ടു നിന്നു സിപിഎം നേതാവ് അഡ്വ. പി.ജി. തമ്പിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. തൊട്ടടുത്ത വര്‍ഷം എന്‍എസ്‌ഐ ദേശീയ പ്രസിഡന്റായി ഡല്‍ഹിയിലേക്ക്. പിന്നീടു പടിപടിയായി ദേശീയരാഷ്ട്രീയത്തിലെ വളര്‍ച്ച. 1985ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി. 1986ല്‍ 28 ആം വയസ്സില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റു. അതേ കൊല്ലം തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായി.
87 ല്‍ വീണ്ടും ഹരിപ്പാട്ടു നിന്നു നിയമസഭാംഗമായി. 89ല്‍ കോട്ടയത്തു സിറ്റിങ് എംപി സുരേഷ് കുറുപ്പിനെ തോല്‍പിച്ചു പാര്‍ലമെന്റിലേക്ക്. 1990ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യക്കാരനുമായിരുന്നു രമേശ്. 1991ല്‍ കോട്ടയത്തു നിന്നു വീണ്ടും പാര്‍ലമെന്റിലേക്ക്. 1995ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 1996ല്‍ വീണ്ടും കോട്ടയം എംപി. 1998ല്‍ എഐസിസി സെക്രട്ടറിയായി. 99ല്‍ മാവേലിക്കരയില്‍ നിന്നു പാര്‍ലമെന്റംഗമായി. 2001ല്‍ അഞ്ചു സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറിയായി. 2004ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗത്വം.
2005ല്‍ രമേശ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തി കെപിസിസി പ്രസിഡന്റ് ആയി. സംഘടന കെട്ടിപ്പടുക്കാനായിരുന്നു രമേശ് മുന്‍കയ്യെടുത്തത്. 2011ല്‍ ഹരിപ്പാട്ടു നിന്നു വീണ്ടും നിയമസഭയിലേക്ക്. 2014ല്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പു മന്ത്രിയായി ചുമതലയേറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ടു നിന്നു നാലാം തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയം. ഭാര്യ അനിത. മക്കള്‍ ഡോ. രോഹിത്തും രമിത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha