മതം മാറ്റിയ ശേഷം കടത്തപ്പെടുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍; അവരൊക്കെ എവിടെയാണെന്ന് അന്വേഷിക്കണം, കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു
തിരുവനന്തപുരം: ഹാദിയാ കേസിലെ സുപ്രീംകോടതി നിരീക്ഷണം ലവ് ജിഹാദ് ഉണ്ടെന്ന വാദത്തെ നിരാകരിക്കുന്നതാണെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും നടക്കുമ്പോള്‍ തന്റെ മകള്‍ ലൗവ് ജിഹാദിന്റെ ഇരയാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു മലയാളിവാര്‍ത്തയോട് വ്യക്തമാക്കി. മതം മാറിയ ശേഷം സിറിയയിലേക്ക് പോയ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ നിമിഷയെക്കുറിച്ച് യാതൊരുവിവരവും ഇല്ലെന്നും അമ്മ പറഞ്ഞു.
കാസര്‍ഗോഡ്, പൊയ്‌നാച്ചിയിലെ സെഞ്ചുറി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷയെ സജാദ് റഹ്മാന്‍ എന്ന ഡോക്ടറാണ് മതം മാറ്റിയതെന്നും തന്റെ മകളെ കൂടാതെ നിരവധി പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇയാള്‍ മതം മാറ്റിയെന്നും ബിന്ദു വ്യക്തമാക്കി. ഇവരെല്ലാം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. സജാദിനെതിരെ യാതൊരു അന്വേഷണവും പൊലീസ് ഉള്‍പ്പെടെ ഒരു ഏജന്‍സിയും നടത്തുന്നില്ല. അമുസ്്‌ലിംകളായ, അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പ്രണയം നടിച്ച് മതംമാറ്റി കടത്തിക്കൊണ്ട് പോകുന്നത്. ഇക്കാര്യം മുമ്പ് കാസര്‍ഗോഡ് ഡിവൈ.എസ്.പി ആയിരുന്ന ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞിരുന്നെന്നും ബിന്ദു പറഞ്ഞു.
ക്രിസ്ത്യാനിയായ ബക്‌സണ്‍ വിന്‍സെന്റ് എന്ന യുവാവ് നിമിഷയുമായി പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെന്നും അതിന് ശേഷം ഇസ്്‌ലാംമതം സ്വീകരിച്ചെന്നുമാണ് കോളേജ് അധികൃതരും മറ്റും പറഞ്ഞിരുന്നത്. ബക്‌സണാണ് നിമിഷയെ മതം മാറ്റിയതെന്നും പലരും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ബക്‌സണല്ല സജാദ് തന്നെയാണ് മതപരിവര്‍ത്തനത്തിന് പിന്നില്ലെന്ന് പൊലീസുകാര്‍ തന്നോട് പറഞ്ഞിരുന്നെന്നും പക്ഷെ, ആ വഴിക്ക് അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും ബിന്ദു ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലായ് ഒന്നിനായിരുന്നു സജാദിന്റെ വിവാഹം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ആയിഷയാണ് വധു. പൊലീസ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
ഹാദിയയെ ഭര്‍ത്താവിനൊപ്പം വിടാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതില്‍ കുഴപ്പമില്ല. എന്നാല്‍ മതം മാറ്റിയ ശേഷം പെണ്‍കുട്ടികളെ ആറ് മാസത്തിനുള്ളില്‍ ഉംറയ്ക്ക് പോകാനെന്ന് പറഞ്ഞ് കൊണ്ടുപോകും. ഇങ്ങിനെ കൊണ്ടുപോയവരെ പറ്റി പിന്നെ യാതൊരുവിവരവും ലഭിക്കില്ല. അതിനാല്‍ മതം മാറ്റമല്ല, അതിന് പിന്നിലുള്ള ഗൂഢലക്ഷ്യങ്ങളാണ് അന്വേഷിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. കോടതികള്‍ക്ക് മാതാപിതാക്കളുടെ ആശങ്കകള്‍ മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാട് കടത്തപ്പെടുന്ന പെണ്‍കുട്ടികള്‍ എവിടെയാണ് അവരുടെ അവസ്ഥയെന്താണ് എന്ന് അന്വേഷിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
ഏതെങ്കിലും രാഷ്ട്രീയക്കാരുടെയോ, അല്ലെങ്കില്‍ വി.ഐ.പികളുടെയോ മക്കള്‍ ഇത്തരം കുരുക്കില്‍ പെട്ടാല്‍ ഉടനടി അന്വേഷണവും നടപടികളും ഉണ്ടാകും എന്നാല്‍ സാധാരണക്കാരുടെ മക്കളാണ് നാട് കടത്തപ്പെട്ടിട്ടുള്ളത്. അതിനാല്‍ അധികൃതര്‍ വോട്ട് ബാങ്കിനെ ഭയന്ന് മൗനം പാലിക്കുകയാണെന്നും ബിന്ദു ആരോപിച്ചു. നിമിഷയെ പഠിപ്പിക്കാന്‍ ഏഴര ലക്ഷം രൂപയാണ് ചെലവായത്. പണവും നഷ്ടമായി മകളും പോയി. നിമിഷ ഫാത്തിമ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലുണ്ടെന്നാണ് സൂചന.
നിമിഷയെ കാണാതായപ്പോള്‍ ബിന്ദു പരാതി നല്‍കിയിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നിമിഷ കോടതില്‍ ഹാജരായിരുന്നു. അന്ന് അമ്മ ബിന്ദു തന്റെ മകളെ കണ്ടത് ബുര്‍ഖ ധരിച്ചാ യിരുന്നു. പേര് ഫാത്തിമ എന്നാക്കിയിരുന്നു. ഫാത്തിമ പ്രായപൂര്‍ത്തിയായതിനാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ അന്നു കോടതി അനുവദിക്കുകയായിരുന്നു. മതം മാറിയവരുടെ സംഘത്തില്‍ വച്ചാണ് നിമിഷയെ കണ്ടത്തിയതെന്നും ബക്‌സണ്‍ എന്ന ഇസ്സ അന്ന് ബിന്ദുവിനെ അറിയിച്ചിരുന്നത്. വിവാഹത്തിനു ശേഷം ആദ്യമൊന്നും അടുപ്പം ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നിമിഷ ബിന്ദുവിനെ സ്ഥിരമായി വിളിച്ചിരുന്നു.
പാലക്കാടാണുള്ളതെന്നും സുഖമാണെന്നും അമ്മയെ അറിയിച്ചിരുന്നു. ഒടുവില്‍ സംസാരിച്ചത് ശ്രീലങ്കയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണെന്ന് ബിന്ദു വ്യക്തമാക്കി. 2016ല്‍ നാട് കടത്തപ്പെട്ട 16 പേരെ കാണാനില്ലെന്നും അതിലൊരാള്‍ തന്റെ മകളാണെന്നും ബിന്ദു പറഞ്ഞു.
https://www.facebook.com/Malayalivartha