പന്തിനും രാഹുലിനും അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്കോർ; ദക്ഷിണാഫ്രിക്കക്ക് 288 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് 288 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഋഷഭ് പന്തിന്റെയും (71 പന്തില്‍ 85) നായകന്‍ കെ.എല്‍. രാഹുലിന്റെയും (55) അര്‍ധസെഞ്ച്വറി മികവില്‍ 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ മിന്നുന്ന രീതിയില്‍ ബാറ്റുവീശിയ ശര്‍ദുല്‍ ഠാക്കൂറും (40 നോട്ടൗട്ട്) ആര്‍. അശ്വിനും (25 നോട്ടൗട്ട്) ചേര്‍ന്നാണ് ടീമിനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. അതേ സമയം മാര്‍കോ ജാന്‍സേന് പകരം സിസാന്ദ മംഗള ദക്ഷിണാഫ്രിക്കന്‍ ഇലവനില്‍ സ്ഥാനം പിടിച്ചു.
പാഡുകെട്ടിയിറങ്ങിയ ഇന്ത്യക്കായി ഓപണര്‍മാര്‍ തരക്കേടില്ലാത്ത തുടക്കം നല്‍കി. ഓപണര്‍മാര്‍ 8.2 ഓവറില്‍ സ്കോര്‍ 50 കടത്തി. എന്നാല്‍ 11.4 ഓവറില്‍ സ്കോര്‍ 63ല്‍ എത്തി നില്‍ക്കേ ശിഖര്‍ ധവാനെ പുറത്താക്കി എയ്ഡന്‍ മാര്‍ക്രം ആതിഥേയര്‍ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. അഞ്ച് പന്ത് നേരിട്ട മുന്‍ നായകന്‍ വിരാട് കോഹ്ലി പൂജ്യനായി മടങ്ങിയത് ഇന്ത്യക്ക് ഇരട്ട പ്രഹരമായി.
ശേഷം മൂന്നാം വിക്കറ്റില്‍ രാഹുലും പന്തും ചേര്‍ന്ന് നേടിയ 115 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് നട്ടെല്ലായത്. ശ്രേയസ് അയ്യരും (11) വെങ്കിടേഷ് അയ്യരുമാണ് (22) പുറത്തായ മറ്റ് രണ്ട് ബാറ്റ്സ്മാന്‍മാര്‍. അശ്വിനും ശര്‍ദുലും ചേര്‍ന്ന് 48 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ദക്ഷിണാഫ്രിക്കക്കായി തബ്രീസ് ഷംസി രണ്ടുവിക്കറ്റ് വീഴ്ത്തി. മാര്‍ക്രം, മഗല, കേശവ് മഹാരാജ്, ആന്‍ഡിലെ പെഹ്ലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
https://www.facebook.com/Malayalivartha