'രക്ഷകനായി ധോണി'; ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഭേദപ്പെട്ട സ്കോർ ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 132 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ 15-ാ൦ സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 132 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് എടുത്തത്. കൊല്‍ക്കത്ത ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ പ്രതിരോധത്തിലായ ചെന്നൈയെ എം എസ് ധോണിയുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് (38 പന്തില്‍ 50) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ധോണിക്കൊപ്പം ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും (28 പന്തില്‍ 26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവെന്ന പെരുമയോടെ ഇറങ്ങിയ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ (0) ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഉമേഷ് യാദവ് മടക്കി. ഓവറിലെ മൂന്നാം പന്തില്‍ ഉമേഷ് ഗെയ്ക്‌വാദിനെ നിതീഷ് റാണയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ തന്നെ ആദ്യ ഐപിഎല്‍ സീസണില്‍ കളിക്കുന്ന കിവീസ് താരം ഡെവോണ്‍ കോണ്‍വേയേയും (3) മടക്കി ഉമേഷ് ചെന്നൈയെ വീണ്ടും ഞെട്ടിച്ചു.
പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ചെന്നൈയെ ചെറിയൊരു മിന്നല്‍ വെടിക്കെട്ടിലൂടെ തിരിച്ചുകൊണ്ടുവരാന്‍ ഉത്തപ്പ ശ്രമിച്ചെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ കീപ്പര്‍ ഷെല്‍ഡണ്‍ ജാക്‌സന്റെ മിന്നല്‍ സ്റ്റമ്ബിങ് താരത്തിന് ഡ്രസിങ് റൂമിലേക്കുള്ള വഴി കാണിച്ചുനല്‍കുകയായിരുന്നു. 21 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സാണ് ഉത്തപ്പ നേടിയത്.
തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ വിക്കറ്റിനിടെയുള്ള ഓട്ടത്തില്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശക് മൂലം അമ്ബാട്ടി റായുഡുവും (15) പുറത്തായതോടെ ചെന്നൈ പാടെ പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെയും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതെ മടങ്ങിയതോടെ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയില്‍ തകരുകയായിരുന്നു.
പിന്നീട് ക്രീസില്‍ ഒന്നിച്ച മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ ജഡേജയും ചേര്‍ന്നാണ് ചെന്നൈ ഇന്നിങ്സിനെ രക്ഷിച്ചെടുത്തത്. ആറാം വിക്കറ്റില്‍ 70 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അവസാന മൂന്ന് ഓവറുകളില്‍ നിന്നും 47 റണ്‍സാണ് ധോണിയും ജഡേജയും ചേര്‍ന്ന് അടിച്ചെടുത്തത്. 38 പന്തുകളില്‍ ഏഴ് ഫോറും ഒരു സിക്‌സും നേടിയ ധോണി ഐപിഎല്ലിലെ തന്റെ 24-ാ൦ അര്‍ധസെഞ്ചുറി നേട്ടമാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്കായി ഉമേഷ് യാദവ് രണ്ടും ആന്ദ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
https://www.facebook.com/Malayalivartha























