പരിശീലന ശേഷം നൽകിയത് ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ; ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം, കഠിനമായ പരിശീലനത്തിനുശേഷം വരുമ്പോള്‍ സാന്‍ഡ്‌വിച്ച് മാത്രം മതിയാവില്ലെന്നും താരങ്ങൾ

ആവേശോജ്ജ്വലമായി നടന്നുവരുന്ന ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. സിഡ്നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിക്കുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് പരിശീലന ശേഷം കഴിക്കാൻ നൽകിയത് എന്നാണ് പരാതി വന്നിരിക്കുന്നത്.
ഇതേതുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയുണ്ടായി. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള ചിലര്‍ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി. കൂടാതെ പേസര്‍മാര്‍ക്കെല്ലാം ഇന്നലെ പൂര്‍ണ വിശ്രമം അനുവദിച്ചിരുന്നു.
അതേസമയം പരിശീലനത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉച്ചഭക്ഷണമായി സംഘാടകര്‍ നല്‍കിയത് തണുത്ത സാന്‍ഡ്‌വിച്ചായിരുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് പരിശീലനത്തിന് ശേഷം നല്‍കിയതെന്നും കഠിനമായ പരിശീലനത്തിനുശേഷം വരുമ്പോള്‍ സാന്‍ഡ്‌വിച്ച് മാത്രം മതിയാവില്ലെന്നും ഇന്ത്യന്‍ ടീം അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.
കൂടാതെ ഫ്രൂട്സ്, ഫലാഫെല്‍ എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് സ്വന്തമായി സാന്‍ഡ്‌വിച്ച് ഉണ്ടാക്കി കഴിക്കാമെന്നായിരുന്നു മെനു കാര്‍ഡിലെ നിര്‍ദേശം എന്നത്. ഇതാണ് കളിക്കാരെ ഏറെ നിരാശരാക്കിയത്. സംഭവത്തില്‍ ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടർന്ന് ഐസിസി വിഷയത്തില്‍ ഇടപെട്ടിട്ടുള്ളതായാണ് സൂചന. ഇന്നു മുതൽ താരങ്ങൾക്ക് ഇന്ത്യൻ ഭക്ഷണം നൽകാനുള്ള സംവിധാനം തയ്യാറാക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ടി 20 ലോകകപ്പിൽ നെതർലൻഡ്സാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികളായി എത്തുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12030നാണ് കളി തുടങ്ങുക. പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
https://www.facebook.com/Malayalivartha























