'അവസാനം വിജയത്തിന് അറുപത് റൺ അകലെ വച്ച് കോഹ്ലിയുടെ ഇന്നിങ്ങ്സിനും തിരശീല വീഴുകയാണ്. മാച്ച് ഇന്ത്യ 48 റണ്ണിന് തോറ്റു. പക്ഷേ വർഷങ്ങൾക്ക് ശേഷം ജയിക്കാനുള്ള ഒരു ഇൻ്റൻ്റ് കണ്ട മൽസരമായി ഇന്നും മനസിൽ നിൽക്കുന്നുണ്ട് ആ മാച്ച്. ഓവർസീസിൽ ഒരു ഭൂതവും ഒളിച്ചിരിപ്പില്ലയെന്നും ഒരല്പം ചങ്കൂറ്റവും പിന്നെ സ്കില്ലുമുണ്ടെങ്കിൽ ഏത് ഭൂതത്തെയും ഓടിക്കാമെന്നും കാണിച്ചുതന്ന ഇന്നിങ്ങ്സ്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

ആദ്യ പന്ത് പിച്ച് ചെയ്യുന്നത് മിഡിൽ സ്റ്റമ്പിലാണ്. ബൗണ്ടറിക്കരികെ ഡൈവ് ചെയ്ത ഫീൽഡറില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അതും ബൗണ്ടറി കടന്നേനെ. ഇത്തവണ പക്ഷേ രണ്ട് റണ്ണിലൊതുങ്ങി. 76 പന്തിൽ സെഞ്ചുറി നേടിയ വിരാടിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ് .
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആദ്യ പന്ത് പിച്ച് ചെയ്യുന്നത് മിഡിൽ സ്റ്റമ്പിലാണ്. ബൗണ്ടറിക്കരികെ ഡൈവ് ചെയ്ത ഫീൽഡറില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അതും ബൗണ്ടറി കടന്നേനെ. ഇത്തവണ പക്ഷേ രണ്ട് റണ്ണിലൊതുങ്ങി. 76 പന്തിൽ സെഞ്ചുറി.
ഏകദിന ഇന്നിങ്ങ്സിലെ ഏറ്റവും മികച്ചതൊന്നെന്ന് കമൻ്ററി. പക്ഷേ അതിനെക്കാൾ വലുത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ലങ്കയുടെ യോർക്കർ സ്പെഷ്യലിസ്റ്റ് മലിംഗയ്ക്ക് അടുത്ത പന്തിൽ നേരിയ ഒരു പിഴവേ വന്നുള്ളൂ. ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് പിന്നെ കിടക്കുന്നത് മിഡ് വിക്കറ്റ് ബൗണ്ടറിക്ക് വെളിയിലാണ്. പിഴവ് തിരുത്താൻ ശ്രമിച്ച മലിംഗയുടെ അടുത്ത ബോൾ അഞ്ചാമത്തെയോ ആറാമത്തെയോ സ്റ്റമ്പിരിക്കേണ്ട ലൈനിൽ ഓഫ് സ്റ്റമ്പിന് വെളിയിലാണ് എത്തുന്നത്. ഫീൽഡർമാർക്കൊന്ന് അനങ്ങാൻ പോലുമുള്ള സമയം കിട്ടുന്നതിന് മുൻപ് കവറിനും മിഡോഫിനുമിടയിലൂടെ ഫോർ.
അടുത്തത് മലിംഗയുടെ വജ്രായുധമാണ്. ഏതാണ്ടൊരു പെർഫെക്റ്റ് യോർക്കർ. A perfect toe crushing one.. ഫൈൻ ലെഗിലെ ഫീൽഡർ ഓടിത്തുടങ്ങുമ്പൊഴേക്ക് അതും ബൗണ്ടറിയിലെത്തി. അത് ആരുടെ ദിവസമാണെന്ന് ആ പന്തോടെ മലിംഗയ്ക്ക് മനസിലായിരിക്കണം. റൺ അപ്പിലേക്ക് തിരിഞ്ഞ് നടക്കുന്നതിനിടെ ഒരു നിമിഷാർധം മലിംഗയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നുണ്ട്.. അടുത്തത് ഒരു ഈസി പിക്കിങ്ങാണ് കോഹ്ലിയെ സംബന്ധിച്ചിടത്തോളം..സ്ക്വയർ ലെഗ് ബൗണ്ടറി പന്തിനായി കാത്തുകിടന്നിരുന്നു. അവസാന പന്ത് ഒരു മനോഹരമായ ഫ്ലിക്കിലൂടെ ബൗണ്ടറിയിലെത്തിക്കുമ്പൊഴേക്ക് മലിംഗയുടെ ആ ഓവറിൽ ഇരുപത്തിനാല് റൺ..
കോഹ്ലിയുടെ ഔട്ട് ഓഫ് ദി വേൾഡ് ഇന്നിങ്ങ്സുകളിലൊന്നിൻ്റെ ഏതാനും പന്തുകൾ മാത്രമാണ്. മികച്ച ഇന്നിങ്ങ്സുകൾ ഒരുപാടുണ്ടെങ്കിലും ഒരേയൊരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ സെലക്റ്റ് ചെയ്യുന്നത് ഒരു ഇന്നിങ്ങ്സാണ്. വർഷം 2014. ഇന്ത്യൻ ടീമിൻ്റെ ഓസ്ട്രേലിയൻ പര്യടനം. ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓവർസീസ് റെക്കോഡ് ഭൂനിരപ്പിൽ നിന്നും താഴേക്കെന്ന മട്ടിൽ നീങ്ങുന്നു. അതിന് തൊട്ട് മുൻപത്തെ മൂന്ന് വർഷത്തോളമായി ഓവർസീസ് വിജയങ്ങളേയില്ല. തൊട്ട് മുൻപത്തെ ഓവർസീസ് സീരിസിൽ ഇംഗ്ലണ്ടിനോട് ഇന്നിങ്ങ്സിന് പരാജയമേറ്റുവാങ്ങി മൂന്ന് ദിവസം പോലും മുഴുമിപ്പിക്കാതെ ടെസ്റ്റ് അവസാനിച്ചുവെന്ന നാണക്കേട്. അതുവരെ ടീമിനെ നയിച്ച ധോണി പരിക്കേറ്റ് വെളിയിൽ.
അഡലൈഡിൽ വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുക്കുമ്പൊ ഇതാണ് സാഹചര്യം. back against the wall kind of situation. ആദ്യ ഇന്നിങ്ങ്സിൽ ഓസ്ട്രേലിയ 517 റണ്ണെടുത്ത് ദയ തോന്നിയെന്നവണ്ണം ഡിക്ലയർ ചെയ്യുമ്പൊ ഒരു ഇന്ത്യൻ ഫാൻ പോലും നേരിയ പ്രതീക്ഷപോലും വച്ചിരിക്കാനിടയില്ല. സർവ പ്രതീക്ഷകൾക്കും വിപരീതമായി കോഹ്ലിയുടെ സെഞ്ചുറിയുടെയും മുരളി വിജയ്, പൂജാര, രഹാനെ അർധസെഞ്ചുറികളുടെയും ബലത്തിൽ ഇന്ത്യ 444 എന്ന മാന്യമായ സ്കോറിൽ. രണ്ടാമിന്നിങ്ങ്സ് 290 ന് ഡിക്ലയർ ചെയ്ത ഓസീസ് വച്ചുനീട്ടുന്നത് 364 എന്ന ടാർഗറ്റാണ്. ഒരു ദിവസം 90 ഓവർ മുന്നിലുള്ളപ്പൊ. അതു വരെയുള്ള ചരിത്രം വച്ച് ആ ഒരു ദിവസം പിടിച്ചുനിന്ന് ഒരു സമനില, ആ പ്രതീക്ഷ പോലും അത്യാഗ്രഹമെന്ന് തോന്നും അന്ന്
58 റണ്ണിന് രണ്ട് വിക്കറ്റ് വീണപ്പൊ ക്രീസിൽ വന്ന കോഹ്ലി എട്ട് റണ്ണെടുത്ത് നിൽക്കുമ്പൊ നെഞ്ചൊപ്പം വന്ന ഒരു ഷോർട്ട് ബോൾ പുൾ ചെയ്ത് മിഡ് വിക്കറ്റ് ബൗണ്ടറിയിലെത്തിക്കുന്നത് ഒരു സ്റ്റേറ്റ്മെൻ്റാണ്. എറിഞ്ഞ മിച്ചൽ ജോൺസണ് മാത്രമല്ല... ഉറങ്ങിക്കിടക്കുന്ന ഇന്ത്യൻ ആരാധകർക്കുകൂടി. ഈ കളി ഇന്ത്യ കളിക്കുന്നത് ഒരു ഡ്രോയ്ക്ക് വേണ്ടിയല്ലയെന്ന്.. പിന്നെ അവിടെ നടക്കുന്നത് ഒരു ബാറ്റിങ്ങ് മാസ്റ്റർക്ലാസാണ്. 69 പന്തിൽ കോഹ്ലി 50 റണ്ണിലെത്തി. ലയോണിനെ സ്വീപ്പു ചെയ്ത് ബൗണ്ടറി കടത്തിയും ഷോർട്ട് പിച്ച് ചെയ്ത പന്ത് സിക്സറിന് പറത്തിയുമൊക്കെ മുന്നോട്ട്. കളി ചായയ്ക്ക് പിരിയുമ്പൊ തുടക്കത്തിൽ ഒരാളും പ്രതീക്ഷിക്കാത്ത ഒരു ചർച്ചയ്ക്കാണ് തുടക്കമാവുന്നത്. ഇന്ത്യയ്ക്ക് ജയിക്കാൻ എത്ര ഓവറിൽ എത്ര റൺ വേണമെന്നുള്ള ചർച്ച.
ഹാരിസിൻ്റെ പന്ത് തട്ടിയിട്ട് റണ്ണിനോടി ആ ഓട്ടത്തിനൊടുവിൽ ബാറ്റ് മുകളിലേക്കുയർത്തുമ്പൊ തെറ്റുന്നത് മിന്നൽ ഒരിക്കൽക്കൂടി ഒരേ ഇടത്ത് ആവർത്തിക്കില്ലെന്നുള്ള പഴഞ്ചൊല്ലാണ്. ഒരു ഇന്ത്യൻ ക്യാപ്റ്റൻ ഓവർസീസ് ടെസ്റ്റിൽ രണ്ട് ഇന്നിങ്ങ്സിലും സെഞ്ചുറി നേടുന്നു. അതിലൊരെണ്ണം നാലാമിന്നിങ്ങ്സിലും... അൺബിലീവബിൾ സിറ്റുവേഷൻ. റയൻ ഹാരിസിനെ കവറിലൂടെ ടൈം ചെയ്ത് ബൗണ്ടറി കടത്തുമ്പൊഴും മിച്ചൽ ജോൺസനെ രണ്ട് സ്ലിപ്പും ഒരു ഗള്ളിയും നിൽക്കെ അതിനിടയിലൂടെ തേർഡ് മാനിലെത്തിക്കുമ്പൊഴുമൊക്കെ ആ ഇന്നിങ്ങ്സ് ഒരു ക്ലാസ് ആക്റ്റ് തന്നെയാണെന്ന് വിളിച്ചുപറയുന്നുണ്ട് കോഹ്ലി.
മിച്ചൽ ജോൺസൻ്റെ മറുപടി ഒരു ഷോർട്ട് ബോളാണ്. എട്ട് റണ്ണിൽ നിൽക്കുമ്പൊ എത്തിയ ബൗൺസറിൻ്റെ അതേ ഗതിതന്നെ ഈ പന്തിനും. സ്ക്വയർ ബൗണ്ടറിയിലൂടെ ഫോർ.. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അവസാനം വിജയത്തിന് അറുപത് റൺ അകലെ വച്ച് കോഹ്ലിയുടെ ഇന്നിങ്ങ്സിനും തിരശീല വീഴുകയാണ്. മാച്ച് ഇന്ത്യ 48 റണ്ണിന് തോറ്റു. പക്ഷേ വർഷങ്ങൾക്ക് ശേഷം ജയിക്കാനുള്ള ഒരു ഇൻ്റൻ്റ് കണ്ട മൽസരമായി ഇന്നും മനസിൽ നിൽക്കുന്നുണ്ട് ആ മാച്ച്. ഓവർസീസിൽ ഒരു ഭൂതവും ഒളിച്ചിരിപ്പില്ലയെന്നും ഒരല്പം ചങ്കൂറ്റവും പിന്നെ സ്കില്ലുമുണ്ടെങ്കിൽ ഏത് ഭൂതത്തെയും ഓടിക്കാമെന്നും കാണിച്ചുതന്ന ഇന്നിങ്ങ്സ്.
ടെസ്റ്റിൻ്റെ അഞ്ചാം ദിവസം ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായി രണ്ടിന്നിങ്ങ്സിലും സെഞ്ചുറി. അതിൽ രണ്ടാമത്തേത് 80 സ്ട്രൈക്ക് റേറ്റിലും. സച്ചിൻ തെണ്ടുൽക്കറുടെ സാൻഡ് സ്റ്റോം ഇന്നിങ്ങ്സ് ഒരു തോറ്റുപോയ മൽസരത്തിൽ വന്നതാണ്. ഈ ഇന്നിങ്ങ്സ് അതിനെക്കാൾ ഒരുപടി മുകളിലാണ്. കരിയർ തീർന്നെന്ന് ലോകം മുഴുവൻ മുറവിളിയിട്ടാലും. " Zinda hai " ജീവനോടെയുണ്ട് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടാവാൻ കാരണവും ഇങ്ങനെ കുറെയധികം ഓർമകളുള്ളതുകൊണ്ടാണ്.
Wishing a very happy birthday to the best white ball player India and probably the world has ever seen
https://www.facebook.com/Malayalivartha


























