മലിംഗയ്ക്കും ഐപിഎൽ ടീമായി; പഴയ തട്ടകത്തിൽ തിരിച്ചെത്തി ലങ്കൻ പേസർ
ഐപിഎൽ പതിനൊന്നാം സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ മുൻ മുംബൈ ഇന്ത്യൻസ് പേസ് ബൗളർ മലിംഗയെ ആരും ടീമിൽ എടുക്കാത്തത് വലിയ ചർച്ചയായിരുന്നു. എന്നാൽ തങ്ങളുടെ പ്രിയ താരത്തെ തിരികെ വിളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പക്ഷെ പുതിയ റോളിലാണെന്ന് മാത്രം. ഐപിഎല്ലിൽ മലിംഗ ഇനി മുംബൈയ്ക്ക് വേണ്ടി പന്തെറിയില്ലെങ്കിലും ടീമിന്റെ ബൗളിംഗ് ഉപദേശകനായി താരം ഐപിഎല്ലിൽ ഉണ്ടാകും.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മുൻ ശ്രീലങ്കൻ ഫാസ്റ്റ് ബൗളറായ മലിംഗ. കൃത്യതയാർന്ന യോർക്കറിലൂടെ ബാറ്റ്സ്മാനെ വെള്ളം കുടിപ്പിക്കുന്ന മലിംഗയുടെ പുതിയ ചുമതല ആരാധകർ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഐപിഎൽ ആരംഭിച്ചപ്പോൾ മുതൽ മലിംഗ മുംബൈയ്‌ക്കൊപ്പമായിരുന്നു.
എന്നാൽ ഏതാനും വർഷമായി താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ദേശീയ ടീമിൽ പോലും സ്ഥിര സാന്നിധ്യമാകാൻ മലിംഗയ്ക്ക് കഴിഞ്ഞില്ല. ഇക്കാരണത്താലാണ് ഐപിഎല്ലിൽ ആരും മലിംഗയെ കൂടെക്കൂട്ടാത്തത്. എന്നാൽ തന്റെ പഴയതട്ടകത്തിൽ തന്നെ താരത്തിനെത്താൻ കഴിഞ്ഞു. ദേശീയ ടീമിലെ സഹകളിക്കാരനായിരുന്ന മഹേല ജയവര്‍ധനെയാണ് മുംബെയുടെ പരിശീലകൻ.
https://www.facebook.com/Malayalivartha