ചതിയനെന്ന് വിളിച്ച് ആരാധകന്‍ ; ക്രിക്കറ്റാണ് എന്റെ ജീവിതം ഇനിയും അങ്ങനെത്തന്നെയായിരിക്കും ; പശ്ചാതാപം കൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് സ്മിത്ത്
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് സ്മിത്ത് സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞത്. അച്ഛന്റെ സാന്നിധ്യത്തില്‍ പൊട്ടിക്കരഞ്ഞ താരം ആസ്ട്രേലിയന്‍ ജനതയോട് തെന്റ പ്രവര്‍ത്തിയില്‍ മാപ്പ് പറഞ്ഞു.
എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ ഇതിന്റെ പേരില്‍ താന്‍ ഖേദിക്കുമെന്നും സമ്ത്ത് പറഞ്ഞു. 'ഞാന്‍ മാപ്പ് ചോദിക്കുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു കാര്യം എനിക്ക് വ്യക്തമാക്കാനുണ്ട്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. തീരുമാനമെടുക്കുന്നതില്‍ ഗുരുതരമായ പിഴാവണ് സംഭവിച്ചത്. അതിന്റെ പരിണതഫലം ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. ഇത് ക്യാപ്റ്റന്‍സിയുടെ പരാജയമാണ്. എന്റെ ക്യാപ്റ്റന്‍സിയുടെ'. സ്മിത്ത് പറയുന്നു.
തനിക്ക് സംഭവിച്ച തെറ്റും അതു മൂലമുണ്ടായ നഷ്ടവും പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും സ്മിത്ത് വ്യക്തമാക്കി. തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു.
നഷ്ടമായ വിശ്വാസവും ബഹുമാനവും കാലം തിരിച്ചു നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരേയും ഞാന്‍ കുറ്റം പറയുന്നില്ല. ലോകത്തെ മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. അതായിരുന്നു എന്റെ ജീവിതം. ഇനിയും അത് തന്നെയായിരിക്കും എന്റെ ജീവിതമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശരിക്കും ഇതെന്ന വേദനിപ്പിക്കുന്നു. എന്നോട് ക്ഷമിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
വിമാനമിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിമാനത്തവളിത്തിന് പുറത്തേക്ക് നടന്ന സ്മിത്തിനെ ചതിയന്‍ എന്നുറക്കെ വിളിച്ചാണ് ആരാധകര്‍ വരവേറ്റത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിലക്ക് വന്നതോടെ ഈ സീസണിലെ ഐ.പി.എല്ലിലും സ്മിത്തിനും വാര്‍ണര്‍ക്കും കളിക്കാനാകില്ല. ഒപ്പം രണ്ടു വര്‍ഷത്തേക്ക് ഇരുവര്‍ക്കും ഒരു ടീമിന്റേയും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനും പറ്റില്ല.
https://www.facebook.com/Malayalivartha