യുവതിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം; ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മർ
യുവതിയുടെ ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. യുവതി സാവോപോളോ പോലീസിന് നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ച നെയ്മര്‍, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നും പറഞ്ഞു. നെയ്മറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അദ്ദേഹത്തിന്റെ മാനേജ്‌മെന്റാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
വാര്‍ത്ത കണ്ട് നെയ്മര്‍ ആശ്ചര്യപ്പെട്ടു. ഇതിലെ യാഥാര്‍ഥ്യം താരത്തിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും അറിയാം. ആരോപണമുന്നയിച്ച യുവതിയുടെ അഭിഭാഷകനാണ് ഈ ഭീഷണിക്കു പിന്നിലെന്നും നെയ്മറുടെ മാനേജ്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നെയ്മറുടെ അഭിഭാഷകന്‍ വേണ്ട നടപടികളെടുത്തിട്ടുണ്ട്. ആരോപണത്തിനെതിരായ തെളിവുകള്‍ പോലീസിന് കൈമാറുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം.
മെയ് 15 നാണ് കേസിനാസ്പദമായ സംഭവം . ഇന്‍സ്റ്റഗ്രാം വഴിയാണ് നെയ്മറെ പരിചയപ്പെടുന്നത് . തുടര്‍ന്ന് പാരീസില്‍ വച്ച് കാണാമെന്ന് നെയ്മര്‍ പറയുകയും, അദ്ദേഹത്തിന്റെ സഹായി വിമാന ടിക്കറ്റ് അയച്ച് നല്‍കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു . പാരീസില്‍ താന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് നെയ്മര്‍ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
സംഭവത്തെകുറിച്ച് പാരീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാതെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം യുവതി നഗരം വിടുകയായിരുന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ യുവതി സാവോ പോളോ പോലീസിന് മുൻപാകെ പരാതിയുമായി എത്തുന്നത്. സംഭവത്തില്‍ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും സാവോ പോളോ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha